ഫഹദ് ഫാസില്‍ നായകനായി ദിലീഷ് പോത്തന്‍ സംവിധാനംചെയ്ത ചിത്രമാണ് 'മഹേഷിന്റെ പ്രതികാരം'. ചിത്രത്തില്‍ സൗബിന്‍ ഷാഹിര്‍ അവതരിപ്പിച്ച ക്രിസ്പിന്‍ എന്ന കഥാപാത്രവും ലിജോമോളുടെ സോണിയ എന്ന കഥാപാത്രവും തമ്മിലെ ഒരുരംഗം എന്നും മലയാള സിനിമാലോകത്ത് ചര്‍ച്ചകള്‍ക്ക് കാരണമായിട്ടുണ്ട്. ക്രിസ്പിനും ലിജോമോളും തമ്മിലെ സംഭാഷണത്തില്‍ കടന്നുവരുന്ന മോഹന്‍ലാല്‍- മമ്മൂട്ടി റഫറന്‍സാണ് ചര്‍ച്ചകള്‍ക്ക് കാരണമാവാറുള്ളത്. ആ രംഗം വന്ന വഴി തുറന്നുപറഞ്ഞിരിക്കുകയാണ് സംവിധായകന്‍ ദിലീഷ് പോത്തന്‍.

To advertise here,

ചിത്രത്തിന്റെ തിരക്കഥാകൃത്തായ ശ്യാം പുഷ്‌കരന്‍ ഒരു ബാര്‍ബര്‍ ഷോപ്പില്‍ കേട്ട രണ്ടുപേര്‍ തമ്മിലെ സംഭാഷണം അതേപോലെ തന്നെ ചിത്രത്തില്‍ ഉപയോഗിക്കുകയായിരുന്നു എന്നാണ് ദിലീഷ് പോത്തന്‍ പറയുന്നത്. മമ്മൂട്ടി- മോഹന്‍ലാല്‍ ആരാധകര്‍ തമ്മിലെ സംഭാഷണം കൂട്ടിച്ചേര്‍ക്കലുകള്‍ ഒന്നുമില്ലാതെ ചിത്രത്തില്‍ ഉപയോഗിക്കുകയായിരുന്നു. ബാര്‍ബര്‍ ഷോപ്പിലെ ജീവനക്കാരനും മുടിവെട്ടാന്‍ വന്ന ആളും തമ്മിലെ സംഭാഷണമാണിതെന്നുമാണ് ഒരു ഇംഗ്ലീഷ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ദിലീഷ് പോത്തന്‍ പറയുന്നത്.

അലന്‍സിയര്‍ അവതരിപ്പിച്ച ബേബി എന്ന കഥാപാത്രത്തിന്റെ മകളായാണ് ലിജോ മോള്‍ ചിത്രത്തില്‍ വേഷമിട്ടത്. ക്രിസ്പിന്‍ ബേബിയുടെ വീട്ടിലെത്തുമ്പോള്‍ സോണിയ 'ട്വന്റി 20' എന്ന സിനിമ കാണുകയായിരുന്നു. ഇതിനിടെയാണ് സൗബിന്റെ കഥാപാത്രം, ഏറെ ചര്‍ച്ചയായ മോഹന്‍ലാല്‍- മമ്മൂട്ടി റഫറന്‍സുള്ള ഡയലോഗ് പറയുന്നത്.

'മമ്മൂക്ക എന്നാ റോള്‍ വേണമെങ്കിലും ചെയ്യും. തെങ്ങുകയറ്റക്കാരന്‍, ചായക്കടക്കാരന്‍, പൊട്ടന്‍, മന്ദബുദ്ധി. എന്നാല്‍, ലാലേട്ടന്‍ വര്‍മ, നായര്‍, മേനോന്‍... ഇതുവിട്ടൊരു കളിയില്ല. ടോപ് ക്ലാസ് ഓണ്‍ലി', എന്നായിരുന്നു ക്രിസ്പിന്റെ ഡയലോഗ്. നേരത്തേയും ദിലീഷ് പോത്തന്‍ സംഭാഷണം വന്ന വഴി തുറന്നുപറഞ്ഞിരുന്നു.