കൊച്ചി: സംസ്ഥാനത്ത് 18 കാരറ്റ് സ്വർണത്തിനും ഏകീകൃത വില വരുന്നു. ഇതുവരെ വ്യത്യസ്തമായ വിലകളാണ് പല ജൂവലറികളും ഈടാക്കിയിരുന്നത്. എന്നാൽ, ചൊവ്വാഴ്ച മുതൽ 18 കാരറ്റ് സ്വർണം ഏകീകൃത വിലനിലവാരത്തിലേക്ക് എത്തിക്കാൻ കേരളത്തിലെ സ്വർണാഭരണ വ്യാപാരമേഖലയിലെ അസോസിയേഷനുകളുടെ സംയുക്ത യോഗം തീരുമാനിച്ചു.

To advertise here,

സ്വർണവിലയിൽ കുതിപ്പു തുടർന്നതോടെ 18 കാരറ്റ് സ്വർണത്തിന് വിപണിയിൽ ആവശ്യക്കാർ കൂടുതലാണ്. ഇഷ്ടമുള്ള ആഭരണം കൈയിൽ ഒതുങ്ങുന്ന വിലയിൽ 18 കാരറ്റിൽ ലഭിക്കും. കല്യാണങ്ങളിലടക്കം 18 കാരറ്റ് സ്വർണാഭരണങ്ങൾക്ക് ഡിമാൻഡ് കൂടുതലാണ്. പരമ്പരാഗത ആഭരണങ്ങൾ നിർമിക്കാൻ ഉപയോഗിക്കുന്ന 22 കാരറ്റിനെ അപേക്ഷിച്ച്‌ താങ്ങാവുന്ന വിലയിലാണ് 18 കാരറ്റ് സ്വർണം ലഭിക്കുക. അതിനാൽ യുവ തലമുറയാണ് ഇത്തരം ആഭരണങ്ങളുടെ പ്രധാന ആരാധകർ.

22 കാരറ്റ് സ്വർണത്തിന് 91.6 പരിശുദ്ധിയാണ് ഉള്ളതെങ്കിൽ 18 കാരറ്റിന് ഇത് 75 ആണ്. അതായത്, ബാക്കി വെള്ളി, ചെമ്പ് തുടങ്ങിയ ലോഹങ്ങളാണ് ഉപയോഗിക്കുന്നത്. ടി.എസ്. കല്യാണരാമൻ (കല്യാൺ ജൂവലേഴ്സ്) അധ്യക്ഷത വഹിച്ച സംയുക്ത യോഗത്തിൽ ഡോ. ബി. ഗോവിന്ദൻ (എ.കെ.ജി.എസ്.എം.എ.), കെ. സുരേന്ദ്രൻ, അഡ്വ. എസ്. അബ്ദുൽ നാസർ (കെ.ജി.എസ്.എം.എ.), എം.പി. അഹമ്മദ്, എ.കെ. നിഷാദ്, ഒ. അഷർ (കെ.ജെ.എഫ്.), ഷാജു ചിറയത്ത് (കെ.ജി.എസ്.ഡി.എ.) എന്നിവർ പങ്കെടുത്തു.