റെക്കാലത്തിന് ശേഷം റിസര്‍വ് ബാങ്ക് നിരക്ക് കുറച്ചത് ഭവന വായ്പയെടുത്തവര്‍ക്ക് ആശ്വാസമാകും. വാഹന വായ്പ, ചെറുകിട ബിസിനസ് ലോണുകള്‍, കാര്‍ഷിക വായ്പ തുടങ്ങിയവ എടുത്തവര്‍ക്കും കൂടുതല്‍ തുക മിച്ചം പിടിക്കാനാകും.  

To advertise here,

പലിശ നിരക്കില്‍ കാല്‍ ശതമാനം കുറവ് വരുന്നതോടെ പ്രതിമാസ തിരിച്ചടവ് തുകയില്‍ കുറവുണ്ടാകും. അതല്ലെങ്കില്‍ ഇ.എം.ഐ അതുപോലെതന്നെ നിലനിര്‍ത്തി കാലാവധി കുറയ്ക്കാനുള്ള അവസരം പ്രയോജനപ്പെടുത്താം. ഉദാഹരണത്തിന്, 20 വര്‍ഷ കാലയളവില്‍ 30 ലക്ഷം രൂപയുടെ ഭവന വായ്പയെടുത്തവരുടെ പലിശ നിരക്ക് ഒമ്പത് ശതമാനത്തില്‍നിന്ന് 8.45 ശതമാനമായി കുറയും. ഇതോടെ പ്രതിമാസ തിരിച്ചടവ് തുക 26,992 രൂപയില്‍നിന്ന് 26,511 രൂപയായി കുറയും. നേട്ടമാകട്ടെ 481 രൂപ. ഒരു വര്‍ഷം 5,772 രൂപ ഇതിലൂടെ മിച്ചംപിടിക്കാനാകും. 50 ലക്ഷമാണ് വായ്പയെങ്കില്‍ പ്രതിമാസം 800 രൂപയുടെ നേട്ടമുണ്ടാകും.

ഇ.എം.ഐ മാറ്റമില്ലാതെ നിലനിര്‍ത്തി കാലാവധി കുറയ്ക്കുന്നതാണ് കൂടുതല്‍ മെച്ചം. മൊത്തം പലിശ ബാധ്യതയില്‍ കുറവുണ്ടാകാന്‍ അത് സഹായകരമാകും. ഏപ്രില്‍ മുതല്‍ ആദായ നികുതി ബാധ്യതകൂടി കുറയുന്നതിനാല്‍ ഇ.എം.ഐ അതേപടി നിലനിര്‍ത്തി വായ്പ വേഗം തിരിച്ചടയ്ക്കുന്നതാകും ഉചിതം.

ബാഹ്യ സൂചിക അടിസ്ഥാനമാക്കിയുള്ള വായ്പകളാണ് വാണിജ്യ ബാങ്കുകളില്‍ ഇപ്പോള്‍ കൂടുതല്‍. എക്‌സ്‌റ്റേണല്‍ ബെഞ്ച് മാര്‍ക്ക് റേറ്റ്(ഇബിഎല്‍ആര്‍) വായ്പകളുടെ വിഹിതം 2024 സെപ്റ്റംബര്‍ അവസാനത്തോടെ 57.9 ശതമാനത്തില്‍നിന്ന് 59.9 ശതമാനമായി ഉയര്‍ന്നിരുന്നു. റിപ്പോ അടിസ്ഥാനമാക്കിയുള്ള വായ്പകളും ഇതിന് കീഴിലാണ് വരുന്നത്. മാര്‍ജിനല്‍ കോസ്റ്റ് അടിസ്ഥാനമാക്കിയുള്ള വായ്പകളാകട്ടെ 2024 ജൂണിലെ 38.2 ശതമാനത്തില്‍നിന്ന് 36.9 ശതമാനമായി കുറയുകയും ചെയ്തിരുന്നു. 

ഭവന വായ്പകള്‍, ചെറുകിട ബിസിനസ്(എം.എസ്.എം.ഇ)ലോണുകള്‍, വാഹന-വിദ്യാഭ്യാസ-കാര്‍ഷിക വായ്പകള്‍ തുടങ്ങിയവയിലേറെയും റിപ്പോ റേറ്റുമായി(ഇബിഎല്‍ആര്‍)ബന്ധിപ്പിച്ചവയാണ്.  

പുതിയതായി നിയമിതനായ ആര്‍ബിഐ ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്രയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ആദ്യ പണനയ യോഗമാണ് നിരക്ക് കുറയ്ക്കാന്‍ തീരുമാനിച്ചത്. വായ്പാ ചെലവുകള്‍ കുറയുന്നതിലൂടെ പ്രതിമാസ തിരിച്ചടവില്‍ ആശ്വാസം ലഭിക്കുന്നതോടൊപ്പം വന്‍കിട നിക്ഷേപങ്ങള്‍ക്ക് പ്രോത്സാഹനമാകുകയും ചെയ്യും. സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ക്ക് ഇത് ഊര്‍ജമേകുമെന്നാണ് പ്രതീക്ഷിക്കുന്നത്.