കോഴിക്കോട്: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് വിശാല സംസ്ഥാന സമിതി യോഗത്തിൽ ശാസന. ഗോവിന്ദന്റെ പ്രസ്താവനകൾ പാർട്ടിയെ പ്രതിരോധത്തിലാക്കിയെന്ന് ചൂണ്ടിക്കാട്ടിയാണ് പാർട്ടി നടപടി. സംസ്ഥാന സെക്രട്ടറിക്കെതിരേ നടപടിയുണ്ടാകുന്നത് അപൂർവമാണ്.

To advertise here,

വ്യക്തിപരമായും സംഘടനാപരമായും ഗോവിന്ദന് വീഴ്ചപറ്റിയെന്ന് യോഗത്തിൽ വിമർശനമുണ്ടായി. തളിപ്പറമ്പിൽ എം.വി. ഗോവിന്ദന്റെ ഭാര്യയുടെ സ്ഥാനാർഥിത്വം സംബന്ധിച്ച് വിമർശനം ഉയർന്നതായി നേരത്തെയും റിപ്പോർട്ടുകളുണ്ടായിരുന്നു.

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും തദ്ദേശ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും പാർട്ടിയെ നയിച്ചത് എം.വി. ഗോവിന്ദനായിരുന്നു. മൂന്ന് തിരഞ്ഞെടുപ്പിലും ദയനീയ പരാജയമായിരുന്നു സിപിഎമ്മിന്റേത്. ഇത് യോഗത്തിൽ വിമർശനങ്ങൾക്കിടയാക്കി. സംഘടനാതലത്തിൽ വീഴ്ച ഉണ്ടായെന്നും പ്രസ്താവനകൾ പ്രതിരോധത്തിലാക്കിയെന്നും വിമർശനങ്ങളുയർന്നു. 

സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറി എന്ന നിലയിൽ എം.വി. ഗോവിന്ദൻ ഉണർന്നു പ്രവർത്തിച്ചില്ല. മാധ്യമങ്ങളെയും ജനങ്ങളേയും കൈകാര്യംചെയ്യുന്ന കാര്യത്തിൽ പല വീഴ്ചകളും ഉണ്ടായെന്നും വിശാല യോഗത്തിൽ വിമർശനമുണ്ടായി.

തളിപ്പറമ്പിലെ സ്ഥാനാർഥിത്വത്തിൽ ഗോവിന്ദന് വീഴ്ചപറ്റിയെന്ന നിലപാടാണ് കണ്ണൂർ ജില്ലാ കമ്മിറ്റി സ്വീകരിച്ചിരുന്നത്. എം.വി. ഗോവിന്ദന്റെ ഭാര്യയെ സ്ഥാനാർഥിയാക്കിയതിൽ ജില്ലാകമ്മിറ്റിക്ക് വീഴ്ചപറ്റിയെന്ന സംസ്ഥാനകമ്മിറ്റിയുടെ വിലയിരുത്തൽ തള്ളുകയും ഉത്തരവാദിത്വം സംസ്ഥാന സെക്രട്ടറിക്കാണെന്ന് വ്യക്തമാക്കുകയും ചെയ്യുന്ന നിലപാടാണ് ജില്ലാകമ്മിറ്റി സ്വീകരിച്ചത്.