ഷാരൂഖ് ഖാൻ്റെ ജൂനിയറായുള്ള തൻ്റെ കോളേജ് ഓർമകൾ പങ്കുവെച്ച് ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപ്. ബുക്ക്മൈഷോയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അനുരാഗ് കശ്യപ് ഷാരൂഖിൻ്റെ ജൂനിയറായുള്ള കോളേജ് കാലത്തെ പറ്റി പറയുന്നുത്. ഡൽഹിയിലെ ഹൻസ് രാജ് കോളേജിൽ പഠിക്കുമ്പോൾ കശ്യപിൻ്റെ സീനിയറായിരുന്നു ഷാരൂഖ് ഖാൻ. പഠനത്തിലും കായികരംഗത്തും മികവ് പുലർത്തിയിരുന്ന ഷാരൂഖ്, കോളേജിൽ പ്രശസ്തനായിരുന്നുവെന്നും കശ്യപ് പറയുന്നുണ്ട്.

To advertise here,

കായിക താരവും സാമ്പത്തിക ശാസ്ത്രത്തിൽ ടോപ്പറുമായ ഷാരൂഖ്

കോളേജ് കാലത്ത് ഷാരൂഖ് ഹോക്കി ക്യാപ്റ്റനും ബാസ്കറ്റ്ബോൾ ക്യാപ്റ്റനുമായിരുന്നുവെന്നും അഭിമുഖത്തിൽ അനുരാഗ് കശ്യപ് പറയുന്നുണ്ട്. 'അദ്ദേഹം മികച്ച കായികതാരമായിരുന്നു. സാമ്പത്തികശാസ്ത്രത്തിൽ ടോപ്പറുമായിരുന്നു. വെറുതെ ഒരു സൂപ്പർസ്റ്റാർ ആയതല്ല'- അനുരാഗ് പറയുന്നു. 

1992-ലെ ഷാരൂഖിന്റെ 'ദിവാന' എന്ന ചിത്രം കാണാൻ ഹൻസ് രാജിലെ വിദ്യാർത്ഥികൾ ഒരു തിയേറ്റർ മുഴുവൻ ബുക്ക് ചെയ്യുകയും അദ്ദേഹം മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നത് കണ്ട് അഭിമാനിക്കുകയും ചെയ്തുവെന്നും അദ്ദേഹം ഓർത്തെടുത്തു.'ഞങ്ങൾ അംബ തിയേറ്റർ മുഴുവനായി ബുക്ക് ചെയ്യുകയും എല്ലാവരും ഒരുമിച്ച് സിനിമ കാണാൻ പോകുകയും ചെയ്തു. ചിത്രത്തിലെ ഷാരൂഖിന്റെ എൻട്രി 'കോയി ന കോയി ചാഹിയേ' എന്ന ഗാനത്തോടെയായിരുന്നു, തിയേറ്ററിലെ ആൾക്കൂട്ടം ആവേശത്തിലായിരുന്നു. ആർക്കും പാട്ട് പോലും കേൾക്കാൻ കഴിഞ്ഞില്ല. ഞങ്ങളുടെ സീനിയർ ആദ്യമായി ഒരു വലിയ സിനിമയിൽ അഭിനയിക്കുന്നത് കണ്ട് ഞങ്ങൾ അഭിമാനം കൊണ്ടു' കശ്യപ് കൂട്ടിച്ചേർത്തു. 

ഷാരൂഖ് ഖാന്റെ സ്കൂൾ കാലഘട്ടത്തിലെ കഥകളും പലപ്പോഴും ചർച്ചയായിട്ടുണ്ട്. ലല്ലൻടോപ്പുമായുള്ള ഒരു അഭിമുഖത്തിൽ അദ്ദേഹത്തിന്റെ ആദ്യകാല താരത്തിളക്കത്തിന് സാക്ഷ്യം വഹിച്ച സെന്റ് കൊളംബസ് സ്കൂളിലെ സഹപാഠിയായ ഗായകൻ പലേഷ് സെൻ ഇത് പറയുന്നുണ്ട്. 

ഷാരൂഖ് ഒരു ദിവസം വലിയ താരമാകുമെന്നും താൻ ഹിന്ദി സിനിമയിൽ അദ്ദേഹത്തിനുവേണ്ടി പാടുമെന്നും ഉറച്ച വിശ്വാസത്തോടെ പ്രഖ്യാപിച്ചത് അദ്ദേഹം ഓർത്തു. സ്പോർട്സ്, നാടകം, സംവാദങ്ങൾ, പഠനം എന്നിങ്ങനെ നിരവധി മേഖലകളിൽ മികവ് പുലർത്തിയിരുന്നതിനാൽ അഭിനയത്തേക്കാൾ വലിയ കാര്യങ്ങൾക്കായിരിക്കും അദ്ദേഹം ശ്രമിക്കുക എന്ന് തനിക്ക് അന്ന് തോന്നിയിരുന്നുവെന്നും സെൻ പറഞ്ഞിരുന്നു. 

സെന്റ് കൊളംബസ് സ്കൂളിലെ വിദ്യാർത്ഥിയായിരുന്ന നടൻ രാഹുൽ ദേവിനും ഷാരൂഖിനെക്കുറിച്ചുള്ള ഓർമ്മകളുണ്ട്. കണക്റ്റ് എഫ്എം കാനഡയുമായുള്ള അഭിമുഖത്തിൽ ക്രിക്കറ്റ് ടീമിന്റെ വിക്കറ്റ് കീപ്പറായി ഷാരൂഖിനെ ദേവ് ഓർക്കുന്നുണ്ട്.