നടിയുടെ പരാതിയിൽ എടുത്ത കേസിൽ വ്യവസായി ബോബി ചെമ്മണ്ണൂരിന് ആശ്വാസം. കേസിലെ തുടർനടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു. പ്രശ്‌നം ഒത്തുതീർപ്പായെന്ന് നടി അറിയിച്ചതിന് പിന്നാലെയാണ് കോടതി നടപടി.

To advertise here,

കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബോബി ചെമ്മണ്ണൂർ കോടതിയെ സമീപിച്ചിരുന്നു. ബോബിയുടെ ഹർജിയിൽ ഹൈക്കോടതി നടിയുടെ നിലപാട് തേടി.

ഇതിനിടെ നടിയോട് ഖേദം പ്രകടിപ്പിച്ച് ബോബി ചെമ്മണ്ണൂർ രംഗത്തെത്തി. ക്ഷമാപണം സ്വീകരിച്ചുകൊണ്ട് നടി, പ്രശ്‌നം ഒത്തുതീർപ്പായതായി കോടതിയിൽ സത്യവാങ്മൂലം നൽകി. ഇത് പരിഗണിച്ചാണ് കേസിൽ തുടർനടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തത്.

വിചാരണക്കോടതി നടപടികൾക്കാണ് ഹൈക്കോടതിയുടെ സ്റ്റേ. കേസ് റദ്ദാക്കണമെന്നായിരുന്നു ബോബി ചെമ്മണ്ണൂരിന്റെ ആവശ്യം.

ഒരു ഉദ്ഘാടനച്ചടങ്ങിനിടെ ബോബി ചെമ്മണ്ണൂർ ദ്വയാർഥ പ്രയോഗം നടത്തി അപമാനിച്ചുവെന്ന് ആരോപിച്ച് നടി രംഗത്തെത്തിയിരുന്നു. ആ വ്യക്തിയുടെ സ്ഥാപനത്തിന്റെ ഒരു ചടങ്ങിലും പങ്കെടുക്കില്ലെന്ന് തീരുമാനിച്ചതിന് പിന്നാലെ സൈബർ അധിക്ഷേപം നടത്തിയെന്നും നടി ആരോപിച്ചു. പിന്നീട് ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി പോലീസിൽ പരാതി നൽകി.

നടിയുടെ പരാതിയിൽ ബോബിയെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് കോടതി ജാമ്യം അനുവദിച്ചു. തന്റെ വാക്കുകൾകൊണ്ടുണ്ടായ അപമാനത്തിന് ക്ഷമ ചോദിക്കുന്നതായി ബോബി ചെമ്മണ്ണൂർ കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാമിൽ കുറിപ്പ് പങ്കുവെച്ചിരുന്നു. ബോബിയുടെ മാപ്പപേക്ഷ സ്വീകരിക്കുന്നതായി നടിയും വ്യക്തമാക്കി.