
ഇശൈജ്ഞാനിക്ക് പിറന്നാള്‍ (ജൂണ്‍ 2)
ആദ്യന്തം സംഗീതസാന്ദ്രമായ കഥയാണ് മാധവിക്കുട്ടിയുടെ നഷ്ടപ്പെട്ട നീലാംബരി''. മഴ എന്ന പേരില്‍ അത് സിനിമയാക്കുമ്പോള്‍ പശ്ചാത്തലത്തില്‍ നീലാംബരി രാഗം അതിന്റെ എല്ലാ ഭാവചാരുതയോടെയും ഒഴുകിക്കൊണ്ടിരിക്കണം എന്ന് ഉറച്ചിരുന്നു ലെനിന്‍ രാജേന്ദ്രന്‍. സംഗീതാധ്യാപകനാണ് കഥയിലെ നായകന്‍. പ്രണയത്തില്‍ സംഗീതം കലരുമ്പോഴുള്ള ദിവ്യമായ ഒരു അനുഭൂതിയുണ്ട്. ആ അനുഭൂതിയുമായി ചേര്‍ന്നുനില്‍ക്കുന്നവയാകണം പടത്തിലെ പാട്ടുകളും.പെട്ടെന്ന് മനസ്സില്‍ തെളിഞ്ഞത് ഇശൈജ്ഞാനി ഇളയരാജയുടെ രൂപമാണ്.
രാജക്കു മാത്രമേ ആ കഥയുടെ ആത്മാവ് ഉള്‍ക്കൊണ്ടുകൊണ്ട് സംഗീതം ഒരുക്കാന്‍ കഴിയൂ എന്നായിരുന്നു എന്റെ വിശ്വാസം. ആ സമയത്ത് എന്തോ ആവശ്യത്തിന് തിരുവനന്തപുരത്ത് വന്നിട്ടുണ്ട് രാജ. കോവളത്ത് ഒരു റിസോര്‍ട്ടില്‍ താമസിക്കുകയാണ്. നേരെ അവിടെ ചെന്ന് അദ്ദേഹത്തെ കണ്ടു. പ്രതീക്ഷിച്ച മുന്‍ശുണ്ഠിക്കാരനെയല്ല അവിടെ കണ്ടത്; സംഗീതത്തിനു വണ്ടി സ്വയം സമര്‍പ്പിച്ച ഒരാളെ. കഥ വിവരിച്ചുകേട്ടപ്പോള്‍ തന്നെ ആവേശഭരിതനായി അദ്ദേഹം. നീലാംബരിയുടെ വ്യത്യസ്ത ഭാവങ്ങളിലുള്ള ഈണങ്ങള്‍ അപ്പോള്‍ തന്നെ എന്നെ മൂളിക്കേള്‍പ്പിച്ചു. മഴയില്‍ കുതിര്‍ന്ന ആ ഈണങ്ങള്‍ക്കൊത്ത് എന്റെ മനസ്സില്‍ സിനിമ വളരുകയായിരുന്നു. ''
അടുത്ത ദിവസം തന്നെ ഇളയരാജയോടൊപ്പം ചെന്നൈയിലേക്ക് പറക്കുന്നു ലെനിന്‍. സംഗീതം മാത്രമായിരുന്നു വിമാനത്തിലും സംസാരവിഷയം. വിമാനമിറങ്ങി പരസ്പരം യാത്ര പറഞ്ഞു പിരിഞ്ഞത് പിറ്റേന്ന് രാവിലെ വീണ്ടും നേരില്‍ കാണാം എന്ന വാക്കോടെയാണ്. എന്നാല്‍ വിധിയുടെ തീരുമാനം മറിച്ചായിരുന്നു. അന്ന് രാത്രി എനിക്ക് നാട്ടില്‍ നിന്നൊരു അപ്രതീക്ഷിത ഫോണ്‍കോള്‍. ചേട്ടന്‍ ലെനിന്‍ രാജശേഖരന്‍ മരിച്ചു; ഉടന്‍ നാട്ടിലെത്തണം. പിന്നെ സംശയിച്ചില്ല. പിറ്റേന്ന് കാലത്ത് തിരികെ നാട്ടിലേക്ക്. മരണാന്തര ചടങ്ങുകളില്‍ പങ്കെടുത്ത് വീണ്ടും ചെന്നൈയില്‍ എത്തിയപ്പോഴേക്കും ഇളയരാജ ഫ്രാന്‍സിലേക്ക് പറന്നിരുന്നു; സിംഫണി ചിട്ടപ്പെടുത്താന്‍ വേണ്ടി. ഒരു മാസം കഴിയും തിരിച്ചുവരാന്‍ എന്നാണ് അറിഞ്ഞത്. പല തവണ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. സിനിമയാണെങ്കില്‍ അധികം വൈകിക്കാനും വയ്യ. ഇളയരാജ ഇല്ലാത്ത മഴയെ കുറിച്ച് ചിന്തിക്കാന്‍ പോലും വയ്യായിരുന്നു. പക്ഷേ എന്തുചെയ്യും?''
മഴ''യുടെ സംഗീതസംവിധായകനായി രവീന്ദ്രന്‍ രംഗപ്രവേശം ചെയ്യുന്നത് ഈ സന്ദിഗ്ധഘട്ടത്തിലാണ്. രവീന്ദ്രനുമായി വര്‍ഷങ്ങളുടെ പരിചയമുണ്ട് ലെനിന്; ഡബ്ബിംഗ് കലാകാരനായിരുന്ന കാലം തൊട്ടേ. പതിവ് ശൈലിയില്‍ ഉള്ള പാട്ടുകളല്ല തന്റെ സിനിമയില്‍ വേണ്ടതെന്ന് നേരത്തെ തന്നെ രവീന്ദ്രനെ ബോധ്യപ്പെടുത്തിയിരുന്നു അദ്ദേഹം. ആ മാറ്റം രവീന്ദ്രന്‍ ശരിക്കും ഉള്‍ക്കൊള്ളുകയും ചെയ്തു. ഗുരുവായൂരിലെ ഒരു ഗസ്റ്റ് ഹൗസിലും തൃശൂരിലെ രാമനിലയത്തിലുമാണ് മഴയിലെ പാട്ടുകള്‍ പിറന്നുവീണതെന്ന് ഓര്‍ക്കുന്നു ലെനിന്‍. റെക്കോര്‍ഡിംഗ് തൃശൂരിലെ ചേതന സ്റ്റുഡിയോയിലും.
നായികയുടെ മനസ്സിലെ കൃഷ്ണ സങ്കല്‍പ്പത്തിന്റെ എല്ലാ നിഗൂഢ സൗന്ദര്യവും ഉള്‍ക്കൊണ്ടുകൊണ്ട് യൂസഫലി എഴുതിയ പാട്ടാണ് വാര്‍മുകിലേ. ജോഗ് രാഗത്തിന്റെ തലോടല്‍ കൊണ്ട് ആ ഗാനത്തെ അഭൗമമായ ഒരു അനുഭവമാക്കി മാറ്റി രവീന്ദ്രന്‍. മഴയുടെ ഭാവം എല്ലാ ഗാനങ്ങളിലും ഉണ്ടെങ്കിലും അതേറ്റവും ദീപ്തമായത് ജയകുമാര്‍ രചിച്ച ആഷാഢം പാടുന്നു എന്ന പാട്ടിന്റെ ഈണത്തിലാണ്. അമൃതവര്‍ഷിണിയില്‍ ചിട്ടപ്പെടുത്തിയ ആ പാട്ട് യേശുദാസും ചിത്രയും പാടിക്കേട്ടപ്പോഴേ അതിന്റെ ദൃശ്യങ്ങള്‍ വെള്ളിത്തിരയിലെന്നോണം എന്റെ മനസ്സില്‍ വന്നുനിറഞ്ഞു എന്നതാണ് സത്യം. ''
തിരുനല്‍വേലി ജില്ലയിലെ അംബാസമുദ്രത്തിനടുത്തുള്ള ഒരു പനങ്കാട്ടില്‍ വെച്ച് കാറ്റും മഴയുമുള്ള ഒരു ദിവസം ലെനിനും മധു അമ്പാട്ടും ചേര്‍ന്ന് ചിത്രീകരിച്ച ആ ഗാനരംഗം മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ഹൃദയസ്പര്‍ശിയായ ഗാനരംഗങ്ങളില്‍ ഒന്നായി നിലനില്‍ക്കുന്നു. പില്‍ക്കാലത്ത് ലെനിന്റെ മഴപ്പനകൂട്ടം'' തേടി അതെ ലൊക്കേഷനില്‍ ചെന്നെത്തിയ ചലച്ചിത്രകാരന്മാര്‍ നിരവധി. ഇളയരാജയ്ക്ക് നഷ്ടപ്പെട്ട നീലാംബരി'' അങ്ങനെ രവീന്ദ്രന്റെ നേട്ടമാകുന്നു....ഓര്‍ക്കാന്‍ രസമുണ്ട്: രവീന്ദ്രന് പകരം രാജയാണ് മഴയിലെ പാട്ടുകള്‍ ചിട്ടപ്പെടുത്തിയിരുന്നതെങ്കിലോ?
Content Highlights: Mazha Movie songs, Ilayaraja, Raveendran master, Lenin Rajendran, Samyuktha Varma Biju Menon
Published: 02 Jun 2021, 09:01 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented