ന്യൂഡൽഹി: ഏഷ്യൻ ഗെയിംസ് വേദിയായ ജപ്പാനിലെ നഗോയയിൽ വെള്ളപ്പൊക്കം. ചൊവ്വാഴ്ച നഗരത്തിൽ കനത്ത മഴയാണ് പെയ്തത്. കെട്ടിടങ്ങളും വാഹനങ്ങളും റോഡുകളുമെല്ലാം വെള്ളത്തിൽ മുങ്ങിയ നിലയിലാണ്. ഏഷ്യൻ ഗെയിംസ് ആരംഭിക്കാൻ പത്തുദിവസം മാത്രമാണ് ശേഷിക്കുന്നത്. അതിനാൽ ഗെയിംസിന്റെ നടത്തിപ്പിനെയും ആശങ്കയിലാക്കിയിട്ടുണ്ട്.

To advertise here,

ചൊവ്വാഴ്ച കനത്ത മഴപെയ്തതിനെ തുടർന്നാണ് നഗോയ നഗരം വെള്ളത്തിൽ മുങ്ങിയത്. നഗരത്തിലെ പ്രധാന ഇടങ്ങളെല്ലാം വെള്ളത്തിൽ മുങ്ങിയതോടെ ജനജീവിതം ദുസ്സഹമായി. ഗതാഗതം താറുമാറായ സ്ഥിതിയിലാണ്. ഏഷ്യൻ ഗെയിംസിനായി നഗരത്തിൽ എത്തിയ താരങ്ങളെയടക്കം മാറ്റി പാർപ്പിച്ചു. നാനൂറോളം താരങ്ങളെയാണ് ഇത്തരത്തിൽ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറ്റിയതെന്ന് അധികൃതർ അറിയിച്ചു.

നിലവിലെ സാഹചര്യങ്ങളെക്കുറിച്ച് ഞങ്ങൾക്ക് ആശങ്കകളൊന്നുമില്ല. നിശ്ചയിച്ചതുപോലെ ഏഷ്യൻ ഗെയിംസ് നടത്തുന്നതിൽ മറ്റ് പ്രശ്‌നങ്ങളില്ലെന്നാണ് വിശ്വസിക്കുന്നത്. - നഗോയ മേയർ ഇച്ചിറോ ഹിരോസാവ മാധ്യമപ്രവർത്തകരോട് പറഞ്ഞു. താത്കാലിക വസതികളിൽ താമസിക്കുന്ന 400ഓളം കായികതാരങ്ങളെയും ജീവനക്കാരെയും കനത്ത മഴയെത്തുടർന്ന് ഉയർന്ന പ്രദേശങ്ങളിലേക്ക് മാറ്റിയതായും ഹിരോസാവ അറിയിച്ചു. പല മേൽക്കൂരകളും ചോർന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും, കായികതാരങ്ങൾക്ക് പരിക്കുകളോ മത്സര വേദികൾക്ക് വലിയ നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ല. മത്സരങ്ങൾ മുൻകൂട്ടി നിശ്ചയിച്ച പ്രകാരം നടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ജപ്പാനിലെ അയ്ച്ചി-നഗോയയിൽ സെപ്റ്റംബർ 19 മുതൽ ഒക്‌ടോബർ നാലുവരെയാണ് ഇരുപതാമത് ഏഷ്യൻ ഗെയിംസ് നടക്കുന്നത്. മൂന്നാം തവണയാണ് ജപ്പാൻ ഏഷ്യൻ ഗെയിംസിനു വേദിയാവുന്നത്. 1958-ൽ ടോക്യോയും 1994-ൽ ഹിരോഷിമയും വേദിയായി. 45 രാജ്യങ്ങളിൽ നിന്നുള്ള മത്സരാർഥികൾ 43 ഇനങ്ങളിൽ 469 വിഭാഗങ്ങളിൽ മത്സരത്തിനിറങ്ങും. ‘തീജ്ജ്വാല’ എന്നർഥംവരുന്ന ‘ഹൊനോഹോനോ’യാണ് ഈ ഏഷ്യൻ ഗെയിംസിന്റെ ഭാഗ്യചിഹ്നം. പാഡെൽ, തെക്‌ബോൾ തുടങ്ങിയ ഇനങ്ങൾ ഇത്തവണ ഗെയിംസിൽ പുതുതായി ഉൾപ്പെടുത്തിയിട്ടുണ്ട്.