കല്‍പറ്റ: പാറക്കല്ലുകള്‍ക്കിടയില്‍ ഗിറ്റാറും പുല്‍ത്തകിടിയും ഇരിപ്പിടങ്ങളും ചെടികളും പൂക്കളുമൊക്കെയായി കല്‍പറ്റയില്‍ 'കല്‍ചില്‍' ഒരുങ്ങി. ഉപേക്ഷിക്കപ്പെടുന്ന പാഴ്‌വസ്തുക്കള്‍ നിറങ്ങള്‍ നല്‍കി ആകര്‍ഷകമാക്കി അടുക്കും ചിട്ടയുമായി ചേര്‍ത്തുവെച്ചു. മാലിന്യമായി മാറുന്ന ശീതളപാനീയങ്ങളുടെ കുപ്പികള്‍ ഗിറ്റാറിനെ മനോഹരമാക്കി. പാഴ് മരത്തടികളും തകരാറിലായ തയ്യല്‍ മെഷീനുമെല്ലാം മനോഹരമായ ഇരിപ്പിടങ്ങളായി. 

To advertise here,

അങ്ങനെ കല്‍പറ്റ പഴയ ബസ്സ്റ്റാന്‍ഡ് പരിസരത്തെ കാടുപിടിച്ച പ്രദേശം 'കല്‍ചില്‍' എന്ന പേരില്‍ മനോഹരമായൊരു പാര്‍ക്കായി. സ്വച്ഛ് ഭാരത് മിഷന്റെ അര്‍ബന്റെ വേസ്റ്റ് ടു വണ്ടര്‍ പാര്‍ക്ക് എന്ന ആശയമാണ് കല്‍പറ്റയില്‍ കല്‍ചില്‍ ആയി ഒരുങ്ങിയത്. കല്‍പറ്റ നഗരസഭയുടെ നേതൃത്വത്തിലാണ് പാര്‍ക്കൊരുക്കിയത്.

അനധികൃതമായി സ്ഥാപിച്ച ബോര്‍ഡുകളുടെ പട്ടികയും ഇരുമ്പുകമ്പികളുമെല്ലാം പാര്‍ക്കൊരുക്കാന്‍ ഉപയോഗിച്ചു. രാത്രിയായാല്‍ വര്‍ണവെളിച്ചവും പാര്‍ക്കിലുണ്ടാവും.

പാര്‍ക്ക് കളക്ടര്‍ ഡി.ആര്‍. മേഘശ്രീ ഉദ്ഘാടനം ചെയ്തു. നഗരസഭാധ്യക്ഷന്‍ ടി.ജെ. ഐസക്ക് അധ്യക്ഷത വഹിച്ചു. പാര്‍ക്ക് മനോഹരമാക്കാനായി പ്രവര്‍ത്തിച്ച റഷീജ് ഇമേജ്, മുജീബ് റഹ്മാന്‍, ഐ.സി. വര്‍ഗീസ്, നഗരസഭാ ജീവനക്കാരന്‍ കെ. പ്രജി എന്നിവര്‍ക്ക് കളക്ടര്‍ ഉപഹാരം നല്‍കി.

സ്ഥിരംസമിതി അധ്യക്ഷരായ സി.കെ. ശിവരാമന്‍, എ.പി. മുസ്തഫ, കേയംതൊടി മുജീബ്, ആയിഷ പള്ളിയാല്‍, രാജറാണി, കൗണ്‍സിലര്‍ പി. അബ്ദുള്ള, ശുചിത്വ മിഷന്‍ ജില്ലാ പ്രോഗ്രാം ഓഫീസര്‍ കെ. അനൂപ്, ക്ലീന്‍ സിറ്റി മാനേജര്‍ കെ. സത്യന്‍, നഗരസഭാ സെക്രട്ടറി അലി അസ്‌കര്‍, എല്‍.എസ്.ജി.ഡി. അഡീഷണല്‍ ഡയറക്ടര്‍ ജോമോന്‍ ജോര്‍ജ്, സീനിയര്‍ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ രാജേഷ് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.