എല്ലാദിവസവും ഈ വീട് ഷൂട്ടിങ് ലൊക്കേഷനാണ്... എഡിറ്റിങ്ങും ഡബ്ബിങ്ങും സംഗീതസംവിധാനവുമെല്ലാം ഇവിടെത്തന്നെ... താരങ്ങളായി കുടുംബനാഥ 61 വയസ്സുള്ള കമലമുതല്‍ മൂന്ന് വയസ്സുള്ള തേജ കാസിനോവ വരെയുണ്ട്. സാമൂഹികമാധ്യമങ്ങളിലൂടെ വൈറലാകുന്ന 'സുമേഷ് ഭാസ്‌കര്‍ കോമഡി ക്ലബ്ബി'ലെ വീഡിയോകള്‍ പിറക്കുന്നത് ഇവിടെയാണ്- വടകര സിദ്ധാശ്രമം കാവില്‍നഗര്‍ ഹൗസിങ് കോളനിയിലെ 'കൃഷ്ണപ്രിയ' എന്ന വീട്ടില്‍...

To advertise here,

ഫെയ്സ്ബുക്കിലും യൂട്യൂബിലുമെല്ലാം അടുത്തകാലത്തായി ട്രെന്‍ഡാണ് സുമേഷ് ഭാസ്‌കര്‍ എന്ന പ്രൊഫൈലിലുള്ള സൃഷ്ടികള്‍. മിന്നുംതാരങ്ങളായെത്തുന്നത് സുമേഷും തനി നാട്ടിന്‍പുറത്തുകാരിയായ അമ്മ കമലയുംതന്നെ. ഇവരെ വെല്ലുന്ന പ്രകടനവുമായി സുമേഷിന്റെ സഹോദരങ്ങളായ സുനില്‍കുമാര്‍, സുജീഷ് കുമാര്‍, സുമേഷിന്റെ ഭാര്യ ആയുര്‍വേദ ഡോക്ടറായ ദിശ, മക്കളായ ബിലാല്‍, റാം ചരണ്‍ ബില്ല, തേജ കാസിനോവ, സുനില്‍കുമാറിന്റെ ഭാര്യ രജില, മകന്‍ റാണ നിരഞ്ജന്‍ എന്നിവരുമുണ്ട്. ഓരോരുത്തരും വിവിധകഥാപാത്രങ്ങളായി നിറഞ്ഞാടുമ്പോള്‍ 'കൃഷ്ണപ്രിയ' വീട്ടില്‍ ഉത്സവമേളമാണ്. ഒപ്പം സാമൂഹികമാധ്യമങ്ങളിലും.

പാടുമ്പോള്‍ നോക്കിനിന്നു, അമ്മ താരമായി...

12 വര്‍ഷം ദുബായിയില്‍ ജോലിചെയ്ത സുമേഷ് ഇടയ്ക്ക് ടിക് ടോക്കില്‍ വീഡിയോ ചെയ്യുമായിരുന്നു. കോവിഡിന് തൊട്ടുമുമ്പാണ് നാട്ടിലെത്തിയത്. തിരക്കഥയൊരുക്കി വീഡിയോ ചെയ്യാന്‍ തുടങ്ങിയത് നാട്ടില്‍വെച്ചാണ്. സുമേഷ് പാട്ടുപാടുന്ന ഒരു വീഡിയോയുടെ പശ്ചാത്തലത്തില്‍ അമ്മ കമല വെറുതെ നിന്നിരുന്നു. ഈ വീഡിയോ ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തതോടെ ബന്ധുക്കളും പരിചയക്കാരുമെല്ലാം വിളിച്ചുചോദിച്ചു: ' അല്ല കമലേ... നീയും തുടങ്ങിയോ...' അതൊരു പ്രചോദനമായിരുന്നു. അങ്ങനെ കമലയും താരമായി. അമ്മയും മകനും എന്ന ലേബലില്‍ത്തന്നെ ഇവര്‍ അഭിനയിച്ചുതകര്‍ത്തപ്പോള്‍ കിട്ടിയത് വലിയ പ്രോത്സാഹനം. തുടക്കത്തില്‍ 'ഹാജ്യാര്‍ റോക്‌സ് ' എന്ന പേരിലായിരുന്നു വീഡിയോകള്‍. സുമേഷ് ഹാജ്യാരായും കമല ആയിഷയായും അഭിനയിച്ചു. ആവര്‍ത്തനവിരസത വന്നതോടെ അമ്മയും മകനുമായും തന്നെ ഇവര്‍ രംഗത്തെത്തി. ഇടയ്ക്ക് മറ്റ് കഥാപാത്രങ്ങളുമാകും. തമാശകളും ചെറിയ സന്ദേശങ്ങളും കോര്‍ത്തിണക്കി രണ്ടോ മൂന്നോ മിനിറ്റ് വരുന്ന വീഡിയോകള്‍ പെട്ടെന്ന് ഹിറ്റായി. പിന്നാലെ സുമേഷിന്റെ സഹോദരങ്ങളും മക്കളും ഭാര്യയുമെല്ലാം കഥാപാത്രങ്ങളായി. രണ്ടുവര്‍ഷത്തിനിടെ ഫെയ്സ്ബുക്കില്‍ പോസ്റ്റുചെയ്തത് 200-ഓളം വീഡിയോകളാണ്. ഡ്യൂപ്ലിക്കേറ്റ് എന്ന വീഡിയോ 2.6 ദശലക്ഷംപേര്‍ കണ്ടു. 'ചപ്പാത്തി' കണ്ടത് രണ്ട് ദശലക്ഷം പേര്‍. കാണികളുടെ എണ്ണം ദശലക്ഷം കടന്ന വീഡിയോകള്‍ വേറെയുമുണ്ട്.

ലൊക്കേഷനും സ്റ്റുഡിയോയുമെല്ലാം വീട്

വീടും പരിസരവും മാത്രമാണ് ലൊക്കേഷന്‍. ദിവസവും ഒരു വീഡിയോ ചിത്രീകരിച്ച് പോസ്റ്റ് ചെയ്യും. ചിത്രീകരണവും എഡിറ്റിങ്ങും കഴിഞ്ഞശേഷം വീട്ടിനുള്ളില്‍ തയ്യാറാക്കിയ സ്റ്റുഡിയോയിലാണ് ഡബ്ബിങ്. ഇത് ശബ്ദം വ്യക്തമായി കേള്‍ക്കാന്‍ സഹായിക്കുമെന്ന് സുമേഷ് പറഞ്ഞു. തിരക്കഥ, എഡിറിങ്, ഡബ്ബിങ്, സംഗീതം എന്നിവയെല്ലാം നിര്‍വഹിക്കുന്നത് സുമേഷ് തന്നെയാണ്. സഹായത്തിന് മകന്‍ ബിലാലുമുണ്ട്. മൊബൈല്‍ ക്യാമറയിലാണ് ചിത്രീകരണം. ക്യാമറ സുമേഷും ബിലാലും കൈകാര്യം ചെയ്യും. ഇവര്‍ അഭിനയിക്കുന്ന വേളയില്‍ മറ്റെല്ലാവരും ക്യാമറ കൈയിലെടുക്കും. രാത്രിയിലാണ് വീഡിയോ ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്യുക.

എനിക്കും ഫാന്‍സായി...

''അടുത്തുള്ള ലോകനാര്‍കാവില്‍ ഉത്സവത്തിന് പോയപ്പോള്‍ പലരും വന്ന് ചോദിച്ചു... നിങ്ങള്‍ ആ വീഡിയോയില്‍ ഉള്ള ആളല്ലേ... ഒപ്പം നിന്ന് കുറേപേര്‍ സെല്‍ഫിയെടുത്തു...'' -എവിടെപ്പോയാലും ആളുകള്‍ തിരിച്ചറിയുന്നതിന്റെ സന്തോഷത്തിലാണ് കമലഅമ്മ.

പക്ഷേ, തൊട്ടടുത്തുള്ള സ്ഥലങ്ങളിലുള്ളവര്‍ക്കുപോലും വടകര സിദ്ധാശ്രമം കാവില്‍നഗറിലാണ് ഇവരെന്ന് അറിയില്ല. വിരസമായിപ്പോകുമായിരുന്ന ജീവിതം വളരെ സക്രിയമായതില്‍ വളരെ സന്തോഷമുണ്ടെന്ന് സുമേഷും പറഞ്ഞു. ഫെയ്സ്ബുക്കില്‍നിന്ന് വരുമാനവും കിട്ടിത്തുടങ്ങിയിട്ടുണ്ട്. സിനിമകളിലേക്കും വിളിവന്നുതുടങ്ങിയിട്ടുണ്ടെന്ന് സന്തോഷത്തോടെ ഇവര്‍ പറയുന്നു.