നെറ്റ്ഫ്‌ളിക്‌സില്‍ റിലീസ് ചെയ്ത ഡോക്യുമെന്ററികളില്‍ വളരെയേറെ ചര്‍ച്ച ചെയ്യപ്പെട്ടതായിരുന്നു ഫെലിസിറ്റി മോറിസ് സംവിധാനം ചെയ്ത ടിന്റര്‍ സ്വിന്റ്‌ലര്‍. ഡേറ്റിങ് ആപ്പായ ടിന്‍ഡറിലൂടെ ഒട്ടേറെ യുവതികളെ വഞ്ചിക്കുകയും സാമ്പത്തികമായി ചൂഷണം ചെയ്യുകയും ചെയ്ത സൈമണ്‍ ലെവിയേവ് എന്നപേരില്‍ അറിയപ്പെടുന്ന ഷിമോണ്‍ യെഹൂദ ഹയാത് എന്ന ഇസ്രായേലി യുവാവിന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയതായിരുന്നു ഇത്. ഡോക്യുമെന്ററി മേക്കിങില്‍ എല്ലായ്‌പ്പോഴും വ്യത്യസ്ത പുലര്‍ത്തുന്ന റോ ടിവിയായിരുന്നു ഈ ഡോക്യുമെന്ററി നിര്‍മിച്ചത്. വളരെയേറെ ആളുകള്‍ കാണുകയും ചര്‍ച്ചചെയ്യപ്പെടുകയും ചെയ്ത ടിന്റര്‍ സ്വിന്റ്‌ലറിന്റെ അണിയറയില്‍ ഒരു മലയാളി കൂടിയുണ്ടായിരുന്നുവെന്നത് പുതുമയുള്ള ഒരു വാര്‍ത്തയായിരുന്നു. ടെലിവിഷന്‍ രംഗത്തെ ഓസ്‌കര്‍ എന്നറിയപ്പെടുന്ന എമ്മിയില്‍ മികച്ച സൗണ്ട് ഡിസൈനര്‍ക്കുള്ള പുരസ്‌കാരത്തിന് നാമനിര്‍ദ്ദേശം  നേടിയിരിക്കുകയാണ് നിരുപമ. ലണ്ടനില്‍ സൗണ്ട് എഡിറ്ററായി ജോലി ചെയ്യുന്നതിനിടെയാണ് നിരുപമയെ ഈ വലിയ അംഗീകാരം നേടിയെത്തിയത്.

To advertise here,

ലണ്ടനിലെ പ്രൊഡക്ഷന്‍ കമ്പനിയായ മോളിനെയറിലാണ് ഞാന്‍ ഇപ്പോള്‍ ജോലി ചെയ്യുന്നത്. അസിസ്റ്റന്റ് സൗണ്ട് എഡിറ്റര്‍ എന്ന പദവിയിലാണ്. സൗണ്ട് എഫക്ട്‌സ് എഡിറ്റിങിലാണ് ഞാന്‍ സ്‌പെഷ്യലൈസ് ചെയ്യുന്നത്. അവിടെ വച്ചു തന്നെയാണ് ഡോക്യുമെന്ററിയില്‍ പ്രവര്‍ത്തിക്കാനുള്ള അവസരം ലഭിച്ചത്. ആദ്യം അസിസ്റ്റന്റായാണ് അവസരം ലഭിച്ചത്. എന്നാല്‍ എന്റെ വര്‍ക്ക് ഇഷ്ടപ്പെട്ടപ്പോള്‍ എന്നോട് തന്നെ ചെയ്യാന്‍ ആവശ്യപ്പെടുകയായിരുന്നു. നല്ല ഒരു അനുഭവമായിരുന്നു അത്.

എമ്മി പുരസ്‌കാരത്തിന് നാമനിര്‍ദ്ദേശം ലഭിച്ചുവെന്ന വാര്‍ത്ത വലിയ ഞെട്ടലോടെയാണ് കേട്ടതെന്ന് നിരുപമ പറയുന്നു. 

'ഒരിക്കലും ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല ഈ അംഗീകാരം. ഒരിക്കല്‍ ഓഫീസിലിരിക്കുമ്പോള്‍ ഒരു സഹപ്രവര്‍ത്തകന്‍ വന്നു ചോദിച്ചു, നിരുപമ ന്യൂസ് കണ്ടില്ലേ എന്ന്. ഫോണില്‍ ഒരുപാട് അഭിനന്ദന സന്ദേശങ്ങളും വന്നു കിടക്കുന്നു. ഞാന്‍ ആദ്യം കരുതിയത് ഡോക്യുമെന്ററിയ്ക്ക് എന്തെങ്കിലും നാമനിര്‍ദ്ദേശം ലഭിച്ചിരിക്കും അതായിരിക്കും കാരണമെന്ന്. എന്നാല്‍ ഒരിക്കല്‍ പോലും എനിക്കാണ് നാമനിര്‍ദ്ദേശമെന്ന് ചിന്തിച്ചില്ല. ന്യൂസ് വായിച്ചതിന് ശേഷവും ആരോടും ആദ്യമൊന്നും പറഞ്ഞില്ല. രാത്രിയോടു കൂടിയാണ് അമ്മയോടും അച്ഛനോടും പറഞ്ഞത്. എന്നെപ്പോലുള്ളൊരു തുടക്കക്കാരിയെ സംബന്ധിച്ച് ഇതിനേക്കാള്‍ വലിയ അംഗീകാരം മറ്റൊന്നും ലഭിക്കാനില്ല.'

അച്ഛന്‍ രാജേന്ദ്രന്‍ അമേരിക്കല്‍ ആഡംബര കപ്പലായ കാര്‍ണിവലിലെ ഉദ്യോഗസ്ഥനാണ്. സ്മിതയാണ് അമ്മ. ലണ്ടന്‍, ദുബായ്, ചെന്നൈ, സ്‌പെയിന്‍ തുടങ്ങി വിവിധ നാടുകളിലായാണ് നിരുപമയുടെ സ്‌കൂള്‍ പഠനം. യൂണിവേഴ്‌സിറ്റി ഓഫ് ഗ്ലോസ്റ്റര്‍ഷയറില്‍ ഫിലിം പ്രൊഡക്ഷനില്‍ ബി.എ പൂര്‍ത്തിയാക്കി. ഓഡിയോ പ്രൊഡക്ഷനില്‍ യൂണിവേഴ്‌സിറ്റി ഓഫ് വെസ്റ്റ്മിനിസ്റ്ററില്‍ എം.എ ചെയ്യുന്ന സമയത്താണ് മോളിനെയറില്‍ ജോലി ചെയ്യാനുള്ള അവസരം ലഭിച്ചത്. ഇന്റന്‍ഷിപ്പിന്റെ ഭാഗമായി ബിബിസിയിലടക്കം നിരുപമ ജോലി ചെയ്തിട്ടുണ്ട്.

മലയാള സിനിമയുടെ ആരാധികയാണ് താനെന്ന് നിരുപമ വ്യക്തമാക്കുന്നു.

'എനിക്ക് മലയാള സിനിമ വലിയ ഇഷ്ടമാണ്. ഈയിടെ പുറത്തിറങ്ങിയ ബേസില്‍ ജോസഫിന്റെ മിന്നല്‍ മുരളി എനിക്ക് നല്ല ഇഷ്ടമായി. അതിന്റെ സൗണ്ട് ഡിസൈനിങ് എന്നെ വല്ലാതെ ആകര്‍ഷിച്ചു. മികച്ച ഒരു വര്‍ക്കായാണ് എനിക്ക് അനുഭവപ്പെട്ടത്'- നിരുപമ കൂട്ടിച്ചേര്‍ത്തു.