മൂന്നാംപാദ പ്രവര്‍ത്തന ഫലങ്ങള്‍ പുറത്തുവരാനിരിക്കെ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്റെ (എല്‍.ഐ.സി) ഓഹരി വിലയില്‍ കുതിപ്പ്. 1,144 രൂപയെന്ന റെക്കോഡ് നിലവാരത്തിലേയ്ക്കാണ് ഓഹരി വില ഉയര്‍ന്നത്. ഇതോടെ കമ്പനിയുടെ വിപണി മൂല്യം 7.24 ലക്ഷം കോടിയായി. വിപണി മൂല്യത്തിന്റെ കാര്യത്തില്‍ രാജ്യത്തെ നാലാം സ്ഥാനവും എല്‍ഐസി പിടിച്ചെടുത്തു. 

To advertise here,

എച്ച്ഡിഎഫ്‌സി ബാങ്കിന് പിന്നിലാണ് ഇപ്പോള്‍ എല്‍ഐസിയുടെ സ്ഥാനം. ബാങ്കിന്റെ വിപണി മൂല്യം 10.72 ലക്ഷം കോടി രൂപയാണ്. ഒന്നാം സ്ഥാനത്തുള്ള റിലയന്‍സിന് 19.5 ലക്ഷം കോടിയും രണ്ടാം സ്ഥാനത്തുള്ള ടിസിഎസിന് 15.1 ലക്ഷം കോടി രൂപയും മൂല്യമുണ്ട്. ഐസിഐസിഐ ബാങ്ക്, ഇന്‍ഫോസിസ് എന്നീ കമ്പനികളുടെ വിപണിമൂല്യം ഏഴ് ലക്ഷം കോടി രൂപയാണ്. 

പ്രീമിയം ഇനത്തിലെ വളര്‍ച്ച ഇന്‍ഷുറന്‍സ് ഭീമനായ എല്‍ഐസിയുടെ പ്രവര്‍ത്തനഫലത്തില്‍ പ്രതിഫലിക്കുമെന്നാണ് വിലയിരുത്തല്‍. എം.കെ ഗ്ലോബലിന്റെ അനുമാന പ്രകാരം അറ്റാദായത്തില്‍ 12.2ശതമാനം വര്‍ധനവുണ്ടാകും. ഡിസംബര്‍ പാദത്തില്‍ പ്രതീക്ഷിക്കുന്ന ലാഭം 7,108.70 കോടി രൂപയാണ്. ഇതോടെ ബ്രോക്കിങ് ഹൗസുകള്‍ ഹ്രസ്വ-ഇടക്കാലയളവിലെ ലക്ഷ്യവില ഉയര്‍ത്തിയിട്ടുണ്ട്. 

എല്‍ഐസിയുടെ ഓഹരി കുതിച്ചതോടെ പൊതുമേഖലയിലെ മറ്റ് ഇന്‍ഷുറന്‍സ് കമ്പനികളും നേട്ടമുണ്ടാക്കി. ജനറല്‍ ഇന്‍ഷുറന്‍സ് കോര്‍പറേഷന്റെ ഓഹരി വില 52 ആഴ്ചയിലെ ഉയര്‍ന്ന നിലവാരമായ 460.90 രൂപയിലെത്തുകയും ചെയ്തു. ന്യൂ ഇന്ത്യ അഷ്വറന്‍സ് കമ്പനിയുടെ ഓഹരി വില 14 ശതമാനമാണ് ഉയര്‍ന്നത്.