വിഷുവിനോട് അനുബന്ധിച്ച് നടത്തിയ ഫോട്ടോഷൂട്ടിനെത്തുടര്‍ന്ന് വിമര്‍ശനവുമായെത്തിയ സ്വര്‍ണ്ണക്കടത്തുകേസ് പ്രതി സ്വപ്‌ന സുരേഷിന് മറുപടിയുമായി രേണു സുധി. എന്തുവസ്ത്രം ധരിക്കണം, ധരിക്കാതിരിക്കണം എന്നത് വ്യക്തിപരമായ കാര്യമാണെന്ന് രേണു സുധി പറഞ്ഞു. ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു രേണു.

To advertise here,

രേണുവിന്റെ വിഷു ഫോട്ടോഷൂട്ട് വൈറലായിരുന്നു. ഇതിനെതിരെ വിമര്‍ശനവുമായി സ്വപ്‌ന രംഗത്തെത്തിയിരുന്നു. വിവേകശൂന്യത വില്‍പ്പനയ്ക്കുവെയ്ക്കരുതെന്നായിരുന്നു സ്വപ്‌നയുടെ വിമര്‍ശനം.

'സ്വപ്‌ന സുരേഷ് പറഞ്ഞതിനെക്കുറിച്ച് വ്യക്തമായി അറിയില്ല. ഞാനത് കണ്ടിട്ടില്ല. എനിക്ക് അതിനെപ്പറ്റി അറിയില്ല. ഒരുപാട് പേര്‍ പറയുന്നുണ്ട്. ഒരിടയ്ക്ക് ഇത്തരം കാര്യങ്ങളോട് പ്രതികരിക്കുമായിരുന്നു. ഇപ്പോള്‍ ഒന്നും പ്രതികരിക്കുന്നില്ല. നെഗറ്റീവുകളോട് ഒന്നും പ്രതികരിക്കുന്നില്ല. നമ്മള്‍ മിണ്ടാതിരിക്കുക', രേണു സുധി പറഞ്ഞു.

'എനിക്ക് കംഫര്‍ട്ട് ആയതാണ് ഞാന്‍ ചെയ്യുന്നത്. ആര് എന്ത് പറഞ്ഞാലും എനിക്ക് കംഫര്‍ട്ടുള്ള വസ്ത്രം ഞാന്‍ ധരിക്കും, ഫോട്ടോഷൂട്ട് ചെയ്യും. അത് എന്റെ ഇഷ്ടമാണ്. ഞാനും ഇന്ത്യയിലുള്ള, വ്യക്തിസ്വാതന്ത്ര്യമുള്ള ആളാണ്. എനിക്ക് ഇഷ്ടമുള്ളത് ഞാന്‍ ഇടും. അത് എന്റെ കംഫര്‍ട്ടാണ്. എന്ത് വസ്ത്രം ധരിക്കണം, ധരിക്കാതിരിക്കണം എന്നത് ഓരോരുത്തരുടേയും വ്യക്തിപരമായ കാര്യമാണ്', അവര്‍ ചോദ്യത്തിന് ഉത്തരമായി കൂട്ടിച്ചേര്‍ത്തു.

വിഷു ആശംസിച്ചുള്ള രേണുവിന്റെ ഫോട്ടോഷൂട്ടാണ് പ്രചരിച്ചത്. ഈ ചിത്രം പങ്കുവെച്ചായിരുന്നു സ്വപ്‌നയുടെ വിമര്‍ശനം. 'ഇതാണോ 2025-ലെ പുതിയ വിഷു. ദയവായി നമ്മുടെ സംസ്‌കാരത്തെ ബഹുമാനിക്കാന്‍ നിങ്ങളോട് അഭ്യര്‍ഥിക്കുകയാണ്. ആണ്‍കുട്ടികള്‍ അങ്ങനെ പറയും, എന്റെ പൊക്കിള്‍ കാണിച്ചാല്‍ അമ്മ എന്നെ കൊല്ലുമെന്ന്. കഷ്ടം. വിധവയോ വിവാഹമോചിതയോ ആയ ഒരേയൊരു സ്ത്രീയല്ല നിങ്ങള്‍. മണ്ടത്തരം വില്‍പ്പനയ്ക്ക് വെക്കരുത്. വിചിത്രമായ സൃഷ്ടികള്‍ക്കൊണ്ട് ശ്രീകൃഷ്ണനെ പകരംവെക്കാന്‍ കഴിയില്ല', സ്വപ്ന സുരേഷ് ഫെയ്‌സ്ബുക്കില്‍ കുറിച്ചിരുന്നു.