നിങ്ങളൊരു നടനാകണമെന്ന് നിങ്ങൾ ആഗ്രഹിച്ചാൽ, നിങ്ങൾ അതായിരിക്കും' സിനിമാ പ്രാന്തന്മാരുടെ എക്കാലെത്തെയും ഇൻസ്പിരേഷനായ ഈ സംഭാഷണം കടമെടുത്താൻ ഷെൽവിൻ ജയിംസിന് നന്നായി യോജിക്കും. മൊബൈൽ ഫോണിന്റെ ചെറു സ്‌ക്രീനിലെ കുഞ്ഞു വെളിച്ചത്തിൽ തുടങ്ങിയ അഭിനയം ഇന്ന് ചെന്നെത്തിയിരിക്കുന്നത് വെള്ളിത്തിരയുടെ ബിഗ്സ്‌ക്രീനിലെ വെള്ളിവെളിച്ചത്തിലേക്കാണ്. ബേസിൽ ജോസഫ്-ടോവിനോ തോമസ് ചിത്രം അതിരടിയിൽ മിഴുനീള കഥാപാത്രത്തെ അവതരിപ്പിച്ച ഷെൽവിൻ മികച്ച അഭിപ്രായം നേടി സിനിമക്കൊപ്പം അതിരടിച്ച് മുന്നേറുകയാണ്.

To advertise here,

കണ്ടന്റിൽ നിന്ന് കാമറക്ക് മുന്നിലേക്ക് 
സോഷ്യൽ മീഡയയായിരുന്നു ഷെൽവിന്റെ അഭിനയ കളിക്കളം. കണ്ടന്റ് ക്രിയേറ്ററായ ഷെൽവിന് സൈബർ സ്പേസിൽ വൻ ആരാധകരുണ്ട്. ചിരിയും ചിന്തയും പടർത്തിയ ഷെൽവിന്റെ വിവിധ വീഡിയോകളും മീമുകളും പലതും വൈറലാണ്. യുട്യൂബ് ചാനലിലൂടെ തുടങ്ങി ഇൻസ്റ്റാ കാലത്ത് ക്ലിക്കായ ഒട്ടേറെ മികച്ച കണ്ടന്റുകളുടെ ഹോൾ സെയിൽ ഡീലറാണ് ഷെൽവിൻ. ഷെൽവിന്റെ വീഡിയോ അഡിറ്റുകൾക്ക് അയൽപ്പക്കത്തെ പയ്യനും സുഹൃത്തുമാണ് ഇയാൾ.

ആ 'നൈബർ പയ്യൻ' ഇഫക്ടിൽ നിന്നാണ് സിനിമയിലേക്ക് ഷെൽവിൽ വണ്ടികയറുന്നത്. അതിനാൽ തങ്ങൾക്ക് അറിയാവുന്ന ഒരാൾ സിനിമയിൽ എത്തിയതിന്റെ സന്തോഷത്തിലാണ് ഷെൽവിൻ ഫാൻസ്. അതിരടിയിൽ ബേസിലിന്റെ ഉറ്റ ചങ്ങാതിയായ പ്രശാന്ത് രാജ് എന്ന പരശുവായി അഴിഞ്ഞാടിയിരിക്കുകയാണ് ഷെൽവിൻ. പരശുവിനെ കണ്ടവർ ജീവിതത്തിലും ഇങ്ങനെയൊരു സുഹൃത്ത് ഉണ്ടായിരുന്നെങ്കിലോ എന്ന് ആശിക്കുന്നവരായിരിക്കും.

സൈഡിൽ നിന്ന് മെയിനിലേക്ക് 
അതിരടിയുടെ ചീഫ് അസോസിയേറ്റ് ഡയറക്ടറായ സോഹിലാണ് ഷെൽവിനെ ഈ സിനിമയിലേക്ക് ക്ഷണിക്കുന്നത്. സംവിധായകനായ അരുൺ അനിരുദ്ധന് മുന്നിൽ ഓഡീഷനിൽ പങ്കെടുത്ത ഷെൽവിന്റെ പ്രകടനം ബേസിലും സമീർ താഹിറും കണ്ട് ഇഷ്ടപ്പെട്ടതിന് ശേഷമാണ് സിനിമയിലെ റോൾ ഉറപ്പിക്കുന്നത്. ആദ്യം ബേസിലിനൊപ്പമുള്ള അഭിനയം കുറച്ച് ടെൻഷനുള്ളതായിരുന്നെങ്കിലും ബേസിൽ തന്നെ ഷെൽവിനെ കൂളാക്കി മാറ്റി. എന്നാൽ ഷൂട്ടിങ് തുടങ്ങി കുറച്ചു ദിവസങ്ങൾ കൊണ്ട് രണ്ടു പേരുടെയും പരിപാടി വർക്ക് ആകുന്നുണ്ടെന്ന് സെറ്റ് ഒന്നടങ്കം പറഞ്ഞു. ഇതോടെ ഷെൽവിന് ആത്മവിശ്വാസം ഉണർന്നു. നാരദൻ എന്ന ചിത്രത്തിൽ ജൂനിയർ ആർട്ടിസ്റ്റായി ഷെൽവിൻ അഭിനയിച്ചിരുന്നു.

ടോവിനോയെ പരിചയപ്പെടുന്നത് ആ ചിത്രത്തിൽ വച്ചാണ്. നാരദനിൽ ടൊവിനോയുടെ കഥാപാത്രം ഇടംകൈയ്യനായിരുന്നു, അതേസമയം ടോവിനോ വലതുകൈയാണ് ഉപയോഗിക്കുന്നത്. ക്ലോസ്-അപ്പ് ഷോട്ടിനായി സെറ്റിൽ ഇടംകൈയ്യന്മാർ ആരെങ്കിലും ഉണ്ടോ എന്ന് സെറ്റിൽ ചോദിച്ചപ്പോൾ, ഷെൽവിൻ കൈ ഉയർത്തി. ആ ബന്ധം അതിരടിയിലൂടെ വളർന്നു.

ജൂൺ തന്ന ഭാഗ്യം 
കുട്ടിക്കാനം മാർ ബസേലിയോസ് ക്രിസ്ത്യൻ കോളേജ് ഓഫ് എഞ്ചിനീയറിങ് ആൻഡ് ടെക്നോളജിയിൽ നിന്ന് എൻജിനീയറിങ് ബിരുദധാരിയായ ഷെൽവിൻ ഹിറ്റായ ജൂൺ സിനിമയിലും ഒരു കഥാപാത്രം ചെയ്തിരുന്നു. അക്കാലത്ത് സമീപത്തെ ഒരു കോളേജിലെ ക്യാമ്പിൽ പങ്കെടുത്തതാണ് സിനിയമിലേക്കുള്ള വഴിതെളിച്ചത്. നിർമാതാവ് വിജയ് ബാബു ആ ക്യാമ്പിൽ എത്തിയിരുന്നു. ഇതറിഞ്ഞ ഷെൽവിൻ ക്യാമ്പിന് എത്തിയത് തന്നെ സിനിമയിൽ ചാൻസ് ചോദിക്കാനായിരുന്നു. അവസരം മുതലാക്കി അവസരം ചോദിച്ചെങ്കിലും കൃത്യമായി മറുപടി ലഭിച്ചില്ല. എന്നാൽ കുറച്ചു ദിവസങ്ങൾക്ക് ശേഷം വിജയ് ബാബുവിൽ നിന്നുള്ള സന്ദേശം കിട്ടി. ഓഡീഷന് പങ്കെടുക്കണം. -ഇതായിരുന്നു സിനിമയിലേക്കുള്ള എൻട്രി. പിന്നീട് മോഹൻലാൽ ചിത്രം ഹൃദയപൂർവത്തിലും ഒരു കഥാപാത്രം ഷെൽവിനെ തേടിയെത്തി. ചാനൽ റിയാലിറ്റി ഷോയായ ബിഗ്ബോസിന്റെ കഴിഞ്ഞ സീസണിലെ പരസ്യത്തിൽ മോഹൻലാലിനൊപ്പം അഭിനയിക്കാനുള്ള ഭാഗ്യവും ഷെൽവിനെത്തേടിയെത്തി.

റേഡിയോ ജോക്കിയായും 
മാതൃഭൂമി ക്ലബ് എഫ്.എമ്മിന്റെ ആലപ്പുഴയുടെ തുടക്കത്തിലും തുടർന്നും റേഡിയോ ജോക്കിയായി ഏറെ നാളുണ്ടായിരുന്നു ഷെൽവിൻ. സരസമായ സംഭാഷണങ്ങളിലുടെയും വ്യത്യസ്തമായ അവതരണത്തിലുടെയും വൻ ആരാധകപ്രീതിനോടുവാൻ കുറഞ്ഞ കാലംകൊണ്ട് ഷെൽവിനു കഴിഞ്ഞു. അതിനൊപ്പം സ്വന്തമായ കണ്ടന്റ് ക്രിയേഷനുമായും മുന്നോട്ട് നീങ്ങി. പിന്നീട് സിനിമയെന്ന ഒറ്റലക്ഷ്യത്തിലേക്കുള്ള യാത്രയായിരുന്നു. അതാണിപ്പോൾ അതിരടിയിൽ എത്തിനിൽക്കുന്നത്.