നാഗര്‍കോവില്‍: ഇന്ത്യയുടെ തെക്കേ മുനമ്പിലെ സൂര്യാസ്തമയം കാണാന്‍ എഴുത്തുകാരന്‍ ആന്ദ്രെ കുര്‍ക്കോവ് എത്തി. മാതൃഭൂമിയുടെ അക്ഷരോത്സവത്തില്‍ പങ്കെടുക്കാനായി എത്തിയ അദ്ദേഹം, മകന്‍ തിയോ കുര്‍ക്കോവ്, ഗയാനയില്‍നിന്നുള്ള എഴുത്തുകാരനും സാമൂഹികപ്രവര്‍ത്തകനുമായ ലൂക്ക് ഡാനിയല്‍സ്, ഘാനയില്‍നിന്നുള്ള എഴുത്തുകാരിയും ബുക്കര്‍ പ്രൈസ് ജൂറി ചെയര്‍പേഴ്സണുമായ മാര്‍ഗരറ്റ് ബസ്ബി എന്നിവര്‍ക്കൊപ്പമാണ് കന്യാകുമാരിയിലെത്തിയത്. സൂര്യാസ്തമയം കണ്ട ശേഷം രാത്രിതന്നെ തിരുവനന്തപുരത്തേക്കു മടങ്ങി.

To advertise here,

കഴിഞ്ഞ വര്‍ഷത്തെ മാതൃഭൂമി അക്ഷരോത്സവത്തിന് എത്തിയപ്പോഴും അദ്ദേഹം കന്യാകുമാരി സന്ദര്‍ശിച്ചിരുന്നു. പദ്മനാഭപുരം കൊട്ടാരവും ശുചീന്ദ്രം ക്ഷേത്രവും കന്യാകുമാരി വിവേകാനന്ദ സ്മാരകവും സന്ദര്‍ശിച്ചപ്പോള്‍ സൂര്യാസ്തമയം കാണാനുള്ള അവസരം ലഭിച്ചിരുന്നില്ല.

ത്രിവേണീസംഗമത്തിലെ സൂര്യാസ്തമയം കാണാനുള്ള ആഗ്രഹം സഫലമാക്കാനാണ് ഇക്കുറി കന്യാകുമാരിയിലെത്തിയത്. കന്യാകുമാരിയിലെ വ്യൂ പോയിന്റില്‍നിന്നാണ് ഇവര്‍ സൂര്യാസ്തമയം ആസ്വദിച്ചത്. ഭാരതത്തിന്റെ തെക്കേ മുനമ്പില്‍നിന്ന് കടലിന്റെ ആഴങ്ങളിലേക്കു സൂര്യന്‍ മറയുന്ന കാഴ്ച അതിമനോഹരമാണെന്ന് എഴുത്തുകാര്‍ പറഞ്ഞു.

Content Highlights: Andrey Kurkov, Kanyakumari, MBIFL2020