ടക്കേ അമേരിക്കയിൽ സൂക്ഷിച്ചിട്ടുള്ള സ്വർണശേഖരം യൂറോപ്യൻ കേന്ദ്രബാങ്കുകൾ ലണ്ടനിലേക്കോ സ്വന്തം രാജ്യത്തേക്കോ മാറ്റുന്നു. ഭൗമരാഷ്ട്രീയ അസ്ഥിരത, വ്യാപാരയുദ്ധം, സൈനികസംഘർഷം എന്നിവമൂലം ഭാവിയിലുണ്ടായേക്കാവുന്ന സാമ്പത്തികപ്രതിസന്ധി നേരിടാനുള്ള തയ്യാറെടുപ്പാണ് ഇതിനു പിന്നിലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ലോകത്തെ പ്രധാന സ്വർണവ്യാപാര കേന്ദ്രമായതിനാൽ ലണ്ടനിൽ സൂക്ഷിക്കുന്നത് വേഗത്തിൽ ഇടപാടു നടത്താൻ സഹായിക്കുമെന്ന് ബാങ്കുകൾ കരുതുന്നു.

To advertise here,

വിവിധ രാജ്യങ്ങളുടെ നീക്കം ഇങ്ങനെ:

നെതർലൻഡ്സ്

  • യു.എസിൽ നിന്നും കാനഡയിൽനിന്നും 86 ടൺ സ്വർണം ലണ്ടനിലെ ബാങ്ക് ഓഫ് ഇംഗ്ലണ്ടിലേക്ക് മാറ്റി.
  • രാജ്യത്തിന്റെ ആകെ സ്വർണശേഖരമായ 313 ടണ്ണിൽനിന്നാണ് ഇത്തരത്തിൽ മാറ്റിയത്.
  • ഭൗമരാഷ്ട്രീയ അസ്ഥിരത കണക്കിലെടുത്ത്, പ്രതിസന്ധിഘട്ടങ്ങളിൽ സ്വർണം എളുപ്പത്തിൽ ഉപയോഗിക്കാൻ സാധിക്കുമെന്ന് ഉറപ്പാക്കുകയാണ് ലക്ഷ്യം.

ജർമനി

  • 2016-ൽ അവസാനിച്ച ഘട്ടംഘട്ടമായുള്ള നീക്കത്തിലൂടെ 216 ടൺ സ്വർണം ജർമനി തിരികെ കൊണ്ടുവന്നു.
  • 111 ടൺ ന്യൂയോർക്കിൽനിന്നും 105 ടൺ പാരീസിൽനിന്നുമാണ് ബുണ്ടസ് ബാങ്ക് (Bundesbank) മാറ്റിയത്.

ഫ്രാൻസ്

അമേരിക്കയിൽ സൂക്ഷിച്ചിരുന്ന സ്വർണശേഖരം ഫ്രാൻസ് സ്വന്തം മണ്ണിലേക്ക് തിരികെ എത്തിച്ചതായി ഈ വർഷം ആദ്യം പ്രഖ്യാപിച്ചു.

പ്രധാന കാരണങ്ങൾ

ഭൗമരാഷ്ട്രീയ അസ്ഥിരത: വ്യാപാരയുദ്ധങ്ങളും സൈനികസംഘർഷങ്ങളും രാജ്യങ്ങളെ തങ്ങളുടെ ആസ്തികൾ സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറ്റാൻ പ്രേരിപ്പിക്കുന്നു.

കടുത്ത സാമ്പത്തിക പ്രതിസന്ധിയുണ്ടായാൽ സ്വർണം എളുപ്പത്തിൽ വിൽക്കാനോ വാങ്ങാനോ കഴിയണം. ലണ്ടൻ ആഗോള വ്യാപാരകേന്ദ്രമായതിനാൽ ബാങ്ക് ഓഫ് ഇംഗ്ലണ്ടിൽ സ്വർണം സൂക്ഷിക്കുന്നത് അതിവേഗ വിനിമയത്തിന് സഹായിക്കും.

സുരക്ഷിത നിക്ഷേപം: പണപ്പെരുപ്പത്തിനെതിരെയുള്ള പ്രതിരോധമായും ഭൗമരാഷ്ട്രീയ തർക്കങ്ങൾക്കിടയിലെ സുരക്ഷിത താവളമായും സ്വർണം പ്രവർത്തിക്കുന്നു. കഴിഞ്ഞ 50 വർഷത്തിനിടയിൽ പണപ്പെരുപ്പത്തേക്കാൾ വേഗത്തിലാണ് സ്വർണവില കൂടിയത്.

റിസർവ് മാനേജ്‌മെന്റ്: റിസർവ് ആസ്തികൾ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിനെക്കുറിച്ച് കേന്ദ്രബാങ്കുകൾ കൂടുതൽ ബോധവാന്മാരാകുന്നു.

സ്വർണം മാറ്റലിലെ വെല്ലുവിളികൾ

നേരിട്ടുള്ള കൈമാറ്റം: സ്വർണക്കട്ടികൾ കപ്പലിലോ വിമാനത്തിലോ സുരക്ഷാ അകമ്പടിയോടെ നേരിട്ട് കൊണ്ടുപോകുന്നു. നെതർലൻഡ്‌സ് ഏകദേശം 27 ടൺ സ്വർണം ഇത്തരത്തിൽ നേരിട്ട് മാറ്റി.

രേഖാമൂലമുള്ള കൈമാറ്റം (Book Transfer): ഒരു സ്ഥലത്ത് (ഉദാഹരണത്തിന് ന്യൂയോർക്കിൽ) സ്വർണം വിൽക്കുകയും അതേസമയം മറ്റൊരു സ്ഥലത്ത് (ലണ്ടനിൽ) അത്രയും സ്വർണം വാങ്ങുകയും ചെയ്യുന്ന രീതി. ഇതിലൂടെ ഗതാഗത-സുരക്ഷാച്ചെലവുകൾ ഒഴിവാക്കാം.

ലണ്ടന്റെ പ്രാധാന്യം: ലോകത്തിലെ ഏറ്റവും വലിയ സ്വർണ സൂക്ഷിപ്പുകാരിലൊന്നാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട്. ഏകദേശം 4,00,000 സ്വർണക്കട്ടികൾ (20,000 കോടി പൗണ്ട് മൂല്യമുള്ളത്) ലണ്ടനിലെ നിലവറകളിലുണ്ട്.

സ്വന്തം രാജ്യത്ത് സൂക്ഷിക്കുന്നതിന്റെ ചെലവ്: സ്വർണം സ്വന്തം രാജ്യത്ത് സൂക്ഷിക്കുന്നതിന് കനത്ത സുരക്ഷാക്രമീകരണങ്ങളും ഓഡിറ്റിങ് സംവിധാനങ്ങളും ഇൻഷുറൻസും ആവശ്യമാണ്. ചെറിയ കേന്ദ്രബാങ്കുകൾക്ക് ഇത് വലിയ സാമ്പത്തികബാധ്യതയുണ്ടാക്കുന്നു.