ദുബായിലെ ആശങ്കകൾ നിറഞ്ഞ ദിവസങ്ങൾക്ക് ശേഷം ചെറിയ പെരുന്നാൾ ആഘോഷിക്കാൻ ഹൈദരാബാദിലെത്തി മുൻ ഇന്ത്യൻ ടെന്നീസ് താരം സാനിയ മിർസ. മകൻ ഇഹ്‌സാനൊപ്പം അൽ ബർഷയിലാണ് സാനിയ താമസിക്കുന്നത്. ദുബായിൽ സാനിയ ടെന്നീസ് അക്കാദമിയും നടത്തുന്നുണ്ട്. എല്ലാ പെരുന്നാളിനും ഒരാഴ്ച്ച മുമ്പ് വീട്ടിലെത്താറുണ്ടെന്നും അതുപോലെ ഇത്തവണയും എത്തയതാണെന്നും സാനിയ വ്യക്തമാക്കി.

To advertise here,

ദുബായിൽ അൽപം ആശങ്കപ്പെടുത്തുന്ന കാര്യങ്ങൾ സംഭവിക്കുന്നുണ്ടെങ്കിലും അവിടെ ജീവിതം സുരക്ഷിതമാണെന്നും സാനിയ കൂട്ടിച്ചേർത്തു. 'യുദ്ധവിമാനങ്ങളുടെ ശബ്ദം കേൾക്കാറുണ്ട്. ഞങ്ങളുടെ താമസസ്ഥലത്തുനിന്ന് ഏകദേശം 500 മീറ്റർ അകലെയായി മിസൈൽ അവശിഷ്ടങ്ങൾ പതിച്ചു. മകനുള്ളതിനാൽ അനിശ്ചിതത്വം നിറഞ്ഞ സാഹചര്യത്തിൽനിന്ന് വീട്ടിലേക്ക് മടങ്ങാൻ തീരുമാനിക്കുകയായിരുന്നു. മകൻ എപ്പോഴും യുദ്ധവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ചോദിച്ചുകൊണ്ടിരിക്കും. അവൻ അങ്ങനെയൊരു സാഹചര്യത്തിലൂടെ കടന്നുപോകാൻ ഞാൻ ആഗ്രഹിക്കുന്നില്ല.'-സാനിയ മിർസ പറയുന്നു.

ഏഴ് വസുള്ള ഇഹ്‌സാൻ ദുബായിൽ തന്നെയാണ് പഠിക്കുന്നതും. അടുത്ത ആഴ്ച്ച സ്‌കൂൾ തുറക്കേണ്ടതാണെന്നും സാഹചര്യം നിരീക്ഷിച്ചശേഷമായിരിക്കും ഇനി ദുബായിലേക്ക് മടങ്ങിപ്പോകുകയെന്നും അവർ വ്യക്തമാക്കി. റംസാനിലെ അവസാന ആഴ്ച്ച ഹൈദരാബാദിലെത്തുന്നത് പതിവാണെന്നും ഇവിടുത്തെ റംസാനും പെരുന്നാളുമെല്ലാം അനുഭവിച്ചറിയേണ്ടതാണെന്നും സാനിയ കൂട്ടിച്ചേർത്തു.

'എപ്പോഴും കുടുംബം കൂടെയുണ്ടാകും. മകനും അത് ഒരുപാട് ഇഷ്ടപ്പെടുന്നു. മുത്തച്ഛന്റേയും മുത്തശ്ശിയുടേയും കൂടെ താമസിക്കാൻ അവനും ഇഷ്ടമാണ്. കാരണം അവരാരും അവനോട് ഒന്നിനും 'നോ' പറയില്ല.'-സാനിയ വ്യക്തമാക്കി.