മീ ടൂ ക്യാമ്പെയിനുകൾക്ക് ഇന്ത്യയിൽ തുടക്കമിട്ട നടിയാണ് തനുശ്രീ ദത്ത. 2008-ൽ പുറത്തിറങ്ങിയ ഓ.കെ. ഹോൺ പ്ലീസ് എന്ന ചിത്രത്തിന്റെ സെറ്റിൽവെച്ച് നടൻ നാനാ പടേക്കർ തന്നോട് മോശമായി പെരുമാറിയെന്ന് തനുശ്രീ 2018-ലാണ് വെളിപ്പെടുത്തിയത്. ഇതാകട്ടെ രാജ്യമെമ്പാടും വൻകോളിളക്കവും സൃഷ്ടിച്ചു. ഈയിടെ ഒരു എഫ്.എം ചാനലിന് നൽകിയ അഭിമുഖത്തിൽ ആ വെളിപ്പെടുത്തലിന് ശേഷം താൻ നേരിട്ട കാര്യങ്ങളേക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് താരം. 

To advertise here,

മീ ടൂ ആരോപണം ഉന്നയിച്ചതിന് ശേഷം തനിക്കുനേരെ വധശ്രമമുണ്ടായി എന്ന് കണക്റ്റ് എഫ്.എം കാനഡയ്ക്ക് നൽകിയ അഭിമുഖത്തിൽ അവർ പറഞ്ഞു. തനിക്ക് വലിയ ഒരു കാറപകടം സംഭവിച്ചുവെന്നും ബ്രേക്ക് നഷ്ടപ്പെട്ടതായിരുന്നു കാരണമെന്നും അവർ പറഞ്ഞു. പരിക്കുപറ്റി ഏതാനും മാസങ്ങൾ കിടപ്പിലായി. ഒരുപാട് രക്തം വാർന്നുപോയി. വീട്ടിൽ ഒരു സ്ത്രീ ജോലിക്ക് വന്നിരുന്നു. ക്രമേണ താൻ വല്ലാതെ കിടപ്പിലായി. അവർ വെള്ളത്തിൽ എന്തോ കലർത്തി നൽകിയോ എന്ന് ഇപ്പോൾ സംശയിക്കുന്നുവെന്നും തനുശ്രീ പറഞ്ഞു.

"മീ ടൂ പ്രസ്ഥാനം ലോകമെമ്പാടും മുന്നോട്ട് കൊണ്ടുപോയി. എങ്ങനെയോ ഇന്ത്യയിൽ, നമ്മുടെ സമൂഹം എങ്ങനെ പ്രവർത്തിക്കുന്നു എന്നത് കണക്കിലെടുത്ത് ആളുകൾക്ക് സംസാരിക്കാൻ കഴിഞ്ഞില്ല. സമൂഹം മുഴുവൻ അത്തരം വെളിപ്പെടുത്തലുകളെ നിരുത്സാഹപ്പെടുത്താൻ ശ്രമിക്കുന്നു. ഇത് ഒരുപക്ഷേ സമയമാണെന്ന് ഞാൻ കരുതുന്നു. മാറ്റം  നടന്നുകൊണ്ടിരിക്കുന്ന പ്രക്രിയ. ഓരോ നിമിഷവും ഞങ്ങൾ മാറുകയും രൂപാന്തരപ്പെടുകയും ചെയ്യുന്നു. സംസാരിക്കാൻ മടിക്കുന്ന ധാരാളം സ്ത്രീകൾ ഇപ്പോഴും ഉണ്ട്. അവർ ഇപ്പോഴും ഭയത്തിലാണ്. നിങ്ങൾ ഇപ്പോൾ കാണുന്നത് മഞ്ഞുമലയുടെ അറ്റം മാത്രമാണ്." തനുശ്രീ പറഞ്ഞു.

19, 20 വർഷങ്ങൾക്ക് ശേഷം സംസാരിക്കുന്ന എത്രയോ സ്ത്രീകളുണ്ട്. ഇത് ക്രമാനു​ഗതമായി നടക്കുന്നുണ്ടെന്ന് നമുക്കറിയാം. ഒരു വ്യക്തിക്ക് ഏതാണോ ശരിയായ സമയമാണെന്ന് തോന്നുന്നത്, അതാണ് ശരിയായ സമയമെന്നും തനുശ്രീ കൂട്ടിച്ചേർത്തു.