ഓണ്‍ലൈന്‍ ചൂതാട്ട പരസ്യത്തില്‍ പോലീസ് വേഷത്തിലെത്തിയ നവാസുദീന്‍ സിദ്ദിഖിക്കെതിരെ കേസുകൊടുത്ത് ഹിന്ദുസംഘടന. ചൂതാട്ടത്തെ പ്രോത്സാഹിപ്പിക്കുന്ന പരസ്യത്തില്‍ പോലീസ് വേഷത്തില്‍ എത്തിയതിലൂടെ മഹാരാഷ്ട്ര പോലീസിന്റെ സല്‍പ്പേരിന് കളങ്കമുണ്ടാക്കി എന്ന് കാണിച്ചാണ് ഹിന്ദു ജന ജാഗ്രതി സമിതി എന്ന സംഘടന പരാതി നല്‍കിയിരിക്കുന്നത്. നവാസുദീന്‍ സിദ്ദിഖിക്കും ഓണലൈന്‍ ചൂതാട്ടക്കളിയിടമായ ബിഗ് ക്യാഷ് പോക്കറിന്റെ ഉടമസ്ഥനായ അങ്കുര്‍ സിങിനുമെതിരെയാണ് പരാതി നല്‍കിയിരിക്കുന്നത്. 

To advertise here,

മഹാരാഷ്ട്ര ഡിജിപിക്കും മുംബൈ പോലീസ് കമ്മീഷണര്‍ക്കും സംഘടന പരാതി നല്‍കിയിട്ടുള്ളതായി ഫ്രീ പ്രസ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പരസ്യത്തില്‍ ചൂതുകളിയെ പ്രോത്സാഹിപ്പിക്കുന്ന പോലീസ് ഓഫീസറായാണ് നവാസുദീന്‍ എത്തുന്നത്. ഇത് സമൂഹത്തിന് തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്നും പോലീസ് സേനയ്ക്ക് മുഴുവന്‍ കളങ്കമുണ്ടാക്കുന്നതായും സംഘടന ആരോപിക്കുന്നു. നിയമപാലകരെ അപമാനിക്കുന്നതിന് എതിരായ വകുപ്പുകള്‍ ചുമത്തി കുറ്റക്കാര്‍ക്കെതിരെ കേസെടുക്കണം എന്നാണ് സംഘടനയുടെ ആവശ്യം. 

ഹിന്ദു ജന ജാഗ്രതി സമിതിയുടെ കീഴിലുള്ള സുരാജ്യ അഭിയാന്‍ എന്ന പ്രചാരണ പരിപാടിയുടെ മുഖ്യസംഘാടകനായ അഭിഷേക് മുരുകടെ ആണ് ഇതുസംബന്ധിച്ച പരാതികള്‍ നല്‍കിയിരിക്കുന്നത്. 1951-ലെ മഹാരാഷ്ട്ര പോലീസ് ആക്ട്, 1979-ലെ മാഹാരാഷ്ട്ര സിവില്‍ സര്‍വീസ് റൂള്‍സ് എന്നിവ അടിസ്ഥാനമാക്കി നവാസുദീന്‍ സിദ്ദിഖിക്കും അങ്കുറിനുമെതിരെ കേസെടുക്കണമെന്നാണ് സംഘടന കത്തില്‍ ആവശ്യപ്പെടുന്നത്. മഹാരാഷ്ട്ര സര്‍ക്കാരിന്റെ ആഭ്യന്തരവകുപ്പ് ഇക്കാര്യത്തില്‍ ഇടപെടുമെന്നാണ് വിശ്വസിക്കുന്നതെന്നും സംഘടനാ പ്രവര്‍ത്തകര്‍ പറയുന്നു.