സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയ്ക്ക് വഴിവെച്ച് കാനഡയിൽ നൂറുകണക്കിന് ഇന്ത്യക്കാർ ചേർന്ന് നൃത്തംചെയ്ത് ആഘോഷത്തിൽ പങ്കെടുക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ. ടൊറന്റോയിൽ നടന്ന ഒരു ഇന്ത്യൻ സാംസ്‌കാരിക പരിപാടിയിൽ ജനക്കൂട്ടം നൃത്തം ചെയ്യുന്നതിന്റെ വീഡിയോ ആണ് വൈറലായതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പൊതുസ്ഥലത്ത് സംഗീതത്തിന്റെ അകമ്പടിയോടെ യുവാക്കൾ നൃത്തം ചെയ്യുന്നതും വലിയ ജനക്കൂട്ടം അത് ആസ്വദിക്കുന്നതും വീഡിയോ ക്ലിപ്പിൽ കാണാം. സന്തോഷകരമായ നിമിഷങ്ങളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെക്കപ്പെട്ടതോടെയാണ് ചർച്ചയ്ക്ക് തുടക്കമായത്.

To advertise here,

കാനഡ ഒരു ഇന്ത്യൻ കോളനിയായി മാറിയെന്നും കുടിയേറ്റക്കാരുടെ പ്രവാഹം കാരണം പ്രാദേശിക പൗരന്മാർ ന്യൂനപക്ഷമായി മാറിക്കൊണ്ടിരിക്കുകയാണെന്നും സോഷ്യൽ മീഡിയ പോസ്റ്റ് ആരോപിച്ചു. ഇതോടെ പരിപാടിയെ വിമർശിച്ച് നിരവധിപേർ രംഗത്തെത്തി. കുടിയേറ്റക്കാർ അവരുടെ സ്വദേശത്ത് നടത്തുന്ന ഇത്തരം പരിപാടികൾ എന്തിനാണ് വിദേശ രാജ്യത്തും പുനരാവിഷ്‌കരിക്കുന്നതെന്ന് വിമർശകർ ചോദ്യമുന്നയിച്ചു. പ്രാദേശിക സംസ്‌കാരവുമായി സംയോജിക്കുന്നതല്ല ഇവയെന്ന് ചിലർ ചൂണ്ടിക്കാട്ടി. അത്തരം ആഘോഷങ്ങൾ പൂർണമായും നിയന്ത്രിക്കണമെന്ന് ചിലർ ആവശ്യപ്പെട്ടു.

ഇതോടെ സോഷ്യൽ മീഡിയ ഉപയോക്താക്കൾ കൂട്ടമായി പ്രവാസികളെ അനുകൂലിച്ച് രംഗത്തെത്തി. വിമർശനത്തിൽ വിദ്വേഷം കലർന്നിട്ടുണ്ടെന്ന് അവർ ചൂണ്ടിക്കാട്ടി. കഠിനാധ്വാനം ചെയ്യുന്നവരെ ഇത്തരത്തിൽ ലക്ഷ്യമിടുന്നതിനെ പലരും കടുത്ത ഭാഷയിൽ വിമർശിച്ചു.

കാനഡ കുടിയേറ്റക്കാരുടെ സംഭാവനകളിലാണ് വളർന്നുവന്നതെന്നും അവർ കാര്യമായ നികുതി അടയ്ക്കുകയും നിർണായക തൊഴിൽ ക്ഷാമം പരിഹരിക്കുകയും ചെയ്യുന്നുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി. മറ്റുചിലരാകട്ടെ നിരുപദ്രവകരമായ ആഘോഷത്തെ വിമർശിക്കേണ്ടതില്ലെന്ന് അഭിപ്രായപ്പെട്ടു. മറ്റുള്ളവർ ആഘോഷിക്കുമ്പോൾ എങ്ങനെ ഇത്തരത്തിൽ കുറ്റം കണ്ടെത്താനാകുന്നുവെന്ന് ചിലർ ചോദിച്ചു. ഇതോടെ ന്യൂനപക്ഷ സമൂഹങ്ങളോടുള്ള ചില രാജ്യക്കാരുടെ ശത്രുതയുടെ പ്രതീകമായി വൈറൽ വീഡിയോ മാറുകയും ചെയ്തു.