ഒരുദിവസം കോരിച്ചൊരിയുന്ന മഴനോക്കി ഞാൻ വീട്ടുവരാന്തയിൽ ഇരിക്കുകയായിരുന്നു. ആ പേമാരിയിലും കുറുക്കന്റെ ശബ്ദം മുഴങ്ങിക്കേൾക്കാം. അലഞ്ഞുനടക്കുന്ന നായകളും അവിടെയൊക്കെ പതുങ്ങുന്നുണ്ട്.

To advertise here,

അതാ പറമ്പിലെ പുല്ലുകൾക്കിടയിൽ അമ്മപ്പൂച്ചയും കുട്ടിപ്പൂച്ചയും! തന്റെ നാല് കുഞ്ഞുങ്ങൾ നഷ്ടപ്പെട്ടതിന്റെ വേദന ഉള്ളിലൊതുക്കി ബാക്കിയുള്ള ഒരു കുഞ്ഞിനെ രക്ഷിക്കാൻ ശ്രമിക്കുകയാണ് അമ്മപ്പൂച്ച. അവളുടെ പ്രധാന ലക്ഷ്യം ഒന്നുമാത്രമായിരുന്നു- നല്ല കട്ടിയുള്ള തടികൊണ്ടുണ്ടാക്കിയ എന്റെ നായക്കൂട്ടിൽ അവളുടെ കുഞ്ഞിനെ എത്തിക്കണം. എന്റെ വളർത്തുനായ കുറച്ചുനാൾ മുന്നേ മരിച്ചുപോയിരുന്നു.

നായകളും കുറുക്കന്മാരും പല വഴികളിലേക്ക് പോയ സമയത്ത് അമ്മപ്പൂച്ച അവളുടെ കുഞ്ഞിനെ കടിച്ചുപിടിച്ച് ആ കൂട്ടിലേക്ക് നുഴഞ്ഞുകയറി. തിരികെവന്ന നായകളും കുറുക്കന്മാരും ഒത്തുചേർന്ന് അവരെ പിടികൂടാൻ ശ്രമിച്ചെങ്കിലും അവർ പരാജയപ്പെട്ടു മടങ്ങി. അപ്പോൾ അമ്മപ്പൂച്ചയ്ക്കുണ്ടായ സന്തോഷം ഒന്ന് കാണേണ്ടത് തന്നെയായിരുന്നു. അമ്മ കുഞ്ഞിനെ നിർത്താതെ നക്കിത്തുടച്ചുകൊണ്ടിരുന്നു. ആ വാത്സല്യം കണ്ടാൽ ആരും കരഞ്ഞുപോകും. ഇന്നും എനിക്ക് ആ കാഴ്ച മറക്കാൻ കഴിയുന്നില്ല.

(ഇതുപോലുള്ള കഥകൾ കൂട്ടുകാർക്കും പറയാനില്ലേ? എങ്കിൽ വേഗം kidsonline@mpp.co.in ലേക്ക് അയച്ചുതരൂ...)

 

placeholder
മീനാക്ഷി പി. VII, മേനപ്രം ഈസ്റ്റ് യു. പി. സ്‌കൂൾ, കണ്ണൂർ