ഡെറിവേറ്റീവ് വ്യാപാരത്തിന്റെ സമയം നീട്ടാന്‍ നാഷ്ണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച്(എന്‍.എസ്.ഇ)മുന്നോട്ടുവെച്ച നിര്‍ദേശം ബ്രോക്കര്‍മാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് സെബി നിരസിച്ചു. 

To advertise here,

എഫ്ആന്‍ഡ്ഒ വിഭാഗത്തില്‍ 11.55 വരെയും കാഷ് സെഗ്മെന്റില്‍ വൈകുന്നേരം അഞ്ച് വരെയും വ്യാപാരം നീട്ടാന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ക്ക് കഴിയുമെങ്കിലും സെബിയുടെ അനുമതി ആവശ്യമാണ്. നിലവില്‍ രണ്ട് പ്ലാറ്റ്‌ഫോമുകളിലെയും വ്യാപാരം 3.30ന് തന്നെ അവസാനിക്കും. 

ഫ്യൂച്ചേഴ്‌സ് ആന്‍ഡ് ഓപ്ഷന്‍സില്‍ വ്യാപാരം ചെയ്യുന്നതിന് സായാഹ്ന സെഷനാണ് കഴിഞ്ഞ വര്‍ഷം എന്‍എസ്ഇ മുന്നോട്ടുവെച്ചത്. വൈകുന്നേറം ആറ് മുതല്‍ ഒമ്പത് മണിവരെയുള്ള വ്യാപാരമായിരുന്നു ഉദ്ദേശിച്ചിരുന്നത്. 

വ്യാപാര സമയത്തിന്റെ ദൈര്‍ഘ്യമേറുമ്പോള്‍ ഇടപാടുകള്‍ വര്‍ധിക്കുകയും എക്‌സ്‌ചേഞ്ചുകളുടെ വരുമാനം കൂടുകയും ചെയ്യും. ഇതാണ് എക്‌സ്‌ചേഞ്ചുകളുടെ നീക്കത്തിന് പിന്നില്‍. ഇടപാട് സമയം വര്‍ധിക്കുന്നതിനാല്‍ ജീവിതത്തെ ബാധിക്കുമെന്ന ആശങ്ക ട്രേഡര്‍മാര്‍ പ്രകടിപ്പിച്ചു. ട്രേഡിങ് സമയം കൂട്ടുന്നതിന് ചില ബ്രോക്കര്‍മാര്‍ അനുകൂല നിലപാടെടുത്തപ്പോള്‍ മറ്റുചിലര്‍ കുറഞ്ഞ ബാന്‍ഡ്‌വിഡ്ത് സംബന്ധിച്ച് ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു. 

വ്യാപാര സമയം കൂട്ടുന്നതിലൂടെ ആഗോള സാഹചര്യങ്ങള്‍ക്കൊപ്പം ഇടപെടാനുള്ള അവസരം ലഭിക്കുമെന്നായിരുന്നു എന്‍എസ്ഇയുടെ നിലപാട്. യുഎസ് വിപണിയില്‍ വ്യാപാരം ആരംഭിക്കുമ്പോള്‍ ആഭ്യന്തര വിപണിയില്‍ ഇടപാട് സാധ്യമാകുന്നതിനാണ് വൈകുന്നേരം ആറു മുതല്‍ ഒമ്പത് വരെ സെഷന്‍ മുന്നോട്ടുവെച്ചതെന്ന് എന്‍.എസ്.ഇ വ്യക്തമാക്കിയിരുന്നു. 

ലണ്ടന്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച്, ന്യൂയോര്‍ക്ക് സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് എന്നിവയില്‍ ദൈര്‍ഘ്യമേറിയ വ്യാപാര സമയമാണുള്ളത്.