അങ്ങനെ വീണ്ടും ഒരു അന്താരാഷ്ട്ര നഴ്‌സസ് ദിനം കൂടി വന്നെത്തിയിരിക്കുകയാണ്. ആധുനിക നഴ്‌സിങ്ങിന്റെ ശില്‍പിയായ വിളക്കേന്തിയ വനിത എന്നുകൂടി അറിയപ്പെടുന്ന ഫ്‌ളോറന്‍സ് നൈറ്റിംഗേലിന്റെ ജന്മദിനമാണ് വര്‍ഷംതോറും അന്താരാഷ്ട്ര നഴ്‌സിങ്  ദിനമായി ആചരിക്കുന്നത്. 1820 മെയ് 12-ാം തീയതി ഇറ്റലിയിലെ  ഫ്‌ളോറന്‍സില്‍ ജനിച്ച മിസ്. നൈറ്റിംഗേലിന്റെ 203-ാം ജന്മദിനമാണ് ഈ മെയ് 12-ാം തീയതി കൊണ്ടാടുന്നത്. 

To advertise here,

അസംഘടിതമായി നിലനിന്നിരുന്ന ആതുരശ്രുശൂഷരംഗത്ത് ശാസ്ത്രീയമായ പരിശീലന പരിപാടികള്‍ വിഭാവനം ചെയ്ത് നഴ്‌സിങ് മേഖലയ്ക്ക് ഇന്ന് കാണുന്ന രീതിയില്‍ ഉള്ള പ്രതിച്ഛായ നല്‍കിയ കാര്യത്തില്‍ ഫ്‌ളോറന്‍സ് നൈറ്റിംഗേലിന്റെ സംഭാവനകള്‍ നിസ്തുലമാണ്. ലണ്ടനിലെ സെയ്ന്റ് തോമസ് ആശുപത്രിയോടനുബന്ധിച്ച് ലോകത്തിലെ ആദ്യത്തെ നഴ്‌സിങ് പരിശീലനകേന്ദ്രമായ നൈറ്റിംഗേല്‍ സ്‌കൂള്‍ ഓഫ് നഴ്‌സിങ് സ്ഥാപിച്ചതില്‍ മാത്രം ഒതുങ്ങുന്നതല്ല അവര്‍ ഈ മേഖലക്ക്  നല്‍കിയ സംഭാവനകള്‍.

ക്രിമിയന്‍ യുദ്ധകാലത്ത്  മുറിവേറ്റ പട്ടാളക്കാരെ ശ്രുശൂഷിക്കാനായി വൈദ്യുതി പോലും ഇല്ലാതിരുന്ന സമയത്ത് കൈയ്യില്‍ ഒരു വിളക്കുമേന്തി ഓരോരുത്തരുടേയും കിടക്കയ്ക്കരികില്‍ പോയി വേണ്ട ശുശ്രൂഷകള്‍ ചെയ്തിരുന്നതിനാലാണ് ഇവരെ വിളക്കേന്തിയ വനിത എന്നു വിളിക്കുന്നത്. രോഗിയുടെ പെട്ടെന്നുള്ള രോഗമുക്തിക്ക് രോഗി കിടക്കുന്ന പരിസരം വൃത്തിയായും അണുവിമുക്തമായും സൂക്ഷിക്കേണ്ടതിന്റെ ആവശ്യകത അവര്‍ അന്നേ തിരിച്ചറിഞ്ഞിരുന്നു.

യഥാര്‍ഥത്തില്‍ നാം ഇന്ന് പരിശീലിക്കുന്ന ഇന്‍ഫെക്ഷന്‍ കണ്‍ട്രോള്‍ നഴ്‌സിങ്ങിന്റേയും മെഡിക്കല്‍ സ്റ്റാറ്റിസ്റ്റിക്സിന്റെയും തലതൊട്ടമ്മ കൂടിയായിരുന്നു ഈ മഹത് വ്യക്തിത്വം. ഫ്‌ളോറന്‍സ് നെറ്റിംഗേല്‍ 1859-ല്‍ എഴുതിയ നോട്ട്‌സ് ഓണ്‍ നഴ്‌സിങ് എന്ന കൈപുസ്തകം നഴ്‌സിങ് മേഖലയിലെ ആദ്യ ശാസ്ത്രീയ പുസ്തകമായി കണക്കാക്കപ്പെടുന്നു. സാമ്പത്തികമായും സാമൂഹികമായും ഉയര്‍ന്ന നിലയിലുള്ള കുടുംബത്തില്‍ ജനിച്ചിട്ട് പോലും സ്വന്തം സുഖസൗകര്യങ്ങള്‍ ത്യജിച്ച് ആതുരശ്രുശൂഷമേഖലക്ക്  നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് നാം അന്താരാഷ്ട്രതലത്തില്‍ വര്‍ഷംതോറും നഴ്‌സസ് ദിനം ആചരിക്കുന്നത്.

അന്താരാഷ്ട്രതലത്തില്‍ ഈ ദിനാചരണത്തിന്റെ ചുക്കാന്‍ പിടിക്കുന്നത്  ഇന്റര്‍നാഷണല്‍ കൗണ്‍സില്‍ ഓഫ് നഴ്‌സസ് അഥവ ഐസിഎന്‍ എന്ന സംഘടനയാണ്. എല്ലാവര്‍ഷത്തെയും ആഘോഷപരിപാടികള്‍ക്ക് ഇവര്‍ ഒരു ആശയം മുന്നോട്ട് വെയ്ക്കാറുണ്ട്. ഇത്തവണ our nurses-our future എന്നതാണ് ആശയം.

 മഹാമാരി നല്‍കിയ പാഠങ്ങളില്‍ നിന്നും ആശയങ്ങള്‍ ഉള്‍ക്കൊണ്ട്  ആരോഗ്യസംരംക്ഷണമേഖലയില്‍ നഴ്‌സുമാരെ സംരംക്ഷിക്കേണ്ടതിന്റെയും അവര്‍ക്ക് അര്‍ഹമായ സ്ഥാനമാനവും ബഹുമാനവും നല്‍കേണ്ടതിന്റെ ആവശ്യകതയുമായാണ് ഈ ആശയം മുന്നോട്ടുവക്കുന്നത്. ആരോഗ്യമേഖലയില്‍ നഴ്‌സുമാര്‍ പിന്‍നിരയില്‍ നില്‍ക്കേണ്ടവരല്ലെന്നും നിശബ്ദപോരാളികളല്ലെന്നും ഇവരുടെ സാന്നിധ്യവും സേവനങ്ങളും മുന്‍നിരയില്‍ തന്നെ അടയാളപ്പെടുത്തേണ്ടതാണെന്നും ഈ വര്‍ഷത്തെ നഴ്‌സസ് ദിനാചരണത്തിന്‍ സന്ദേശം സമൂഹത്തെ ഓര്‍മ്മപ്പെടുത്തുന്നു.