
മരണാനുകരണം എന്ന നാടകത്തിൽ നിന്ന്
പ്രേക്ഷകന്റെ കണ്ണും അരങ്ങും തമ്മിലുള്ള അകലം കൂടുമ്പോള്‍ നാടകത്തിന്റെ സംവേദനം എളുപ്പമാവാറില്ല. അതുകൊണ്ടുതന്നെയാണ് ലോകമെങ്ങുമുള്ള പ്രമുഖ സംവിധായകര്‍ നാടകം കാഴ്ചക്കാരന്റെ ഹൃദയത്തിലെത്തിക്കാന്‍ പ്രമേയത്തിലും രൂപകല്പ്പനയിലുമെല്ലാം വ്യത്യസ്തമായ പരീക്ഷണങ്ങള്‍ക്ക് മുതിരുന്നത്. ഇതിന്റെ ഭാഗമായി അരങ്ങുപോലും ഇല്ലാതാവുകതയും നാടകം ജനങ്ങളിലേക്ക് ഇറങ്ങിവരികയും ചെയ്തിട്ട് കാലങ്ങളേറെയായി. എന്നാല്‍ അതിലും ഒരു പടികൂടിക്കടന്ന് പ്രേക്ഷകരുടെ എണ്ണം പരിമിതപ്പെടുത്തി വേറിട്ട അവതരണത്തിലൂടെ അവരെ നാടകത്തിന്റെ ഭാഗമാക്കുകയാണ് എമില്‍ മാധവി എന്ന സംവിധായകന് 'ആന്‍ ഇമിറ്റേഷന്‍ ഓഫ് ഡെത്ത്' (മരണാനുകരണം) എന്ന പുതിയ നാടകത്തിലൂടെ. ഇന്ത്യയുള്‍പ്പെടെ ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ സമാനരീതിയിലുള്ള ചില നാടകാവതരണങ്ങള്‍ നടന്നിട്ടുണ്ടെങ്കിലും കേരളത്തില്‍ അപൂര്‍വമായി മാത്രമേ ഇത്തരം പരീക്ഷണങ്ങള്‍ക്ക് അവസരമൊരുങ്ങിയിട്ടുള്ളൂ.

കോഴിക്കോട് സാമൂതിരി സ്കൂളില്‍ ആരംഭിച്ച നാടകപ്രദര്‍ശനം ജനുവരി 1 വരെ തുടരും.
'മരണാനുകരണ'ത്തില്‍ കാണികളേക്കാള്‍ കൂടുതല്‍ അഭിനേതാക്കളാണ്. ഒരു സമയം പതിനഞ്ച് പേര്‍ക്ക് മാത്രം കാണാവുന്ന തരത്തില്‍ രൂപപ്പെടുത്തിയ നാടകത്തില്‍ അഭിനേതാക്കളുടെ എണ്ണം പതിനേഴാണ്. എന്നാല്‍ സംവിധായകന്റെ ടോര്ച്ചുവെളിച്ചത്തിനൊപ്പം അദ്ദേഹം രൂപകല്പന ചെയ്ത മ്യൂസിയത്തിലേക്ക് പ്രവേശിക്കുമ്പോള്‍ത്തന്നെ നാം തിരിച്ചറിയും ഈ നാടകത്തില്‍ കാഴ്ചക്കാരില്ലെന്നും നമ്മളും നടീനടന്മാരാണെന്നും. നാം കേട്ടുകൊണ്ടിരിക്കുന്നതും കണ്ടു ശീലിച്ചതുമായ വിവിധ തരത്തിലുള്ള 'മരണക്കാഴ്ച'കളിലേക്ക് സഞ്ചരിക്കുമ്പോള്‍ മരണവുമായി ബന്ധപ്പെട്ട ഗന്ധവും, രുചിയും, ശബ്ദങ്ങളും, സ്പര്‍ശവും നാം അനുഭവിച്ചറിയും. പഞ്ചേന്ദ്രിയങ്ങള്‍ കൊണ്ട് നാടകം അനുഭവിക്കാം. മരണക്കാഴ്ചകളില് നിന്ന് ഭയം എന്ന വികാരത്തെ സംവിധായകന് പരമാവധി ഊറ്റിക്കളഞ്ഞതിനാല് ആ സഞ്ചാരം നമ്മെ സംഭ്രമിപ്പിക്കുന്നില്ല. പതിനെട്ടിടങ്ങളിലായി ചിതറിക്കിടക്കുന്ന വ്യത്യസ്ത അരങ്ങുകള്‍ അപ്രതീക്ഷിതമായാണ് പല ഘട്ടങ്ങളില്‍ നമുക്കു മുന്നില്‍ തുറന്നുകാട്ടുന്നത്. പൊടുന്നനെ ചാടിവീണും ഹൃദ്യമായി വരവേറ്റും കഥാപാത്രങ്ങള്‍ നമ്മെ കൊണ്ടുചെന്നെത്തിക്കുന്നത് മരണത്തിന്റെ ലോകത്തേക്കു തന്നെ. ആ യാത്രയ്ക്കൊടുവില്‍ 'സ്വന്തം മരണം' അനുഭവിച്ച് തിരിച്ചെത്തുമ്പോള്‍ പ്രേക്ഷകന്റെ മനസ്സില്‍ ചില തിരിച്ചറിവുകളാല്‍ പുതിയൊരു നാടകത്തിന് തിരശ്ശീല ഉയരുന്നു.
പതിവു വര്‍ണവിളക്കുകളും ശബ്ദവിന്യാസങ്ങളുമില്ലാതെ പ്രേക്ഷകന് മുന്നില്‍ മെഴുകുതിരിവെട്ടത്തിലും മൊബൈല്‍ വെളിച്ചത്തിലുമാണ് നാടകം ഒരുക്കിയിരിക്കുന്നത്. തെട്ടടുത്തുനിന്ന് ഉച്ചത്തിലും പതുക്കെയും കഥാപാത്രങ്ങള്‍ സംസാരിക്കും. അതിനായി ലൗഡ് സ്പീക്കറൊന്നുമില്ല. ചിലപ്പോള്‍ കഥാപാത്രങ്ങള്‍ നമ്മുടെ ചെവിയിലും വന്ന് മന്ത്രിക്കും. നാട്ടിന്‍പുറങ്ങളില്‍ കാണുന്ന മുത്തപ്പനുകൊടുക്കല്, തെയ്യം, തിറ എന്നിവയും യോഗയും കളരിയുമെല്ലാം നാടകത്തിന്റെ വിവിധഭാഗങ്ങളില്‍ പ്രത്യക്ഷമായും പരോക്ഷമായും സന്നിവേശിപ്പിക്കാന്‍ സംവിധായകന് ശ്രമിച്ചിട്ടുണ്ട്. മരണത്തിലൂടെ കാലികമായ ചില വിഷയങ്ങള്‍ അവതരിപ്പിക്കാനും സംവിധായകന് മറക്കുന്നില്ല. 'മരണാനുകരണ'ത്തെ നാടകം എന്നു വിളിക്കുന്നതിനപ്പുറം അവതരണം എന്നു പേരിട്ട് വിളിക്കാനാണ് സംവിധായകന് നമ്മെ പ്രേരിപ്പിക്കുന്നത്.

കോഴിക്കോട് കോക്കല്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന 'മാവറിക്സ്' എന്ന സര്ഗാത്മകസംഘമാണ് നാടകം അരങ്ങിലെത്തിച്ചത്. കലാപ്രവര്‍ത്തനങ്ങളില്‍ തത്പരരായ കോക്കല്ലൂര്‍ ഹയര്‍സെക്കന്‍ഡറിയിലെ പൂര്‍വ വിദ്യാര്‍ഥികളും അധ്യാപകരും ചേര്‍ന്നാണ് മാവറിക്സിന് രൂപം നല്‍കിയത്. നടനും സംവിധായകനും എഴുത്തുകാരനും തിയേറ്റര്‍ കമ്പനിയെന്ന സംഘത്തിന്റെ സ്ഥാപകനുമാണ് കോഴിക്കോട് സ്വദേശിയായ എമില്‍ മാധവി. നാടകവുമായി വിവിധ തലങ്ങളില്‍ ഗവേഷണങ്ങള്‍ നടത്തിയ എമില്‍ പാരമ്പര്യ ആയോധനകലകളിലും യോഗയിലും പരിശീലനം നേടിയിട്ടുണ്ട്. മണി, ഇഷ, നിവേദ്.പി.എസ്, സായന്ദ്, പുണ്യ, വിസ്മയ, യദു, അനില, അതുല്‍രാജ്, അശ്വിന്, വത്സല, പ്രണവ്, ആദിത്യന്, ഗണേശന്, രാമചന്ദ്രന്, ഹരീന്ദ്രനാഥ്, മനിയ എന്നിവരാണ് നാടകത്തില്‍ അഭിനയിച്ചത്. നിധീഷ് പൂക്കോട് ആണ് ആര്‍ട്ട് ഡയറക്ടര്‍.നിതിന്‍ കുറുങ്ങോട്ട് സ്റ്റേജ് മാനേജര്‍. പി.ആര് ഒ. രോഷ്ണി സ്വപ്ന. ഒന്നര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള നാടകം 6.30 നും 8.30 നും രണ്ട് അവതരണങ്ങളാണ് ദിവസേനയുള്ളത്.
Content Highlights :emil madhavi directs the play an imitation of death
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..