143 കോടി ജനസംഖ്യയുള്ള ഇന്ത്യയില്‍ 100 കോടി ആളുകളും കടുത്ത സാമ്പത്തിക ഞെരുക്കം നേരിടുന്നുണ്ടെന്ന് റിപ്പോര്‍ട്ട്. കുടുംബത്തിന്റെ അനിവാര്യ ചെലവുകളും നികുതി ഉള്‍പ്പെടെയുള്ള ബാധ്യതകളും കഴിഞ്ഞാൽ എന്തെങ്കിലും വാങ്ങാനുള്ള ശേഷി ഇവര്‍ക്കില്ലെന്നും വെഞ്ച്വര്‍ ക്യാപിറ്റല്‍ സ്ഥാപനമായ  ബ്ലൂം വെഞ്ച്വേഴ്‌സ്' തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

To advertise here,

13 മുതല്‍ 14 കോടി ജനങ്ങള്‍ മാത്രമാണ് 'കണ്‍സ്യൂമിങ് ക്ലാസി'ലുള്ളത്. അതായത് ആവശ്യങ്ങളെല്ലാം കഴിഞ്ഞ ശേഷവും ഇത്രയും ജനങ്ങള്‍ക്ക് മാത്രമാണ് കൈയില്‍ ചെലവാക്കാന്‍ പണമുള്ളത്. എമേര്‍ജിങ് ഉപഭോക്താക്കളായുള്ളത് 30 കോടി ജനങ്ങളാണ്. ഇവര്‍ പതുക്കെ പണം ചെലവഴിച്ചു തുടങ്ങിയവരാണ്. ഡിജിറ്റല്‍ പേയ്‌മെന്റ് ഉള്‍പ്പെടെയുള്ളവ വന്നതോടെയാണ് ഇവര്‍ക്ക് പണം ചെലവാക്കാന്‍ തോന്നിത്തുടങ്ങിയത്. ശേഷിക്കുന്ന 100 കോടി ജനങ്ങളുടെ കൈയില്‍ തങ്ങളുടെ അത്യാവശ്യ കാര്യങ്ങള്‍ക്ക് ചെലവാക്കാനുള്ള പണം മാത്രമാണുള്ളത്. 

ജനസംഖ്യയില്‍ സാമ്പത്തിക ഭദ്രതയുള്ള 10% പേരാണ് ഇന്ത്യയുടെ ഉപഭോക്തൃ വിപണിയെ മുന്നോട്ടുനയിക്കുന്നത്. ഇവരാണ് സമ്പദ് വ്യവസ്ഥയെ വളര്‍ച്ചയുടെ ട്രാക്കില്‍ പിടിച്ചുനിര്‍ത്തുന്നത്. ഇന്ത്യയില്‍ സമ്പന്നര്‍ കൂടുതല്‍ സമ്പന്നരാകുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. രാജ്യത്തെ 10% ജനങ്ങളാണ് രാജ്യത്തിന്റെ മൊത്തം വരുമാനത്തിന്റെ 57.7% കൈവശം വെച്ചിരിക്കുന്നത്. 1990-ല്‍ ഇത് 34% മാത്രമായിരുന്നു.

ഫിനാന്‍ഷ്യല്‍ സേവിങ്‌സ് മോശമായതും കടബാധ്യത കൂടിയതും നിരവധി കുടുംബങ്ങളെ അലട്ടുന്നുണ്ട്. പല ബ്രാന്‍ഡുകളും വിപണിയെ വിശാലമായി സമീപിക്കുന്നതിന് പകരം ഒരു വിഭാഗം ഉപഭോക്താക്കളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇന്ത്യ തങ്ങളുടെ വരുമാനത്തിന്റെ 33%-ത്തില്‍ അധികം തുകയും വായ്പ അടക്കാനാണ് ഉപയോഗിക്കുന്നതെന്ന് നേരത്തെ മറ്റൊരു റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. ഉയര്‍ന്ന-ഇടത്തരം വരുമാനമുള്ളവര്‍ക്കിടയിലാണ് തിരിച്ചടവ് കൂടുതലെന്നും പെര്‍ഫിയോസ് എന്ന ഫിന്‍ടെക്ക് കമ്പനി നടത്തിയ പഠനത്തില്‍ വ്യക്തമാക്കിയിരുന്നു.