നടനും സംവിധായകനുമായ അർജുൻ സർജയ്‌ക്കെതിരേ സാമൂഹികമാധ്യമങ്ങളിൽ വിമർശനം. അർജുന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രത്തിലെ രംഗങ്ങൾ ചൂണ്ടിക്കാട്ടിയാണ് വിമർശനമുയരുന്നത്. മകൾ നായികയായ ചിത്രത്തിൽ, സ്ത്രീ ശരീരത്തെ ഒബ്ജക്ടിഫൈ ചെയ്യുന്ന രീതിയിൽ ചിത്രീകരിച്ചുവെന്നാണ് ആരോപണം.

To advertise here,

മകൾ ഐശ്വര്യ അർജുനെ നായികയാക്കി അർജുൻ സംവിധാനംചെയ്ത 'സീതാ പയനം' ഫെബ്രുവരിയിലാണ് പുറത്തിറങ്ങിയത്. നിരഞ്ജൻ സുധീന്ദ്ര നായകനായ ചിത്രത്തിൽ അർജുനും മകൻ ധ്രുവ സർജയും പ്രധാനവേഷങ്ങളിലുണ്ടായിരുന്നു. ചിത്രത്തിലെ ഒരു ഗാനരംഗം ചൂണ്ടിക്കാട്ടിയാണ് ഒരു സോഷ്യൽമീഡിയ ഇൻഫ്‌ളുവെൻസർ രംഗത്തെത്തിയത്.

ഡാൻസ് നമ്പർ പാട്ടിന്റെ തുടക്കത്തിൽ, നായികയായ ഐശ്വര്യ നടന്നുവരുന്നതിന്റെ രംഗങ്ങൾ കാണിക്കുന്നുണ്ട്. ഇതിൽ നായികയുടെ അരക്കെട്ടിന്റെ ക്ലോസ് അപ് ദൃശ്യങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതാണ് വിമർശനത്തിന് കാരണമായത്. കാലങ്ങളായി സിനിമയിലുള്ള സ്ത്രീ ശരീരത്തിന്റെ ഒബ്ജക്ടിഫിക്കേഷനാണ് ചിത്രത്തിലുമെന്ന് ഇൻഫ്‌ളുവൻസർ കുറ്റപ്പെടുത്തി. അത്തരം മനോഭാവത്തിൽനിന്ന് അച്ഛൻ സംവിധാനംചെയ്യുന്ന ചിത്രത്തിലെ നായികയായ മകൾക്കുപോലും മോചനമില്ലെന്നും അവർ അഭിപ്രായപ്പെട്ടു.

'ആ സീനിൽ ഈ ഷോട്ടുകൾ ഒട്ടും ആവശ്യമില്ലായിരുന്നു. എന്നിട്ടും ഉൾപ്പെടുത്തി. കാലങ്ങളായി സ്ത്രീകളെ സിനിമയിൽ ഒബ്ജക്ടിഫൈ ചെയ്യുന്നുണ്ട്. ഇത് അതിന്റെ മറ്റൊരു ഉദാഹരണം മാത്രം. ഞാൻ ഈ സിനിമ തെലുങ്കിൽ കണ്ടു. തെലുങ്കാണെങ്കിലും മറ്റേതെങ്കിലും ഭാഷയാണെങ്കിലും സ്വന്തം അച്ഛൻ സംവിധാനം ചെയ്യുന്ന സിനിമയിൽപോലും നടിമാർക്ക് ഇത്തരം ചിത്രീകരണങ്ങളിൽനിന്ന് രക്ഷപ്പെടാൻ സാധിക്കുന്നില്ല. 2026-ലും ഇങ്ങനെ ചെയ്യേണ്ടിവരുന്നുണ്ടെങ്കിൽ ഒരു സമൂഹത്തെക്കുറിച്ച് എന്താണ് പറയേണ്ടത്?. ഇപ്പോഴും ഇങ്ങനെയാണ് ചിത്രങ്ങൾ നിർമിക്കപ്പെടുന്നത്. സിനിമകളിൽ സ്ത്രീകളെ ലൈംഗികമായി ചിത്രീകരിക്കണം എന്ന് നിർബന്ധമുണ്ടെങ്കിൽ, എന്തുകൊണ്ട് പുരുഷന്മാരേയും അങ്ങനെ ചെയ്യുന്നില്ല?', നാ ലോനി ഭാവലു എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിലെ കുറിപ്പിൽ കുറ്റപ്പെടുത്തി.

 

വിമർശനത്തിന് കാരണമായ ഭാഗം റീലായി പങ്കുവെച്ചിട്ടുണ്ട്. കമന്റ് ബോക്‌സിൽ യുവതിയെ പിന്തുണച്ചും എതിർത്തും ഒട്ടേറെപ്പേർ രംഗത്തെത്തി. ഇത് അച്ഛൻ- മകൾ പ്രശ്‌നം മാത്രമല്ലെന്നാണ് ഇൻഫ്‌ളുവൻസറുടെ അഭിപ്രായത്തെ പിന്തുണയ്ക്കുന്നവർ പറയുന്നത്. എന്നാൽ, ആ രംഗം ഒബ്ജക്ടിഫിക്കേഷനല്ലെന്നും ചിലർ അവകാശപ്പെടുന്നുണ്ട്.