കണ്ണൂർ : ചെറുശ്ശേരിയുടെ കൃഷ്ണഗാഥയിലെ ഗോവർധനോദ്ധാരണഭാഗം പാരായണംചെയ്ത് അമ്മമാരുടെ യമുനാസങ്കല്പ ആരതിയും പ്രകൃതിപൂജയും നടന്നു. സി.എം.എസ്. ചന്തേര മാഷ് സ്മാരക സംഘവഴക്ക ഗവേഷണപീഠത്തിന്റെ നേതൃത്വത്തിൽ ചിങ്ങം കൃഷ്ണഗാഥാപാരായണ മാസമായി ആചരിച്ചതിന്റെ സമാപനമായാണ് വെള്ളിയാഴ്ച പ്രകൃതിപൂജയും യമുനാസങ്കല്പ ആരതിയും ഒരുക്കിയത്.

To advertise here,

ചിറക്കൽ കോവിലകം ഉത്രട്ടാതി തിരുനാൾ രാമവർമ വലിയരാജ ഭദ്രദീപം തെളിച്ചു. കൃഷ്ണഗാഥ അർച്ചനയ്ക്ക് കിഴക്കേക്കര ക്ഷേത്രം മേൽശാന്തി മാക്കന്തേരി മധു നമ്പൂതിരിയും ചിറക്കൽ ചിറയെ യമുനാനദിയായി സങ്കല്പിച്ചുള്ള യമുനാ ആരതിക്ക് അമൃതാനന്ദമയി മഠം കണ്ണൂർ മഠാധിപതി സ്വാമി അമൃതകൃപാനന്ദപുരിയും മുഖ്യകാർമികരായി. ചെറുകോട് ആഞ്ജനേയാശ്രമം മഠാധിപതി സ്വാമി ഹനുമൽപാദാനന്ദ സരസ്വതി ഗോവർധനസങ്കല്പ പൂജയ്ക്ക് കാർമികത്വംവഹിച്ചു. സനാതന പുരോഹിതസമാജം സംസ്ഥാന അധ്യക്ഷൻ വാഴയിൽ പ്രകാശൻ തന്ത്രി സഹകാർമികനായി.

തുടർന്ന് കൃഷ്ണഗാഥ സദസ്സ് കെ.വി. സുമേഷ് എം.എൽ.എ. ഉദ്ഘാടനംചെയ്തു. സംഘവഴക്ക ഗവേഷണപീഠം ഡയറക്ടർ ഡോ. സഞ്ജീവൻ അഴീക്കോട് ആമുഖഭാഷണം നടത്തി. കണ്ണൂർ പ്രസ് ക്ലബ് പ്രസിഡന്റ് സി. സുനിൽകുമാർ അധ്യക്ഷതവഹിച്ചു. എസ്.ആർ.ഡി. പ്രസാദ്, ഫോക്‌ലോർ അക്കാദമി മുൻ സെക്രട്ടറിമാരായ ഡോ. എ.വി. അജയകുമാർ, സുരേഷ് ബാബു എളയാവൂർ, റിട്ട. തഹസിൽദാർ സി.ആർ. ഉഷ രാധാകൃഷ്ണൻ, ബീന കടയപ്രത്ത്, ശ്രീമംഗലം സേവാകേന്ദ്രം പ്രസിഡന്റ് പി.ടി. രമേശൻ, ഫെഡറേഷൻ ഓഫ് റെസിഡെന്റ്‌സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി കെ.പി. മുരളീകൃഷ്ണൻ, കേരള മൺപാത്രനിർമാണ സഭ സംസ്ഥാന അധ്യക്ഷൻ രാജേഷ് പാലങ്ങാട്, ഡോ. കെ.വി. മുരളീമോഹൻ, മധുസൂദനൻ പനങ്കാവ്, ഹരികൃഷ്ണൻ മൊളോളത്ത്, എൻ.കെ. ജമുന, നാരങ്ങോളി അശോകൻ എന്നിവർ സംസാരിച്ചു.

സംഘവഴക്ക ഗവേഷണപീഠം ചിങ്ങമാസത്തിൽ കൃഷ്ണഗാഥ പാരായണംചെയ്യുന്നവരെ ചേർത്ത് കൃഷ്ണപ്പാട്ടുവഴക്കം എന്ന കൂട്ടായ്മ രൂപവത്കരിച്ചാണ് ചടങ്ങുകൾ ഏകോപിപ്പിക്കുന്നത്.