തിരുവനന്തപുരം : സംവിധാനം ചെയ്ത സിനിമയുടെ പേരിൽ അറിയപ്പെട്ട ചുരുക്കംപേരിൽ ഒരാളാണ് ക്രോസ്‌ബെൽറ്റ് മണി. ആർക്കും വഴങ്ങാത്ത ശരീരഭാഷയോടെ സ്വന്തം നിശ്ചയത്തിനനുസരിച്ച് സിനിമയിൽ പ്രവർത്തിച്ചു. സംവിധാനം ചെയ്ത സിനിമയുടെ പേരു പോലെ മലയാളത്തിലെ ഒറ്റയാനായിരുന്നു അദ്ദേഹം.

To advertise here,

സത്യൻ മുതൽ വേണു നാഗവള്ളി വരെ മലയാള സിനിമയിലെ ഒരു കാലഘട്ടത്തിലെ മികച്ച നടന്മാരുടെ അഭിനയശേഷി അടുത്തറിഞ്ഞ വ്യക്തി. എസ്.കെ.പൊറ്റെക്കാട്, എൻ.എൻ.പിള്ള, തോപ്പിൽഭാസി, കാക്കനാടൻ, നാഗവള്ളി ആർ.എസ്.കുറുപ്പ് തുടങ്ങി പ്രമുഖ സാഹിത്യകാരന്മാരുടെ കൃതികൾക്ക് സിനിമാഭാഷ്യം ചമച്ച സംവിധായകൻ. എ.ആർ.റഹ്മാന്റെയും സംവിധായകൻ ജോഷിയുടെയും ഗുരുവായ ക്രോസ്‌ബെൽറ്റ് മണി റഹ്മാന്റെ അച്ഛൻ ആർ.കെ.ശേഖറിന്റെ അടുത്ത സുഹൃത്തുമായിരുന്നു. പ്രേക്ഷകന് രസിക്കുന്ന സിനിമ എന്നതായിരുന്നു അദ്ദേഹത്തിന്റെ സങ്കൽപ്പം. എ ക്ലാസിലും ബിയിലും സിയിലും ഓടുന്നതാണ് നല്ല സിനിമയെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു. അദ്ദേഹം സംവിധാനം ചെയ്ത സിനിമകളിലേറെയും സാമ്പത്തികമായി വിജയിച്ചിരുന്നു.

എൻ.എൻ.പിള്ളയുടെ ‘ക്രോസ് ബെൽറ്റ്’ എന്ന നാടകം പ്രമേയത്തെക്കുറിച്ച് അറിഞ്ഞാണ് അദ്ദേഹം സംവിധാനം ചെയ്യാൻ തയ്യാറായത്. എൻ.എൻ.പിള്ള തിരക്കഥയെഴുതി. സത്യസന്ധനായ ഒരു പോലീസ് ഉദ്യോഗസ്ഥനെ ഭരണവ്യവസ്ഥിതി അഴിമതിക്കാരനാക്കുന്നതാണ് പ്രമേയം. സാമ്പത്തികമായി വിജയിച്ച സിനിമയിൽ സത്യനും ശാരദയും സഹോദരങ്ങളായാണ് അഭിനയിച്ചത്. യേശുദാസിന് സിനിമയിൽ പാടാൻ അവസരം നൽകുന്നതിന് കാരണമായതും മണിയുടെ ഇടപെടലായിരുന്നു. 1975 ൽ പുറത്തിറങ്ങിയ അദ്ദേഹത്തിന്റെ പെൺപട എന്ന ചിത്രത്തിലെ ‘വെള്ളിത്തേൻ കിണ്ണംപോൽ, എന്ന ഗാനത്തിന് ഈണം നൽകിയത് ദിലീപ് എന്ന ബാലനായിരുന്നു. ഇദ്ദേഹമാണ് പിന്നീട് എ.ആർ.റഹ്‌മാൻ എന്ന പേരിൽ പ്രശസ്തനായ സംഗീത സംവിധായകനായത്. മണി സ്വതന്ത്ര ഛായാഗ്രാഹകനാകുന്ന ആദ്യചിത്രം കെ.എസ്. ആന്റണി സംവിധാനം ചെയ്ത ' കാൽപാടുകൾ ' ആയിരുന്നു. ഈ സിനിമയിലാണ് ശ്രീനാരായണ ഗുരുവിന്റെ’ ജാതിഭേദം മതദ്വേഷം’ എന്ന ഗാനം യേശുദാസ് ആദ്യമായി ആലപിക്കുന്നത്. ഈ രംഗത്തിന് മണി സാക്ഷിയായിട്ടുണ്ട്.

വലിയശാല മാധവവിലാസത്തിൽ കൃഷ്ണപിള്ളയുടേയും കമലമ്മയുടേയും മകനായി 1935 ഏപ്രിലിലാണ് ജനിച്ചത്. 1956 മുതൽ 1961 വരെ മെരിലാൻഡിന്റെ സ്റ്റുഡിയോയിൽ നിന്നാണ് അദ്ദേഹം സംവിധാനത്തിന്റെയും ഫോട്ടോഗ്രഫിയുടെയും ബാലപാഠങ്ങൾ അഭ്യസിച്ചത്. തുടക്കത്തിൽ സാഹിത്യപ്രചോദകമായ സിനിമകൾ സംവിധാനം ചെയ്ത അദ്ദേഹം പിന്നീട് ആക്ഷൻ സിനിമകളിലേക്ക് തിരിഞ്ഞു. സംഘട്ടനരംഗങ്ങൾ വ്യത്യസ്തമാക്കുന്നതിൽ അദ്ദഹേം ശ്രദ്ധിച്ചിരുന്നു. മനുഷ്യബന്ധങ്ങൾ, നാടൻപ്രേമം, പുത്രകാമേഷ്ടി, ശക്തി, കാപാലിക, പെൺപട, നീതിപീഠം, താമരത്തോണി, വെളിച്ചം അകലെ, കുട്ടിച്ചാത്തൻ, യുദ്ധഭൂമി, നടീനടന്മാരെ ആവശ്യമുണ്ട്, പെൺപുലി, ബ്ലാക്ക്‌ബെൽറ്റ്, പട്ടാളം ജാനകി, ആനയും അമ്പാരിയും, പഞ്ചരത്ന, ഒറ്റയാൻ, ഈറ്റപ്പുലി, റിവഞ്ച്, ബുള്ളറ്റ്, ഉരുക്കുമനുഷ്യൻ, കുളമ്പടികൾ എന്നിവ പ്രധാന ചിത്രങ്ങളാണ്. വിക്ടർ യൂഗോയുടെ പാവങ്ങൾ എന്ന നോവൽ മലയാളത്തിൽ 'നീതിപീഠം' എന്ന പേരിൽ ചലച്ചിത്രമാക്കി.

വേണു നാഗവള്ളിയെയും പാർവതിയെയും കേന്ദ്രകഥാപാത്രങ്ങളാക്കി 1990 ൽ സംവിധാനം ചെയ്ത ‘ദേവദാസ് ‘ആയിരുന്നു അവസാന ചിത്രം. പ്രേമം പ്രമേയമായ ദേവദാസ് എന്ന സിനിമ നേരത്തെ എല്ലാ ഭാഷകളിലും വന്നിരുന്നു. അതുകൊണ്ടാണ് മലയാളത്തിലും ആ സിനിമ ചെയ്യാൻ അദ്ദേഹം തീരുമാനിച്ചത്.

സത്യൻ, നസീർ, രതീഷ്, ബാലൻ കെ.നായർ തുടങ്ങി ആദ്യകാലത്തെ നടന്മാർ കാത്തുസൂക്ഷിച്ച മൂല്യം പിൽക്കാലത്ത് നഷ്ടപ്പെട്ടതായി അദ്ദേഹം കരുതിയിരുന്നു. സിനിമയിൽ നിന്നുള്ള വിടവാങ്ങലിന് ഇതും കാരണമായി. 20 ഓളം സിനിമയിൽ മണിക്കൊപ്പം പ്രവർത്തിച്ച ജോഷിയുമായി അവസാനകാലം വരെ അദ്ദേഹം ഹൃദയബന്ധം സൂക്ഷിച്ചിരുന്നു. ദേവരാജൻ, ബാബുരാജ്, കെ.രാഘവൻ, എം.കെ.അർജുനൻ, ശ്യാം, കെ.ജെ.ജോയി തുടങ്ങി പ്രധാന സംഗീതസംവിധായകരെല്ലാം മണിയോടൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. ആർ.കെ.ശേഖർ സംഗീതം നിർവഹിച്ച ‘ചോറ്റാനിക്കര അമ്മ’യിലെ മനസ്സു മനസ്സിന്റെ കാതിൽ രഹസ്യങ്ങൾ, കന്യാകുമാരി പശ്ചാത്തലമായ മിടുമിടുക്കിയിലെ ‘അകലെ ...അകലെ.. നീലാകാശം എന്നീ ഗാനങ്ങൾ മലയാള സിനിമയിൽ ക്രോസ് ബെൽറ്റ് മണിയുടെ അനശ്വരമായ കൈയ്യടയാളങ്ങളായി നിലകൊള്ളുന്നു.

Content Highlights: Cross Belt Mani Passed Away, Movies of Cross Belt Mani