പൊതുവേദിയിൽ നർമമുഹൂർത്തങ്ങളുമായി ധ്യാൻ ശ്രീനിവാസനും ഫഹദ് ഫാസിലും. ഫഹദിനെ നായകനാക്കി ധ്യാൻ ശ്രീനിവാസന്റെ സംവിധാനംചെയ്യുന്ന ചിത്രമുണ്ടാവുമോയെന്ന ചോദ്യത്തിന് മറുപടി പറയുമ്പോഴായിരുന്നു രസകരമായ കൊടുക്കൽ വാങ്ങലുകളുമായി ഇരുവരും വേദി നിറഞ്ഞത്. കഴിഞ്ഞദിവസം നടന്ന ഒരു പൊതുപരിപാടിയിലായിരുന്നു ഇരുവരും ഒന്നിച്ചെത്തിയത്. ധ്യാനിന്റെ സഹോദരനും ഗായകനും നടനും സംവിധായകനുമായ വിനീതും സദസ്സിലുണ്ടായിരുന്നു.

To advertise here,

നടൻ മിഥുൻ രമേശ് ആയിരുന്നു പരിപാടിയുടെ അവതാരകൻ. പരിപാടിയിലെ ധ്യാനിന്റെ പ്രസംഗത്തിന് ശേഷമായിരുന്നു മിഥുൻ സദസ്സിലെ ഫഹദിനെ ചൂണ്ടി ഇരുവരും ഒന്നിക്കുന്ന സിനിമയുണ്ടാവുമോ എന്ന ചോദ്യവുമായെത്തിയത്. 'ഫഹദിക്കയോട് എത്രകാലമായി ഒരു കഥപറയാൻ വരട്ടേ എന്ന് ചോദിക്കുന്നു. അപ്പോഴേക്കും നമ്പർമാറ്റും', എന്നായിരുന്നു ഉടനേ ധ്യാനിന്റെ മറുപടി.

'എനിക്കിപ്പോ ലാൽ സാർ വരെ ഡേറ്റ് തരും', എന്നു തമാശരൂപേണ പറഞ്ഞുതുടങ്ങിയ ധ്യാൻ വാക്കുകൾ പൂർത്തിയാക്കുംമുമ്പേ ഫഹദ് വേദിയിലെക്കെത്തി. മൈക്കിന് മുന്നിൽ വന്ന ഫഹദ്, 'അഞ്ചുവർഷം മുമ്പേ എന്റെ അടുത്ത് കഥപറയാൻ വന്നിരുന്നു. അഞ്ചല്ല, ആറുവർഷം മുമ്പ്. ആ കഥ ഇപ്പോഴും പറഞ്ഞുതീർന്നിട്ടില്ല', എന്ന് മറുപടി പറഞ്ഞു.

അഞ്ചല്ല പത്തുവർഷം മുമ്പാണെന്ന് തിരുത്തിയ ധ്യാൻ അന്നത്തെ കഥയും ഓർത്തെടുത്തു പറഞ്ഞു. 'ആ സിനിമ എനിക്ക് നല്ല ഓർമയാണ്. കാരണം, ഇദ്ദേഹത്തിന്റെ ലൈഫിലെ ഏറ്റവും വലിയ സിനിമയായ 'മഹേഷിന്റെ പ്രതികാര'ത്തിന്റെ ലൊക്കേഷനിൽവെച്ചാണ് ഞാൻ കഥ പറയാൻ വരുന്നത്. അന്ന് എന്നോട് കുറച്ചു കഥ ഇങ്ങോട്ട് പറഞ്ഞു. ആ കഥകേട്ടപ്പോൾ എനിക്ക് മനസിലായി, സിനിമയൊന്നും ചെയ്തിട്ട് വലിയ കാര്യമൊന്നുമില്ല. എന്നെയൊന്ന് ഉപദേശിച്ചുവിട്ടു. ഓർമയുണ്ടാവില്ല', ധ്യാൻ പറഞ്ഞുനിർത്തി. 'വലിയ ആളുകളെ കാണുന്നതൊന്നും ഞാൻ മറക്കാറില്ല', എന്നായിരുന്നു ഇതിന് ഫഹദിന്റെ കൂട്ടിച്ചേർക്കൽ.