ലോകസുന്ദരിയിൽ നിന്ന് ഇന്ത്യയുടെ ദേശി ഗേളിലേക്ക് അവിടെ നിന്ന് ഹോളിവുഡ് താരപദവിയിലേക്ക്...തിരക്കുകളിൽനിന്ന് തിരക്കുകളിലേക്കായിരുന്നു പ്രിയങ്ക ചോപ്രയുടെ ജീവിതം. എന്നാൽ മകൾ മാൾട്ടിയുടെ ജനനത്തോടെ തന്റെ മുൻഗണനകളിൽ മാറ്റംവന്നുവെന്ന് പറയുകയാണ് പ്രിയങ്ക ചോപ്ര. ഫ്രാൻസിൽ നടന്ന കാൻസ് ലയൺസ് 2026 സമ്മേളനത്തിൽ സംസാരിക്കവെയാണ് മാതൃത്വം തന്റെ മുൻഗണനകളെ എങ്ങനെ മാറ്റിമറിച്ചുവെന്ന് പ്രിയങ്ക തുറന്നുപറഞ്ഞത്.

To advertise here,

'തീർച്ചയായും നിങ്ങളുടെ മുൻഗണനകളിൽ മാറ്റങ്ങൾ വരും. എനിക്കിപ്പോൾ നേരത്തേ ചെയ്തിരുന്നത് പോലെ ബാഗ് പാക്ക് ചെയ്ത് മൂവിക്കായി പോകാൻ സാധിക്കാറില്ല.' പ്രിയങ്ക പറയുന്നു.' ഒരു വർഷം അഞ്ചുസിനിമകൾ ഞാനിപ്പോൾ ചെയ്യാറില്ല. ഞാൻ നേരത്തേ ചെയ്തിരുന്നതുപോലെയുള്ള യാത്രകൾ നടത്തുന്നില്ല. ഞാൻ ചെലവഴിക്കുന്ന സമയത്തിന്റെ കാര്യത്തിൽ, അതാർക്കൊപ്പം ചെലവഴിക്കുന്നു എന്ന കാര്യത്തിൽ ഞാൻ വളരെ ശ്രദ്ധാലുവാണ്. വേണ്ടതുമാത്രമേ തിരഞ്ഞെടുക്കാറുള്ളൂ.ഞാനിപ്പോൾ നയിക്കുന്നത് ഒരു ജോലിക്കാരിയായ അമ്മയുടെ ജീവിതമാണ്. എനിക്കിപ്പോൾ എന്റെ അമ്മയോട് വളരെയധികം ബഹുമാനം തോന്നുന്നു.' പ്രിയങ്ക പറഞ്ഞു.

ഇക്കാര്യത്തെക്കുറിച്ച് നേരത്തേയും പ്രിയങ്ക സംസാരിച്ചിട്ടുണ്ട്. മേരി ക്ലെയറിന് 2026 മാർച്ചിൽ നൽകിയ അഭിമുഖത്തിൽ, ഒരുകാലത്ത് 'എല്ലാ കാര്യങ്ങൾ ചെയ്യാൻ ആഗ്രഹിച്ചിരുന്നെങ്കിലും ഇന്ന് തന്റെ സഹജാവബോധത്തെ കൂടുതൽ വിശ്വസിക്കുകയും തന്റെ മുൻഗണനകൾക്ക് അനുയോജ്യമല്ലാത്ത പ്രോജക്റ്റുകളോട് നോ പറയുന്നതിൽ സുഖം തോന്നുന്നുവെന്നും പ്രിയങ്ക പറഞ്ഞിരുന്നു. നാല് വയസ്സുള്ള മകൾ മാൾട്ടി സ്‌കൂൾ സമയങ്ങളിൽ പോലും തന്നിൽ നിന്ന് അകന്നു നിൽക്കുമ്പോൾ തനിക്ക് ഉത്കണ്ഠ അനുഭവപ്പെടുന്നുണ്ടെന്നും അവർ വെളിപ്പെടുത്തി. എന്നാൽ രക്ഷാകർതൃത്വം പലപ്പോഴും ആളുകൾ ചിന്തിക്കുന്ന രീതിയെ എങ്ങനെ മാറ്റുന്നുണ്ട്. രക്ഷാകർതൃത്വം ജോലി മുൻഗണനകളെ എങ്ങനെ പുനർനിർമ്മിക്കുന്നുവെന്ന് സൈക്കോതെറാപ്പിസ്റ്റായ സൊനാൽ പറയുന്നത് ഇങ്ങനെയാണ് ''പല മാതാപിതാക്കൾക്കും, പ്രത്യേകിച്ച് അമ്മമാർക്ക്, ഒരു കുട്ടിയുടെ വരവ് പലപ്പോഴും ഐഡന്റിറ്റിയിലും മുൻഗണനകളിലും വലിയ മാറ്റങ്ങൾക്ക് കാരണമാകും. ഒരു രക്ഷിതാവാകുന്നത് വൈകാരിക ബന്ധം, പരിചരണം, ഉത്തരവാദിത്തബോധം എന്നിവ വർധിപ്പിക്കും. സ്വാഭാവികമായും ഒരാൾ ജോലിയെയും വിജയത്തെയും എങ്ങനെ വീക്ഷിക്കുന്നു എന്നതിനെ രക്ഷാകൃതൃത്വം സ്വാധീനിക്കുന്നു.' സൊനാൽ പറയുന്നു.