കൊച്ചി: കേരളം ആസ്ഥാനമായ കല്യാൺ ജൂവലേഴ്‌സ് 2022-23 സാമ്പത്തിക വർഷം 432 കോടി രൂപയുടെ സംയോജിത അറ്റാദായം നേടി. 33 കോടി രൂപയുടെ ഒറ്റത്തവണ നികുതി ബാധ്യത കൊടുത്തുതീർത്ത ശേഷമാണ് ഇത്. അത് ഇല്ലായിരുന്നെങ്കിൽ അറ്റാദായം 457 കോടി രൂപയാകുമായിരുന്നു. മുൻ വർഷത്തെ അറ്റാദായത്തിന്റെ ഏതാണ്ട് ഇരട്ടി വരുമിത്. കമ്പനിയുടെ സംയോജിത വാർഷിക വരുമാനം 10,818 കോടിയിൽനിന്ന് 30 ശതമാനത്തിലേറെ ഉയർന്ന് 14,071 കോടി രൂപയിലെത്തി.

To advertise here,

കഴിഞ്ഞ സാമ്പത്തിക വർഷത്തിന്റെ അവസാന പാദമായ ജനുവരി-മാർച്ച് കാലയളവിൽ സംയോജിത വരുമാനം 2,857 കോടിയിൽനിന്ന് 18 ശതമാനം ഉയർന്ന് 3,382 കോടി രൂപയിലെത്തിയപ്പോൾ നികുതിബാധ്യതയ്ക്കു ശേഷമുള്ള അറ്റാദായം 95 കോടി രൂപയായി ഉയർന്നു.

ഇന്ത്യൻ കമ്പനിയിൽനിന്ന് മാത്രമുള്ള വരുമാനം ജനുവരി-മാർച്ച് കാലയളവിൽ 17 ശതമാനം വളർച്ചയോടെ 2,805 കോടി രൂപയായി. അറ്റാദായം ഇതേ കാലയളവിൽ 91 കോടി രൂപയായി ഉയർന്നു. ഗൾഫ് മേഖലയിൽനിന്നുള്ള വരുമാനം 29 ശതമാനം ഉയർന്ന് 549 കോടി രൂപയിലെത്തി. ഈ മേഖലയിൽ നിന്നുള്ള അറ്റാദായം 30 ശതമാനം വർധനയോടെ 5.6 കോടി രൂപയായി. മൊത്തം വരുമാനത്തിൽ ഗൾഫ് മേഖലയുടെ വിഹിതം 16 ശതമാനമാണ്. ഇ-കൊമേഴ്‌സ് വിഭാഗമായ കാൻഡിയറിന്റെ വരുമാനം 39 കോടിയിൽനിന്ന് 32 കോടി രൂപയായി കുറഞ്ഞിട്ടുണ്ട്.

മികച്ച പ്രവർത്തനഫലത്തെ തുടർന്ന് 10 രൂപ മുഖവിലയുള്ള ഓഹരിയൊന്നിന് 50 പൈസ നിരക്കിൽ (അഞ്ച് ശതമാനം) ലാഭവിഹിതത്തിന് ഡയറക്ടർ ബോർഡ് ശുപാർശ ചെയ്തു. കഴിഞ്ഞ സാമ്പത്തിക വർഷം മികച്ച പ്രകടനം കാഴ്ചവെക്കാൻ കഴിഞ്ഞെന്നും ആദ്യമായാണ് ഓഹരിയുടമകൾക്ക് ലാഭവിഹിതം നൽകുന്നതെന്നും കല്യാൺ ജൂവലേഴ്‌സ് എക്സിക്യുട്ടീവ് ഡയറക്ടർ രമേഷ് കല്യാണരാമൻ പറഞ്ഞു.