ആലപ്പുഴ: പ്രശസ്ത ഗായകനും മലയാള ഗാനമേള രംഗത്തെ അതികായനുമായിരുന്ന ഇടവ ബഷീര്‍(78) അന്തരിച്ചു. ആലപ്പുഴയില്‍ ബ്ലൂ ഡയമണ്ട്സ് ഓര്‍ക്കസ്ട്രയുടെ സുവര്‍ണ ജുബിലി ആഘോഷവേദിയില്‍ പാടുന്നതിനിടെ വേദിയില്‍ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ബഷീറിനെ രക്ഷിക്കാനായില്ല. പാതിരപ്പള്ളി ക്യാമലോട് കണ്‍വെന്‍ഷന്‍ സെന്ററിലായിരുന്നു പരിപാടി.  

To advertise here,

ഗാനമേള വേദികളില്‍ നിറഞ്ഞുനിന്നിരുന്ന ബഷീര്‍, സിനിമകളിലും പാടിയിട്ടുണ്ട്. 'ആഴിത്തിരമാലകള്‍ അഴകിന്റെ മാലകള്‍' എന്ന സൂപ്പര്‍ഹിറ്റ് ഗാനം പാടിയത് ബഷീറാണ്. തിരുവനന്തപുരത്തെ ഇടവ ഗ്രാമത്തിലായിരുന്നു ബഷീറിന്റെ ജനനം. പിന്നീട് ഗ്രാമത്തിന്റെ പേരും സ്വന്തംപേരിനൊപ്പം ചേര്‍ക്കുകയായിരുന്നു. 

കേരളത്തിന് അകത്തും പുറത്തും വിവിധ വേദികളിലും വിദേശത്തും ബഷീര്‍ ഗാനമേളകള്‍ അവതരിപ്പിച്ചിട്ടുണ്ട്. മലയാള ഗാനമേളവേദികളുടെ മുഖച്ഛായ മാറ്റുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച വ്യക്തിയാണ് ബഷീര്‍. യമഹയുടെ സിന്തസൈസര്‍, മിക്‌സര്‍, എക്കോ തുടങ്ങിയവ ആദ്യമായി മലയാള ഗാനമേളവേദികളില്‍ അവതരിപ്പിച്ചത് ബഷീര്‍ ആയിരുന്നു. 

കൊല്ലം ക്രിസ്തുരാജ് ഹൈസ്‌കൂളിലായിരുന്നു ബഷീറിന്റെ പഠനം. കോടമ്പള്ളി ഗോപാലപിള്ള, രത്‌നാകരന്‍ ഭാഗവതര്‍, വെച്ചൂര്‍ ഹരിഹര സുബ്രഹ്‌മണ്യം തുടങ്ങിയവരില്‍നിന്ന് സംഗീതവും അഭ്യസിച്ചു. സംഗീത കോളേജില്‍നിന്ന് ഗാനഭൂഷണം പൂര്‍ത്തിയാക്കിയ ബഷീര്‍, പിന്നീട് സംഗീതാലയ എന്ന പേരില്‍ ഗാനമേള ട്രൂപ്പും ആരംഭിച്ചു. 

നിരവധി സിനിമാഗാനങ്ങളും പാടിയിട്ടുണ്ട്. അതില്‍ ഏറ്റവും ശ്രദ്ധേയം വാണി ജയറാമുമൊത്ത് പാടിയ ആഴിത്തിരമാലകള്‍ അഴകിന്റെ മാലകള്‍ എന്ന ഗാനമാണ്. രഘുവംശം എന്ന സിനിമയില്‍ എ.ടി. ഉമ്മറിന്റെ സംഗീത സംവിധാനത്തിലായിരുന്നു ആദ്യ ചലച്ചിത്ര ഗാനം.  വീണവായിക്കുമെന്‍ വിരല്‍ത്തുമ്പിലെ എന്ന ഈ ഗാനം ജാനകിക്കൊപ്പമാണ് ബഷീര്‍ പാടിയത്.

പരേതരായ അബ്ദുൾ അസീസ്-ഫാത്തിമക്കുഞ്ഞ് ദമ്പതിയുടെ മകനാണ്. ഭാര്യമാർ: ലൈല, റഷീദ. മക്കൾ: ബീമ, ഉല്ലാസ്, ഉഷസ്, സ്വീറ്റ, ഉന്മേഷ്. ഇവരിൽ രണ്ട് ആൺമക്കളും പാട്ടുകാരാണ്. വർഷങ്ങളായി കൊല്ലം കടപ്പാക്കടയിലാണ് താമസം.