ലയാള സിനിമയില്‍ രണ്ട് ക്ലാരമാരുണ്ട്. ആദ്യത്തെ ക്ലാര മലയാളി പുരുഷന്‍മാരുടെ പ്രണയകാമനകളെ ഉദ്ദീപിപ്പിച്ച ജയകൃഷ്ണന്റെ കാമുകിയായിരുന്നു. പത്മരാജന്റെ  തൂവാനത്തുമ്പികളുടെ നായിക. എന്നാല്‍ അത്രയൊന്നും ആഘോഷിക്കപ്പെടാത്ത, മലയാളികളെ പൊട്ടിച്ചിരിപ്പിച്ച മറ്റൊരു ക്ലാരയുണ്ട്. സഹപ്രവര്‍ത്തകന്‍ ഉമ്മച്ചനെ തന്റെ വാക്കുകള്‍ക്ക് മുന്നില്‍ മുട്ടുകുത്തിച്ച മൈസൂര്‍ യൂണിവേഴ്‌സിറ്റിയില്‍നിന്ന് കുക്കിങ്ങില്‍ ഡിപ്ലോമയും 'ഡിപ്ലോമസിയും' നേടിയ സി.ഐ.ഡി ഉണ്ണികൃഷ്ണന്‍ ബി.എ ബി.എഡിലെ ക്ലാര. കല്‍പ്പനയുടെ ക്ലാര.

To advertise here,

1977-ല്‍ വിടരുന്ന മൊട്ടുകള്‍ എന്ന ചിത്രത്തിലും 'ദിഗ്വിജയ'ത്തിലും ബാലതാരമായി സിനിമയിലെത്തിയ കല്പനയ്ക്ക് കല പാരമ്പര്യമായി പകര്‍ന്നുകിട്ടിയതാണ്. തിരുവതാംകൂര്‍ സിസ്റ്റേഴ്‌സ് എന്ന പേരില്‍ അറിയപ്പെട്ടിരുന്ന പത്മിനി, രാഗിണി, ലളിത സഹോദരിമാരെ പോലെ മലയാള സിനിമയിലെ ഒരു ഏടാണ് കലാരഞ്ജിനി, കല്‍പ്പന, ഉര്‍വശി സഹോദരിമാരും. മൂന്ന് പേരും സിനിമയുടെ വഴിയെ നടന്നു. അതില്‍ ഉര്‍വ്വശി നായികയായി വെന്നിക്കൊടി പാറിച്ചപ്പോഴും കലാരഞ്ജിനി വിവാഹശേഷം സിനിമയില്‍ നിന്ന് മാറി നിന്നപ്പോഴും ഇടവേളയില്ലാതെ കല്‍പ്പന സിനിമയിലെ സ്ഥിരസാന്നിധ്യമായി.

അരവിന്ദന്റെ 'പോക്കുവെയി'ലില്‍ നായികയായ കല്‍പ്പന, കെ.ജി. ജോര്‍ജ്ജിന്റെ 'പഞ്ചവടിപ്പാല'ത്തിലെ അനാര്‍ക്കലി എന്ന കഥാപാത്രത്തിലൂടെ ഹാസ്യമാണ് തന്റെ തട്ടകമെന്ന് തിരിച്ചറിഞ്ഞു. 'പെരുവണ്ണാപുരത്തെ വിശേഷങ്ങളി'ലെ മോഹിനിയായും വന്നതോടെ മലയാളസിനിമയിലെ ഹാസ്യതാരപട്ടികയില്‍ കല്പനയെന്ന പേരും എഴുതി ചേര്‍ക്കപ്പെട്ടു. പ്ലെയിന്‍ സാരിയും കൂളിങ് ഗ്ലാസും സാരിയുടെ നിറത്തിന് ചേരുന്ന കുടയും ചൂടി 'ഹരിത മനോജ്ഞമാം പോക്കണംകോട്ടില്‍' എന്ന സ്വാഗതഗീതം പാടുന്ന 'പശുപതി'യിലെ യു.ഡി.സി. ആദ്യവസാനം വരെ ചിരിപടര്‍ത്തിയ കഥാപാത്രമാണ്.

'പിടക്കോഴി കൂവുന്ന നൂറ്റാണ്ടി'ലെ പുരുഷവിരോധിയായ പോസ്റ്റല്‍ ജീവനക്കാരിയും 'കൗതുകവാര്‍ത്തക'ളിലെ കമലുവും 'കാവടിയാട്ട'ത്തിലെ ഡോളിയും 'കുടുംബ കോടതി'യിലെ ഗുണ്ടൂര്‍ പാര്‍വതിയും 'അമേരിക്കന്‍ അമ്മായി'യിലെ ബ്രോക്കറും 'കാബൂളിവാല'യിലെ കള്ളിയായ ചന്ദ്രികയും അവസാനകാല ചിത്രങ്ങളിലൊന്നായ 'ബാംഗ്ലൂര്‍ ഡെയ്‌സി'ലെ പരിഷ്‌കാരം കൊതിക്കുന്ന അമ്മയും.... അങ്ങനെ ഹാസ്യത്തിന് പുതിയൊരു ഭാവപ്പകര്‍ച്ച തന്നെ അവര്‍ നല്‍കി.  ജഗതിയോടൊപ്പമുള്ള കോമ്പിനേഷന്‍ സീനുകളില്‍ കല്‍പ്പനയെപ്പോലെ തിളങ്ങിയ മറ്റൊരു താരമില്ല.

'അമ്പിളി ചേട്ടനൊപ്പം അഭിനയിച്ചു തുടങ്ങിയപ്പോള്‍ മനസ്സില്‍ ആദ്യം പേടിയായിരുന്നു. ചിരിയുടെ തലതൊട്ടപ്പനാണ് അദ്ദേഹം. അദ്ദേഹത്തിന്റെ ടൈമിങ്ങിന് മുന്നില്‍ കട്ടക്ക് പിടിച്ച് നില്‍ക്കുന്നത് വലിയ പാടാണ്. എന്തുകൊണ്ടോ എനിക്ക് അത് സാധിച്ചു. ഞാന്‍ ചെയ്യുന്നത് കണ്ട് ആളുകള്‍ക്ക് ചിരിക്കാന്‍ കഴിയുന്നുണ്ടെങ്കില്‍ അത് തന്നെയാണ് എന്റെ ഏറ്റവും വലിയ ഭാഗ്യം'- ജഗതിക്കൊപ്പമുള്ള ഹിറ്റ് വേഷങ്ങളെക്കുറിച്ച് കല്‍പ്പന പറഞ്ഞതിങ്ങനെയായിരുന്നു.

 

'ഈശ്വരാ.. പാവത്തുങ്ങള്‍ക്ക് ഇത്രേം സൌന്ദര്യം കൊടുക്കല്ലേ?' സഹിക്കാനാകാത്ത ദുഃഖത്തോടെ കല്പന അത് പറയുമ്പോള്‍ പ്രേക്ഷകരില്‍ പൊട്ടിച്ചിരിയാണ് പടര്‍ന്നത്. മോഹന്‍ലാല്‍ നായകനായ 'മിസ്റ്റര്‍ ബ്രഹ്മചാരി'യില്‍ നായകനായ തമ്പി അളിയനെ പ്രേമിക്കുന്ന അനസൂയയുടെ ഡയലോഗാണിത്.  'മിസ്റ്റര്‍ ബ്രഹ്മചാരി' പ്രേക്ഷരില്‍ നിന്ന് ഇറങ്ങിപോയെങ്കിലും ആ ഡയലോഗ് മെഗാ ഹിറ്റായി. യു.ഡി.സിയുടെ പാട്ടും ആ ഭാവങ്ങളും അനുകരണങ്ങളും ഇന്നും ടെലിവിഷനിലെ കോമഡി സീനുകളില്‍ വന്നുപോകുമ്പോള്‍ തോന്നും കല്‍പ്പന എവിടെയും പോയിട്ടില്ലെന്ന്....

Content Highlights: Kalpana actor Death Anniversary, Movies, Comedy scenes, Legacy