രവീന്ദ്രനാഥ് ടാഗോര്‍ വിടപറഞ്ഞിട്ട്് ഓഗസ്റ്റ് 7-ന് 81 വര്‍ഷമാവുന്നു.ഇന്നത്തെ ബംഗ്ലാദേശിലെ ഷിയാല്‍ദ എന്ന കുഗ്രാമത്തില്‍ പാരമ്പര്യമായിക്കിട്ടിയ തോട്ടങ്ങള്‍ നോക്കിനടത്തുന്ന യൗവ്വനകാലത്ത് ടാഗോര്‍ എഴുതിയ കത്തുകളിലൊന്നാണിത്. 'ചെറുപ്പക്കാരനായ കവിയുടെ കത്തുകള്‍' എന്ന പുസ്തകത്തില്‍നിന്നാണ് ഈ ഭാഗം എടുത്തിരിക്കുന്നത്

To advertise here,

കല്‍ക്കത്ത, ജൂലായ് 21, 1894

പാടുകയോ ഏതെങ്കിലുമൊരു സംഗീതോപകരണം വായിക്കുകയോ ചെയ്യുന്ന ഒരാള്‍ എന്റെ മുറിക്കരികില്‍ത്തന്നെയുണ്ടാവണമെന്ന് ഞാന്‍ അതിയായി ആഗ്രഹിക്കുന്നു. 'ബേലി', ഇന്ത്യന്‍സംഗീതത്തിലും ഇംഗ്ലീഷ്സംഗീതത്തിലും വലിയ പാടവം നേടുകയാണെങ്കില്‍ എന്റെയീ മോഹം ഒരുപരിധിവരെയെങ്കിലും സാധിച്ചേക്കും. പക്ഷേ, അവളൊരു സംഗീതജ്ഞയാവുമ്പോഴേക്ക് എന്റെ വീട്ടില്‍ നിന്നുപോകും. കഴിഞ്ഞ ദിവസം 'അഭി' പാടിക്കൊണ്ടിരുന്നപ്പോള്‍ ഇതായിരുന്നു എന്റെ വിചാരം - മനുഷ്യന്റെ സന്തോഷത്തിനു വേണ്ടവ അത്രയൊന്നും അപ്രാപ്യമല്ല, പാടുന്ന ഒരു മധുരനാദം ഒരാകാശപുഷ്പമൊന്നുമല്ലല്ലോ ഈ ലോകത്ത്. എന്നാല്‍, അതു പകരുന്ന സുഖാനുഭവം ആഴമേറിയതാണ്. അതിന്റെ ലഭ്യത എത്രതന്നെയായാലും പാട്ടുകേള്‍ക്കാന്‍വേണ്ടത്ര സമയം കണ്ടെത്താന്‍ പ്രയാസം തന്നെയാണ്. ലോകം നിറയെ പാട്ടുകാരും ഗാനാസ്വാദകരും മാത്രമല്ലല്ലോ ഉള്ളത്; പാട്ടുകേള്‍ക്കാത്തവരും പാടാത്തവരുംതന്നെയാണ് അധികം. അതുകൊണ്ടാണ്, ആകെക്കൂടി നോക്കുമ്പോള്‍, അത്തരം വേളകള്‍ ഒരിക്കലും ഉണ്ടാവാതെ പോകുന്നത്.

ദിവസങ്ങള്‍ പോകപ്പോകെ, ഒരുവന്റെ ആത്മാവ് കൂടുതല്‍കൂടുതല്‍ ദാഹാര്‍ത്തമാകുന്നു, ലോകം, ചുക്കിച്ചുളിഞ്ഞ തൊലിയും എല്ലും മാത്രമായിത്തീരുന്നു. ഞാന്‍ വിചാരിക്കാറുണ്ട്, വലിയ അഭിലാഷങ്ങള്‍ സാധിക്കാതെവരുമ്പോള്‍ നമ്മള്‍ ഖിന്നരാവും. പക്ഷേ, ചെറിയ ആവശ്യങ്ങളും ആഗ്രഹങ്ങളും നിറവേറ്റപ്പെടാതിരിക്കുമ്പോള്‍ ആ അസംതൃപ്തി നമ്മുടെ അന്തരാത്മാവിനെ, സ്വയമറിയാതെ, ശുഷ്‌കവും നിരാര്‍ദ്രവുമാക്കും -ഇത് നമ്മള്‍ കാര്യമായി കണക്കാക്കാറില്ല, എന്നാല്‍, അത്ര ചെറുതൊന്നുമല്ല ആ നഷ്ടം. വേണ്ടത്ര പോഷണം കിട്ടാതെ ആത്മാവ് പരിക്ഷീണിതമായിത്തീരുമ്പോള്‍, അതിനു നമ്മുടെ അഴലുകള്‍ താങ്ങാനാവാതെ വരും. എന്റെ സഹജസ്വഭാവം എന്നെ സംഗീതവും കലയും സൗന്ദര്യവും ചിന്തകരുടെ സാമീപ്യവും സാഹിത്യചര്‍ച്ചയും ആവശ്യപ്പെടുന്നവനാക്കുന്നുവെന്നെനിക്കറിയാം. പക്ഷേ, ഇന്നാട്ടില്‍ അതെല്ലാം വിഫലവ്യാമോഹങ്ങളാണ്, ഫലശൂന്യമായ എന്റെ യത്നങ്ങള്‍.

ഇത്തരം കാര്യങ്ങള്‍ മനുഷ്യന് അത്യന്താപേക്ഷിതമാണെന്ന് ഇവിടത്തെ ആളുകള്‍ വിശ്വസിച്ചുതുടങ്ങിയിട്ടു കൂടിയില്ല. അങ്ങനെ, എനിക്ക് വെള്ളവും വളവും തരുന്ന എന്റെ വേരുകള്‍ക്കൊന്നിനും ഒരുവിധ പോഷണവും കിട്ടാറില്ലെന്ന കാര്യംതന്നെ ഞാന്‍ വിസ്മരിച്ചുതുടങ്ങുന്നു. ഒടുവില്‍, ഒരുദിനം, എന്തെങ്കിലുമൊരല്പം നനവോ വെളിച്ചമോ കിട്ടുമ്പോള്‍, ഞാന്‍ എന്റെ ഹൃദയത്തിന്റെ അഭിലാഷതീവ്രത എത്രയെന്നറിയുകയും ഞാനെത്ര കാലമായി പട്ടിണി കിടക്കുകയായിരുന്നുവെന്നോര്‍മിക്കുകയും ഇതെല്ലാം എന്നെപ്പോലൊരാളുടെ നിലനില്‍പ്പിന് എത്ര അനിവാര്യമാണെന്ന് തിരിച്ചറിയുകയും ചെയ്യുന്നു.