ലയാളത്തിലെ ആദ്യത്തെ അപസര്‍പ്പക നോവലിസ്റ്റുകളിലൊരാളായ തരവത്ത് അമ്മാളു അമ്മയുടെ ചരമവാര്‍ഷിക ദിനമാണ് ജൂണ്‍ 6. അമ്മാളു അമ്മ 1914 ല്‍ രചിച്ച 'കമലാഭായി അഥവാ ലക്ഷ്മീവിലാസത്തിലെ കൊലപാതകം', മലയാളത്തില്‍ ഒരു സ്ത്രീ എഴുതിയ ആദ്യത്തെ അപസര്‍പ്പകനോവല്‍ ആയിരുന്നു. തിരുവിതാംകൂറില്‍ നിന്നു നാടുകടത്തപ്പെട്ട സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയ്ക്ക് അഭയം നല്‍കിയതും അമ്മാളുഅമ്മയായിരുന്നു.

To advertise here,

സംസ്‌കൃതം, ഇംഗ്‌ളീഷ് എന്നീ ഭാഷകളിലെ മികച്ച കൃതികളെ മലയാളത്തിന് പരിചയപ്പെടുത്തുക എന്ന ദൗത്യമായിരുന്നു ഇവര്‍ പ്രധാനമായും നിര്‍വഹിച്ചത്. ഇവര്‍ ഒരു ബുദ്ധ ഭക്തയായിരുന്നു. ലൈറ്റ് ഓഫ് ഏഷ്യ എന്ന ഗ്രന്ഥം 'ബുദ്ധഗാഥ' എന്ന പേരില്‍ പരിഭാഷപ്പെടുത്തി. സംസ്‌കൃതത്തിലുള്ള ശിവശക്തി വിലാസത്തിന് മലയാള ഭാഷ്യം ചമച്ചു.

തരവത്ത് അമ്മാളുഅമ്മയുടെ പ്രധാന കൃതി തീര്‍ത്ഥയാത്ര എന്ന യാത്രാ വിവരണമാണ്. ചന്ദ്രിക, ബാലബോധിനി, ലീല, കൃഷ്ണ ഭക്തി തുടങ്ങിയവയാണ് മറ്റു കൃതികള്‍. ഇവയില്‍ ചിലത് മുമ്പ് കാലത്ത് പാഠപുസ്തകങ്ങള്‍ ആയിട്ടുണ്ട്. മൗലിക കൃതികള്‍ കൂടാതെ സംസ്‌കൃതത്തില്‍നിന്നും തമിഴില്‍നിന്നും ഒട്ടേറെ കൃതികള്‍ മലയാളത്തിലേക്കു പരിഭാഷപ്പെടുത്തിയിട്ടുണ്ട്.

1862ല്‍ പാലക്കാട്ട് ജില്ലയിലെ തരവത്ത് കുടുംബത്തില്‍ ജനനം. മാതാപിതാക്കള്‍ മുന്‍സിഫ് ശങ്കരന്‍ നായരും കുമ്മിണിയമ്മയും. മലയാളത്തിലും സംസ്‌കൃതത്തിലും തമിഴിലും അവഗാഹം നേടിയ അമ്മാളു അമ്മയ്ക്ക് കൊച്ചി മഹാരാജാവ് സാഹിത്യ സഖി ബിരുദം നല്കാന്‍ തയ്യാറായെങ്കിലും അവര്‍ അതു സ്വീകരിച്ചില്ല.

തിരുവിതാംകൂര്‍ മഹാരാജാവ് ശ്രീമൂലം തിരുനാള്‍, സ്വദേശാഭിമാനി കെ. രാമകൃഷ്ണപിള്ളയെ നാടു കടത്തിയപ്പോള്‍ അദ്ദേഹത്തിനും കുടുംബത്തിനും അഭയം നല്‍കുകവഴി തിരുവിതാംകൂര്‍ ചരിത്രത്തിലും ഇടം നേടി. മൂന്നു തവണ വിവാഹം കഴിച്ചിട്ടുണ്ട്.

1929ലെയും 1930ലെയും സാഹിത്യപരിഷത് സമ്മേളനങ്ങളില്‍ അദ്ധ്യക്ഷത വഹിച്ചിട്ടുണ്ട്. കൃതികള്‍: ലീല, കോമളവല്ലി -2 ഭാഗങ്ങള്‍, (നോവല്‍), ഭക്തമാല  3 ഭാഗങ്ങള്‍, ബുദ്ധചരിതം, ബാലബോധിനി, ഭക്തമാലയിലെ ചെറുകഥകള്‍, സര്‍വ്വവ്വേദാന്ത സിദ്ധാന്തസാരസംഗ്രഹം, കൃഷ്ണഭക്തിചന്ദ്രിക, ബുദ്ധഗാഥാചന്ദ്രിക, ഒരു തീര്‍ഥയാത്ര, ശ്രീശങ്കരവിജയം, ശിവഭക്തവിലാസം.

Content Highlights: Tharavath Ammalu Amma death anniversary