പ്രശസ്ത അഭിഭാഷകനും മുന്‍ സോളിസിറ്റര്‍ ജനറലുമായ ഹരീഷ് സാല്‍വെയ്ക്ക് മൂന്നാം വിവാഹം. 68 വയസ്സുള്ള ഹരീഷ് ജീവിതസഖിയാക്കിയത് ട്രീനയെയാണ്. ലണ്ടനില്‍ നടന്ന ചടങ്ങില്‍ അടുത്ത സുഹൃത്തുക്കള്‍ മാത്രമാണ് പങ്കെടുത്തത്. 

To advertise here,

ഹരീഷ് സാല്‍വെയുടെ മൂന്നാം വിവാഹമാണിത്. മുകേഷ് അംബാനി, നിത അംബാനി, ലളിത് മോദി, സുനില്‍ മിത്തല്‍ തുടങ്ങിയവര്‍ ചടങ്ങിനെത്തിയിരുന്നു. 2020 ജൂണിലാണ് ആദ്യ ഭാര്യ മീനാക്ഷിയുമായി ഹരീഷ് വിവാഹമോചനം നേടുന്നത്. 38 വര്‍ഷം നീണ്ടുനിന്ന ദാമ്പത്യത്തിന് ശേഷമായിരുന്നു ഇത്. ഈ ബന്ധത്തില്‍ സാനിയ, സാക്ഷി എന്നീ രണ്ട് പെണ്‍മക്കളുണ്ട്.

പിന്നീട് കരോലിന്‍ ബ്രോസാര്‍ഡിയെ വിവാഹം ചെയ്തു. എന്നാല്‍ ഈ ബന്ധം രണ്ടു വര്‍ഷം മാത്രമേ നീണ്ടുനിന്നുള്ളു. ഈ വിവാഹത്തിനും രണ്ടു കൊല്ലം മുമ്പ് തന്നെ സാല്‍വെ ക്രിസ്തുമതം സ്വീകരിച്ചിരുന്നു.

സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകനായ സാല്‍വെ  ഇംഗ്ലണ്ടിലേയും വെയ്ല്‍സിലേയും കോടതികളില്‍ രാജ്ഞിയുടെ അഭിഭാഷകനായി ജനുവരിയില്‍ നിയമിക്കപ്പെട്ടു. 1999 നവംബര്‍ ഒന്ന് മുതല്‍ 2002 നവംബര്‍ മൂന്ന് വരെ ഇന്ത്യയുടെ സോളിസിറ്റര്‍ ജനറലായിരുന്നു. 

2017 മേയില്‍ കുല്‍ഭൂഷണ്‍ ജാധവ് കേസില്‍ ഇന്ത്യയ്ക്ക് വേണ്ടി അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ ഹരീഷ് സാല്‍വെയാണ് ഹാജരായത്. റ്റാറ്റ ഗ്രൂപ്പ്, ഐടിസി ലിമിറ്റഡ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് തുടങ്ങിയവ അദ്ദേഹത്തിന്റെ പ്രമുഖ കക്ഷികളില്‍ പെടുന്നു.