കൊച്ചി: ബന്ധുവേതര അവയവദാനം കൂടുതൽ സുതാര്യവും കാര്യക്ഷമവുമാക്കാൻ സമഗ്രമായ മാനദണ്ഡങ്ങൾ തയ്യാറാക്കാൻ കേരള സ്റ്റേറ്റ് ഓർഗൻ ആൻഡ് ടിഷ്യു ട്രാൻസ്‌പ്ലാന്റ് ഓർഗനൈസേഷൻ (കെ-സോട്ടോ). മൂന്നു മാസത്തിനുള്ളിൽ പുതിയ മാനദണ്ഡങ്ങൾ നിലവിൽ വരും.

To advertise here,

ജീവിച്ചിരിക്കുന്നവരുടെ അവയവം പരോപകാരമെന്ന നിലയിൽ ദാനം ചെയ്യുന്നവരുടെയും സ്വീകർത്താക്കളുടെയും അപേക്ഷകൾ പരിഗണിക്കുന്ന ജില്ലാതല ഓതറൈസേഷൻ കമ്മിറ്റി (ഡിഎൽഎസി), ഡിഎൽഎസിയുടെ തീരുമാനങ്ങൾക്കെതിരായ അപ്പീലുകൾ പരിഗണിക്കുന്ന സംസ്ഥാനതല സാങ്കേതിക സമിതി (എസ്എൽടിസി) എന്നിവയുടെ പ്രവർത്തനം, നടപടിക്രമങ്ങൾ എന്നിവ നവീകരിച്ച് പൊതുവായ ചട്ടക്കൂടുണ്ടാക്കും.

എല്ലാ ജില്ലകളിലും ഡിഎൽഎസി നിലവിൽ വരും. കോഴിക്കോട്, എറണാകുളം, തൃശ്ശൂർ, കോട്ടയം, തിരുവനന്തപുരം ജില്ലകളിലാണ് ഇപ്പോൾ ഡിഎൽഎസി പ്രവർത്തിക്കുന്നത്. ബന്ധുവേതര അവയവദാനവുമായി ബന്ധപ്പെട്ട് ഹൈക്കോടതി നൽകിയ നിർദേശങ്ങൾ കൂടി പരിഗണിച്ച് അടിസ്ഥാന നടപടിക്രമങ്ങൾ രൂപവത്കരിക്കാനുള്ള പ്രാരംഭ നടപടികളിലേക്ക് കെ-സോട്ടോ കടന്നു. ഓതറൈസേഷൻ കമ്മിറ്റി അംഗങ്ങൾക്ക് അവയവദാനം സംബന്ധിച്ച നിയമവശങ്ങളിൽ പരിശീലനം, ശസ്ത്രക്രിയയ്ക്കുശേഷം ദാതാവിന്റെ ആരോഗ്യം നിരീക്ഷിക്കാനുള്ള പദ്ധതി എന്നിവയും കെ-സോട്ടോ നടപ്പാക്കും.

ഡിഎൽഎസിയാണ് ബന്ധുവേതര അവയവദാന അപേക്ഷ പരിഗണിക്കുന്നത്. ട്രാൻപ്ളാന്റേഷൻ ഓഫ് ഹ്യൂമൻ ഓർഗൻസ് ആൻഡ് ടിഷ്യു ആക്ടിലെ മാനദണ്ഡങ്ങൾ പ്രകാരം അപേക്ഷ നിരസിക്കപ്പെടാം. ഡിഎൽഎസി നിരാകരിക്കുന്ന അപേക്ഷകൾ ഹൈക്കോടതിയിലെത്തിയതോടെയാണ് പരോപകാരം എന്ന നിലയിലുള്ള അവയവദാനത്തിന് കെ-സോട്ടോ കൃത്യമായ ചട്ടക്കൂടൊരുക്കുന്നത്. ബന്ധുവേതര അവയവദാനത്തിന്‌ പ്രത്യേക നടപടി ക്രമങ്ങളുണ്ടാക്കണമെന്ന് 2017 നവംബറിൽ ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

വരുമോ ആശുപത്രിതല ഓതറൈസേഷൻസമിതി

ഡിഎൽഎസികൾ മാത്രം അപേക്ഷകൾ പരിഗണിക്കുന്നതുമൂലമുണ്ടാകുന്ന കാലതാമസം ഒഴിവാക്കാൻ ആശുപത്രിതലത്തിൽ തന്നെ ഓതറൈസേഷൻ സമിതികൾ രൂപവത്കരിക്കണമെന്നും കോടതി നിർദേശിച്ചിരുന്നു. ഈ നിർദേശവും മാനദണ്ഡങ്ങൾ നവീകരിക്കുമ്പോൾ പരിഗണിക്കപ്പെടും. പ്രാവർത്തികമായാൽ വർഷത്തിൽ 25-ൽ താഴെ അവയവമാറ്റ ശസ്ത്രക്രിയകൾ നടക്കുന്ന ആശുപത്രികൾ മാത്രം ഡിഎൽഎസിയെ സമീപിച്ചാൽ മതിയാകും. അല്ലാത്തവ ആശുപത്രിതല സമിതിയെ സമീപിക്കണം.