ന്ന് മലയാള സിനിമയില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ് സമഗ്ര സിനിമാ നയം. മലയാള സിനിമയുടെ ഉന്നമനം ലക്ഷ്യമിട്ടുകൊണ്ടുള്ള പദ്ധതിയാണിതെന്നു സര്‍ക്കാര്‍ വ്യക്തമാക്കി കഴിഞ്ഞു. നയം രൂപീകരിക്കാനുള്ള കരട് തയ്യാറാക്കാന്‍ കമ്മിറ്റി രൂപീകരിച്ചിരിക്കുകയാണ്. സംവിധായകന്‍ ഷാജി എന്‍ കരുണ്‍ ചെയര്‍മാനായുള്ള കമ്മിറ്റിയില്‍ സിനിമയിലെ വ്യത്യസ്ത മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ അംഗങ്ങളാണ്. 

To advertise here,

അതേസമയം, സിനിമയിലെ വനിതാ സംഘടനയായി വിമണ്‍ ഇന്‍ സിനിമാ കളക്ടീവ്(ഡബ്ല്യു.സി.സി.) കമ്മിറ്റിയുടെ പ്രവര്‍ത്തനത്തില്‍ ആശങ്ക രേഖപ്പെടുത്തിയിരുന്നു. സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങള്‍ കൂടി പരിഹരിക്കാന്‍ ലക്ഷ്യമിട്ട് കമ്മിറ്റിയുണ്ടാക്കിയതില്‍ സന്തോഷമുണ്ട്. എന്നാല്‍ അത് നടപ്പാക്കിയ രീതി നിരാശപ്പെടുത്തുന്നതാണെന്ന് ഡബ്ല്യു.സി.സി. പറഞ്ഞു. ഏകപക്ഷീയമായി രൂപീകരിക്കപ്പെടുന്ന ഇത്തരം കമ്മിറ്റികള്‍ക്ക് തങ്ങളുടെ ജോലിസ്ഥലത്ത് ആഴത്തില്‍ വേരൂന്നിയ പ്രശ്നങ്ങള്‍ക്ക് പ്രായോഗികമായ ഒരു പരിഹാരവും വാഗ്ദാനം ചെയ്യാന്‍ സാധിക്കില്ലെന്ന് ഉറച്ചു വിശ്വസിക്കുന്നതായും ഡബ്ല്യു.സി.സി വ്യക്തമാക്കി.

ഈ സാഹചര്യത്തില്‍ എന്താണ് സമഗ്ര സിനിമാ നയമെന്ന് വിശദീകരിക്കുകയാണ് കമ്മിറ്റി ചെയര്‍മാന്‍ ഷാജി എന്‍ കരുണ്‍. സിനിമ മറ്റു വ്യവസായങ്ങളെപ്പോലെ അംഗീകരിക്കപ്പെടുന്നത് ഉറപ്പാക്കുക, സിനിമയെ സുതാര്യമാക്കുക അങ്ങനെ ഒരുപാട് കാര്യങ്ങള്‍ നയത്തിന്റെ ഭാഗമാകുന്നുവെന്നും ഡബ്ല്യൂ.സി.സിയുടെ ആശങ്ക എന്തുകൊണ്ടെന്ന് അറിയില്ലെന്നും ഷാജി കരുണ്‍ പറഞ്ഞു. തീര്‍ച്ചയായും അവരുമായി ചര്‍ച്ച ചെയ്യുമെന്നും അവരുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കുകയും നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുമെന്നും ഷാജി എന്‍ കരുണ്‍ വ്യക്തമാക്കി. 

എന്താണ് സമഗ്ര സിനിമാ നയം?

സിനിമാ വ്യവസായത്തിന് മറ്റു വ്യവസായങ്ങളെപ്പോലെ ഒരു അംഗീകാരം ലഭിച്ചിട്ടില്ല. വിനോദത്തിനപ്പുറം അതിന്റെ വലിയ വിപണിയെക്കുറിച്ച് പലര്‍ക്കും ധാരണയില്ല. ഇന്‍ഡസ്ട്രിയ്ക്ക് ഒരു സ്റ്റാറ്റസ് ഉണ്ടാക്കുക എന്നതാണ് ലക്ഷ്യം. അത് സിനിമയ്ക്ക് ഒരുപാട് ഗുണം ചെയ്യും. സിനിമ വ്യവസായത്തില്‍ സുതാര്യതയുണ്ടാക്കുക, സിനിമയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അര്‍ഹിക്കുന്ന വേതനം ലഭിക്കുന്നുണ്ടോ എന്ന ഉറപ്പ് വരുത്തുക അങ്ങനെ ഒരുപാട് കാര്യങ്ങള്‍ നയത്തിന്റെ ഭാഗമായിവരുന്നുണ്ട്. 

സുതാര്യത എന്ന പറയുമ്പോള്‍, ഒരു നിര്‍മാതാവ് വന്ന് സിനിമയെടുത്ത് പോകുമ്പോള്‍ അയാള്‍ക്ക് എത്ര ലാഭം അല്ലെങ്കില്‍ നഷ്ടം സംഭവിച്ചു, അയാളുടെ സിനിമ എത്രയാളുകള്‍ കണ്ടു, എന്തുകൊണ്ടാണ് നഷ്ടം സംഭവിച്ചത് തുടങ്ങിയ വിവരങ്ങള്‍ വളരെ പ്രധാനപ്പെട്ടതാണ്. ഡിജിറ്റല്‍ ലോകത്ത് അത് കണക്കാക്കാവുന്നതേയുള്ളൂ. തിയേറ്ററുകളിലെ വരുമാനം, സര്‍ക്കാറിന് ലഭിക്കുന്ന നികുതി അങ്ങനെ എല്ലാത്തിനും സുതാര്യത വരുത്താന്‍ സിനിമാ നയത്തിലൂടെ സാധിക്കുമെന്നാണ് കരുതുന്നത്. 

മറ്റൊരു വസ്തുത വന്‍പലിശ നല്‍കിയാണ് പലരും പുറത്തുനിന്ന് വായ്പ്പ വാങ്ങി സിനിമ എടുക്കുന്നതെന്നതാണ്‌. സുതാര്യത വരുന്നതോടെ സിനിമാ നിര്‍മാതാക്കള്‍ക്ക് ബാങ്കുകളില്‍നിന്ന് വായ്പ്പയെടുക്കാന്‍ എളുപ്പം സാധിക്കും. അതൊരു വലിയ ആശ്വാസമായിരിക്കും.

ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും സിനിമാ നയങ്ങളുണ്ട്. കേന്ദ്ര സര്‍ക്കാര്‍ മികച്ച സിനിമാ സൗഹൃദ സംസ്ഥാനത്തിനുള്ള പുരസ്‌കാരം നല്‍കുന്നുണ്ട്. കേരളം സിനിമാ സൗഹൃദ സംസ്ഥാനമാണെന്ന് കേന്ദ്ര സര്‍ക്കാറില്‍ ശ്രദ്ധയില്‍പ്പെടുത്തിയാല്‍ കൂടുതലാളുകള്‍ കേരളത്തിലേക്ക് ചിത്രീകരണത്തിനെത്തും. ഇന്ത്യയുടെ പുറത്തുനിന്ന് പോലും. ഇതെല്ലാം സംഭവിക്കണമെങ്കില്‍ നയം രൂപീകരിക്കേണ്ടതുണ്ട്. 

പ്രധാന നിര്‍ദ്ദേശങ്ങള്‍ എന്തൊക്കെയായിരിക്കും?

ഈ സാഹചര്യത്തില്‍ നിര്‍ദ്ദേശങ്ങള്‍ സ്വീകരിച്ചു തുടങ്ങുന്നേയുള്ളൂ. ആദ്യം കമ്മിറ്റി കൂടി സിനിമയിലെ ഏതൊക്കെ മേഖലകളിലാണ് നമ്മള്‍ ഊന്നല്‍ നല്‍കേണ്ടതെന്ന് തീരുമാനിക്കണം. എന്തൊക്കെ വിവരങ്ങളാണ് ആള്‍ക്കാരില്‍നിന്ന് ശേഖരിക്കേണ്ടത് എന്ന ധാരണയിലെത്തണം. കരട് രേഖകൊണ്ട് അതാണ് താണ് പ്രധാനമായും ഉദ്ദേശിക്കുന്നത്. പിന്നീട് മലയാള സിനിമയുമായി ബന്ധപ്പെട്ട എല്ലാ സംഘടനകളുമായി ചര്‍ച്ച ചെയ്യും. കൊച്ചിയില്‍ അതിനായി ഒരു കോണ്‍ക്ലേവ് സംഘടിപ്പിക്കുന്നുണ്ട്. അവരുടെ പ്രശ്‌നങ്ങളെക്കുറിച്ച് പഠിക്കും. അവരില്‍നിന്നുള്ള നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കും. എന്നിട്ടു മാത്രമേ നയം രൂപീകരിക്കൂ. എല്ലാ സംഘടനകള്‍ക്കും തുല്യപ്രാധാന്യം നല്‍കും. 

സംസ്ഥാന ചലച്ചിത്ര നയം: എന്ത് മാനദണ്ഡത്തിലാണ് അം​ഗങ്ങളെ തിരഞ്ഞെടുത്തതെന്ന് ഡബ്ല്യു.സി.സി

വിമണ്‍ ഇന്‍ സിനിമാ കളക്ടീവ് കമ്മിറ്റിയുടെ രൂപീകരണത്തില്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. അത് പരസ്യമായി അവര്‍ തുറന്ന് പറയുകയും ചെയ്തു. അത് എന്തുകൊണ്ടായിരിക്കാം?

അതെന്തുകൊണ്ടാണെന്ന് എനിക്ക് മനസ്സിലായില്ല. ഇതു തുടങ്ങിയതു പോലുമില്ല. സര്‍ക്കാറിന്റെ ഉദ്ദേശ്യശുദ്ധിയില്‍ ആശങ്കപ്പെടേണ്ടതില്ല. കമ്മിറ്റി സിനിമാ സംഘടനകളുമായി ചര്‍ച്ചയ്ക്ക് ചെയ്യുമ്പോള്‍ അടിസ്ഥാനപരമായി എന്തെങ്കിലും വിയോജിപ്പോ പ്രശ്‌നങ്ങളോ ഉണ്ടെങ്കില്‍ അത് തുറന്ന് സംസാരിക്കാം. എന്നാല്‍, തുടങ്ങുന്നതിന് മുന്‍പ് തന്നെ ആശങ്കപ്പെടുന്നതിന്റെ കാരണം മനസ്സിലാകുന്നില്ല. ഈ കമ്മിറ്റിയുമയി ബന്ധപ്പെട്ട് നില്‍ക്കുന്ന പലരും ഈ സംഘടനയിലുള്ളവരാണ്. എല്ലാ സംഘടനകള്‍ക്കും ഈ കമ്മിറ്റിയുമായി ദീര്‍ഘനേരം ചര്‍ച്ച ചെയ്യാനുള്ള അവസരം ഒരുക്കുന്നുണ്ട്. ഡബ്ല്യൂ.സി.സിയെ ഒരു കാരണവശാലും മാറ്റി നിര്‍ത്തുകയില്ല. എന്തു ആശങ്കയുണ്ടെങ്കിലും അവര്‍ക്ക് അറിയിക്കാവുന്നതാണ്. തികച്ചും ജനാധിപത്യപരമായിക്കും കമ്മിറ്റിയുടെ പ്രവര്‍ത്തനം.