ഇന്ത്യന്‍ ടെന്നീസില്‍ പുതുചരിത്രമെഴുതിയ താരമാണ് സാനിയ മിര്‍സ. രണ്ടുപതിറ്റാണ്ടോളം നീണ്ടുനിന്ന കരിയറില്‍ ഇന്ത്യക്ക് അഭിമാനകരമായ നേട്ടങ്ങള്‍ സാനിയ സമ്മാനിച്ചു. ഡബിള്‍സില്‍ ഒന്നാം റാങ്കിലടക്കമെത്തിയ താരം ടെന്നീസില്‍ ഇന്ത്യയെ അടയാളപ്പെടുത്തിയാണ് കോര്‍ട്ടില്‍ നിന്ന് വിടവാങ്ങിയത്. ഇപ്പോഴിതാ സാനിയയുടെ ജീവിതം സിനിമയാക്കാന്‍ ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍. 

To advertise here,

ജീവചരിത്രം സിനിമയാക്കാന്‍ പലരും സമീപിച്ചതായും ഇക്കാര്യം പരിഗണനയിലുണ്ടെന്നും സാനിയ വ്യക്തമാക്കുന്നു. പലരും ഇതേക്കുറിച്ച് സംസാരിച്ചിട്ടുണ്ടെന്നും താത്പര്യമറിയിച്ചതായും അവര്‍ പറയുന്നു. എന്നാല്‍ ഇതുസംബന്ധിച്ച് കൂടുതല്‍ കാര്യങ്ങള്‍ താരം വെളിപ്പെടുത്തിയിട്ടില്ല.  സാനിയയുടെ കഥ സിനിമായാക്കാന്‍ നേരത്തേ തന്നെ പലരും രം​​ഗത്തെത്തിയിരുന്നു. അന്ന് താരം ഇതിന് താത്പര്യപ്പെട്ടിരുന്നില്ല. തന്റെ ജീവിതത്തിലെ എല്ലാ കാര്യങ്ങളെയും കുറിച്ച് പരസ്യമായി സംസാരിക്കുന്നത് ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമാണെന്നാണ് അന്ന് സാനിയ ചൂണ്ടിക്കാട്ടിയത്.

ജീവിതത്തില്‍ താന്‍ എന്തൊക്കെ ചെയ്താലും ആദ്യ പരിഗണന മകന്‍ ഇസ്ഹാനാണെന്നും സാനിയ പറഞ്ഞു.എന്തൊക്കെ പ്രൊഫഷണല്‍ പ്രതിബദ്ധതകളുണ്ടെങ്കിലും അതില്‍ മാറ്റമില്ല. അതിനര്‍ഥം ഞാന്‍ മറ്റുകാര്യങ്ങള്‍ ചെയ്യുന്നില്ല എന്നല്ല. പറ്റുന്നത്ര സമയം അവന്റെ കൂടെനില്‍ക്കാനാണ് ശ്രമിക്കുന്നത്.- സാനിയ കൂട്ടിച്ചേര്‍ത്തു.

ശരിയായ കാര്യങ്ങള്‍ പറയുകയും അത് പ്രാവര്‍ത്തികമാക്കുകയും ചെയ്യുന്നത് വെല്ലുവിളിയായല്ല മറിച്ച് ഉത്തരവാദിത്തമായാണ് കണക്കാക്കുന്നതെന്നും അവര്‍ പറഞ്ഞു. അടുത്തിടെയാണ് സാനിയയെ ദുബായ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സ്‌പോര്‍ട്‌സ് അംബാസിഡറായി സാനിയയെ നിയമിച്ചത്.