യലിനിസ്റ്റ് ബാലഭാസ്‌കറിന്റെ അകാല വിയോഗത്തില്‍ വികാരനിര്‍ഭരമായ കുറിപ്പ് പങ്കുവെച്ച് സംഗീത സംവിധായകനും ഗായകനുമായ ഇഷാന്‍ ദേവ്. ബാലഭാസ്‌കറിന്റെ ആറാം ചരമ വാര്‍ഷിക ദിനത്തിലാണ് ഇഷാന്‍ സോഷ്യല്‍ മീഡിയയില്‍ കുറിപ്പും ബാലഭാസ്‌കറിനൊപ്പമുള്ള ഓര്‍മചിത്രങ്ങളും പോസ്റ്റ് ചെയ്തത്. 

To advertise here,

താന്‍ തോറ്റുപോയ ആറു വര്‍ഷങ്ങളാണ് കടന്നുപോയതെന്നും സങ്കടങ്ങളിലും സന്തോഷങ്ങളിലും താന്‍ ഒഴുകിയെത്തിയിരുന്ന കടല്‍ പ്രകൃതിതന്നെ വറ്റിച്ചുവെന്നും കുറിപ്പില്‍ ഇഷാന്‍ ദേവ് പറയുന്നു. 'വിട്ടുപോകാനും വിട്ടുകൊടുക്കാനും മനസില്ലാത്തപ്പോഴും കാലം നമ്മളെ തോല്‍പ്പിക്കും. അങ്ങനെ ഞാന്‍ തോറ്റുപോയ ആറ് വര്‍ഷങ്ങള്‍. കലയും ജീവിതവും തലക്ക് മേലെ തലതൊട്ടപ്പനായി നിന്ന എന്റെ അണ്ണന്‍. പിണങ്ങിയും ഇണങ്ങിയും വീര്‍പ്പുമുട്ടിച്ചും ചിരിപ്പിച്ചും ജീവിതനിറങ്ങളെ കാണിച്ചു തന്നു. ഓരോ ദിനവും സങ്കടങ്ങളിലും സന്തോഷങ്ങളിലും ഞാന്‍ ഒഴുകി എത്തുന്ന ഒരു കടല്‍ ഉണ്ടായിരുന്നു. അത് പ്രകൃതിതന്നെ വറ്റിച്ചു. അണ്ണന്റെ ഓര്‍മകള്‍ക്ക് കണ്ണീരിന്റെ ഉപ്പാണ്, നെഞ്ചില്‍ തീരാത്ത ഭാരവും. തിരികെ വരൂ...'-ഇഷാന്‍ ദേവ് കുറിച്ചു. 

ബാലഭാസ്‌കറും ഇഷാന്‍ ദേവും തമ്മില്‍ വര്‍ഷങ്ങളായുള്ള ആത്മബന്ധമാണുണ്ടായിരുന്നത്. യൗവന കാലത്ത് ബാലഭാസ്‌കറിന്റെ സംഗീത യാത്രകളിലെല്ലാം കൂട്ടുകാരനായി ഇഷാനുണ്ടായിരുന്നു. 2018 ഒക്ടബോര്‍ രണ്ടിനാണ് വാഹനപകടത്ത തുടര്‍ന്ന് ബാലഭാസ്‌കര്‍ മരിക്കുന്നത്. സെപ്റ്റംബര്‍ 25-നായിരുന്നു അപകടം സംഭവിച്ചത്. ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച കാര്‍ അപകടത്തില്‍പെടുകയായിരുന്നു. ഏക മകള്‍ തേജസ്വിനി സംഭവദിവസം തന്നെ മരിച്ചു. ചികിത്സയില്‍ കഴിയവെയാണ് ബാലഭാസ്‌കറും ലോകത്തോട് വിട പറഞ്ഞത്. അപകടത്തില്‍ ഭാര്യ ലക്ഷ്മിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.