കോട്ടയം: ജിഎസ്ടി നിരക്ക് കുറച്ചത് ടയര്‍ വിപണിയില്‍ വലിയ ചലനമുണ്ടാക്കും. ടയറിന്റെ വില്‍പ്പന ഇരട്ടിയാകുമെന്നാണ് വിലയിരുത്തല്‍. മറ്റ് റബ്ബര്‍ ഉത്പന്നങ്ങള്‍ക്കും ജിഎസ്ടിയില്‍ വലിയ കുറവുണ്ടായ സാഹചര്യത്തില്‍, വില്‍പ്പന മെച്ചമാകുകയും നഷ്ടത്തിലുള്ള ചെറുകിട സംരംഭങ്ങള്‍ തിരിച്ചുവരുകയും ചെയ്യുമെന്നാണ് പ്രതീക്ഷ.

To advertise here,

ജിഎസ്ടി കുറയ്ക്കുന്നതിനു മുന്‍പുള്ള നിരക്കില്‍ മൂന്ന് കാര്‍ടയര്‍ വാങ്ങാന്‍ വേണ്ട പണംകൊണ്ട്, പുതിയ നിരക്കില്‍ നാലുടയര്‍ വാങ്ങാമെന്നാണ് ടയര്‍ കമ്പനികള്‍ പറയുന്നത്. ഒരേസമയം നാല് ടയറും മാറ്റിയിടുന്നത് റോഡ് സുരക്ഷയ്ക്ക് ഗുണകരമാണ്. കൃത്യസമയത്ത് ടയര്‍ മാറ്റിയിടാനുള്ള സാമ്പത്തികഭാരം കുറഞ്ഞെന്ന് കമ്പനികളുടെ കൂട്ടായ്മ ആത്മ ചൂണ്ടിക്കാട്ടിയിരുന്നു.

റബ്ബറിന് വില കൂടുമോ

അതേസമയം, റബ്ബറിന്റെ വിലയില്‍ ഈ മാറ്റം എങ്ങനെ പ്രതിഫലിക്കുമെന്ന കാര്യത്തില്‍ ചോദ്യങ്ങള്‍ ബാക്കിയാണ്. കൂടിയ ആവശ്യം നേരിടാന്‍ ടയര്‍ ഉത്പാദനം കൂട്ടുമ്പോള്‍, തദ്ദേശീയ ചരക്കെടുപ്പ് കൃത്യമായ സമയത്ത് നടക്കുമെങ്കില്‍ റബ്ബറിനും വില കൂടും. ഇന്ത്യയുടെ ആഭ്യന്തര റബ്ബര്‍ ഉപഭോഗം 14 ലക്ഷം ടണ്ണാണ്; ഉത്പാദനം 8.5 ലക്ഷം ടണ്ണും. 6-7 ലക്ഷം ടണ്‍ വാര്‍ഷിക ഇറക്കുമതിയാണുള്ളത്. കുറവ് നേരിടാന്‍ ഇറക്കുമതി അനിവാര്യമാണ്. പക്ഷേ, തദ്ദേശീയ ഉത്പാദനം കുറഞ്ഞുനില്‍ക്കുമ്പോള്‍പ്പോലും വില കൂടാതിരിക്കാന്‍ ടയര്‍ കമ്പനികള്‍ വിപണിയില്‍നിന്ന് വിട്ടുനില്‍ക്കും. ക്രമമായ ചരക്കെടുപ്പ് ഉറപ്പാക്കിയാല്‍ മാന്യമായ വില ഷീറ്റിന് ഉറപ്പാക്കാം. ചരക്ക് ഉറപ്പാക്കാന്‍ ഉത്പാദനവും, പിടിച്ചുവെക്കാതെ വില്‍പ്പനയും ക്രമമായി നടക്കണമെന്നാണ് ടയര്‍ കമ്പനികള്‍ പറയുന്നത്.