ന്യൂഡൽഹി: ചരിത്രത്തിലാദ്യമായി ഇന്ത്യയിലെ ആകെ പ്രത്യുത്പാദന നിരക്കിൽ (ടോട്ടൽ ഫെർട്ടിലിറ്റി റേറ്റ്-ടി.എഫ്.ആർ.) റെക്കോഡ് ഇടിവ്. ദേശീയതലത്തിലെ പ്രത്യുത്പാദനനിരക്ക് ഒരു സ്ത്രീക്ക് 2.1 എന്ന മാനദണ്ഡത്തിൽനിന്ന് താഴ്ന്ന് 1.9 ലെത്തി.

To advertise here,

ജനസംഖ്യാസ്ഥിരത നിലനിർത്താൻ ആവശ്യമായ പരിധിയിലും താഴെയാണിത്. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് കീഴിലുള്ള രജിസ്ട്രാർ ജനറൽ ആൻഡ് സെൻസസ് കമ്മിഷണർ ഓഫീസ് പുറത്തുവിട്ട 2024-ലെ സാംപിൾ രജിസ്ട്രേഷൻ സിസ്റ്റം സ്ഥിതിവിവരക്കണക്കു പ്രകാരമാണിത്.

ഒരു സ്ത്രീ തന്റെ ജീവിതകാലത്ത് പ്രസവിക്കാൻ സാധ്യതയുള്ള കുട്ടികളുടെ ശരാശരി എണ്ണമാണ് ടി.എഫ്.ആർ. ഒരുതലമുറയിൽനിന്ന് അടുത്ത തലമുറയിലേക്ക് ജനസംഖ്യ കൂടുകയോ കുറയുകയോ ചെയ്യാതെ സ്ഥിരത നിലനിർത്താൻ ഒരു സ്ത്രീക്ക് ഉണ്ടാകേണ്ട ശരാശരി കുട്ടികളുടെ എണ്ണമാണ് റീപ്ലേസ്മെന്റ് ലെവൽ.

ബിഹാർ(2.9), ഉത്തർപ്രദേശ്(2.6) എന്നിവ ഒഴികെ മറ്റെല്ലാ സംസ്ഥാനങ്ങളിലും പ്രത്യുത്പാദനനിരക്ക് റിപ്ലേസ്മെന്റ് ലെവലിനു താഴെയാണ്. ടി.എഫ്.ആർ. ഏറ്റവുംകുറവ് ന്യൂഡൽഹിയിലാണ്-1.2. 1.3 പോയിന്റുമായി കേരളവും തമിഴ്‌നാടും പശ്ചിമബംഗാളുമാണ് തൊട്ടുമുകളിൽ. 1950-ൽ ഇന്ത്യയിലെ ജനസംഖ്യ 36 കോടിയായിരുന്നപ്പോൾ ഒരു സ്ത്രീക്ക് ആറു കുട്ടികൾ എന്നതായിരുന്നു കണക്ക്. ഇപ്പോൾ ജനസംഖ്യ 146 കോടിയാണ്. നിലവിൽ ഇന്ത്യയിൽ ജനസംഖ്യാപെരുക്കം നടക്കുന്നുണ്ടെങ്കിലും വരുംവർഷങ്ങളിൽ ജനനനിരക്കു കുറഞ്ഞ് ജനസംഖ്യാ വളർച്ചനിരക്കിൽ ഇടിവുണ്ടാകുമെന്ന് റിപ്പോർട്ടിൽ പറയുന്നു.