യുഎസ് ഷോര്‍ട് സെല്ലറായ ഹിന്‍ഡന്‍ബെര്‍ഗ് റിസര്‍ച്ച് ഉന്നയിച്ച ആരോപണങ്ങളില്‍ സെബിയുടെ ക്ലീന്‍ ചിറ്റ് ലഭിച്ചതോടെ അദാനി ഗ്രൂപ്പ് ഓഹരികളില്‍ കുതിപ്പ്. വെള്ളിയാഴ്ച രാവിലത്തെ വ്യാപാരത്തിനിടെ ഓഹരികള്‍ 13 ശതമാനംവരെ നേട്ടമുണ്ടാക്കി. 

To advertise here,

അദാനി ടോട്ടല്‍ ഗ്യാസിന്റെ ഓഹരി വില 13 ശതമാനം ഉയര്‍ന്ന് 687 രൂപ നിലവാരത്തിലെത്തി. അദാനി പവറാകട്ടെ ഒമ്പത് ശതമാനം നേട്ടത്തില്‍ 686 രൂപയിലുമാണ് വ്യാപാരം നടന്നത്. അദാനി എന്റര്‍പ്രൈസസ് അഞ്ച് ശതമാനം ഉയര്‍ന്ന് 2,529 നിലവാരത്തിലാണ്. അദാനി ഗ്രീന്‍ എനര്‍ജിയുടെ ഓഹരി വിലയാകട്ടെ അഞ്ച് ശതമാനം നേട്ടത്തില്‍ 1,032 രൂപയിലുമെത്തി. അദാനി പോര്‍ട്‌സാകട്ടെ മൂന്ന് ശതമാനവും നേട്ടമുണ്ടാക്കി. 

സാമ്പത്തിക തട്ടിപ്പ്, ഓഹരി വിലയിലെ കൃത്രിമം തുടങ്ങി ഗുരതരമായ ആരോപണങ്ങളായിരുന്നു ഹിന്‍ഡന്‍ബെര്‍ഗ് ഉന്നയിച്ചത്. ഹിന്‍ഡന്‍ബെര്‍ഗ് ആരോപിച്ചതുപോലെ, അദാനി ഗ്രൂപ്പ് നിയമലംഘനം നടത്തിയതിനോ, പണം ദുരുപയോഗം ചെയ്തതിനോ, വ്യാജ രേഖകള്‍ ചമച്ചതിനോ യാതൊരു തെളിവുമില്ലെന്ന് സെബിയുടെ അന്തിമ ഉത്തരവില്‍ പറയുന്നു. 2023 ജനുവരിയിലായിരുന്നു യുഎസ് ഷോര്‍ട്ട് സെല്ലറുടെ ആരോപണം പുറത്തുവരുന്നത്. രണ്ടര വര്‍ഷം കഴിഞ്ഞാണ് സെബിയുടെ തീര്‍പ്പാക്കല്‍.