രണ്ട് നൂറ്റാണ്ടിലേറെയായി മനുഷ്യരാശിക്ക് പരിചിതമായ അണുബാധയാണ് ഡെങ്കിപ്പനി. ഇത് ഈഡിസ് കൊതുകളില്‍ നിന്നാണ് മനുഷ്യരിലേക്ക് പകരുന്നത്. രോഗം പോലെ തന്നെ രോഗത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകളും ഡെങ്കിപ്പനിയുടെ കാര്യത്തില്‍ സാധാരണമാണ്. ഇവയാകട്ടെ അശാസ്ത്രീയ രീതിയിലേക്ക് നയിക്കുകയും പലപ്പോഴും കൃത്യസമയത്ത് ഉചിതമായ ചികിത്സ ലഭിക്കുന്നതിന് കാലതാമസം സൃഷ്ടിക്കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ ഡെങ്കിപ്പനിയെക്കുറിച്ചുള്ള മിഥ്യാധാരണകള്‍ ഇല്ലാതാക്കേണ്ടത് പ്രധാനമാണ്.
ഒരു ഔണ്‍സ് പ്രതിരോധം ഒരു ലോഡ് ചികിത്സയേക്കാള്‍ മികച്ചതാണ് എന്ന കാഴ്ചപ്പാടോടുകൂടി വേണം ഈ രോഗത്തെ നേരിടാന്‍. ഈ രോഗം പകരുന്നതിനെക്കുറിച്ചും അതിന് കാരണമാകുന്ന ഏജന്റിനെക്കുറിച്ചും അറിഞ്ഞിരിക്കേണ്ടത് പ്രതിരോധ നടപടികള്‍ മനസിലാക്കാന്‍ ഏറെ പ്രധാനമാണ്. നേരത്തെ സൂചിപ്പിച്ചതുപോലെ രോഗം ബാധിച്ച പെണ്‍കൊതുകുകള്‍ മനുഷ്യരക്തം കുടിക്കുന്ന സാഹചര്യമാണ് മനുഷ്യരിലേക്ക് ഡെങ്കിപ്പനി വരുന്നതിന് കാരണം.
ഈഡിസ് ഈജിപ്തി കൊതുകാണ് ഡെങ്കിപ്പനി പകരുന്നതില്‍ പ്രധാന വില്ലന്‍. സാധാരണയായി വീടുകളിലോ സമീപത്തോ പ്രജനനം നടത്തുന്ന കൊതുകുകളാണ് ഈഡിസ് ഈജിപ്തി. ഈ കൊതുകുകള്‍ പകല്‍ സമയങ്ങളില്‍ തീറ്റ തേടുന്നവയാണ്. അതുകൊണ്ട് തന്നെ അവയുടെ കടി നിങ്ങള്‍ ശ്രദ്ധിക്കാതിരിക്കാം. ഒരു ഈഡിസ് കൊതുകിന് തന്നെ വീട്ടിലെ പല ആളുകള്‍ക്കും രോഗം പകരാന്‍ സാധിക്കും.
കൊതുകുനിവാരണത്തിനും അതുവഴി ഡെങ്കിപ്പനി തടയുന്നതിനും പ്രജനനകേന്ദ്രങ്ങള്‍ കുറയ്ക്കുന്നത് വളരെ പ്രധാനമാണ്. വലിച്ചെറിയപ്പെട്ട ടയറുകള്‍, തേങ്ങാ ചിരട്ടകള്‍, മറ്റ് പാത്രങ്ങള്‍ എന്നിവ പോലുള്ള ബ്രീഡിങ് സൈറ്റുകള്‍ ശരിയായ രീതിയില്‍ നീക്കംചെയ്യുന്നത് നമുക്ക് ചുറ്റുമുള്ള പ്രജനന കേന്ദ്രങ്ങള്‍ കുറയ്ക്കും. കൊതുകിനെ അകറ്റുന്ന മരുന്നുകളും നീളന്‍ കൈയുള്ള വസ്ത്രങ്ങളും ഇത് ഒഴിവാക്കാന്‍ സഹായിക്കും. ഡെങ്കിപ്പനിക്കെതിരെ വാഗ്ദാനം ചെയ്യുന്ന നിരവധി വാക്സിനുകള്‍ അണിയറയിലുണ്ടെങ്കിലും അവയൊന്നും നമ്മുടെ രാജ്യത്ത് ക്ലിനിക്കല്‍ ഉപയോഗത്തിന് ലഭ്യമല്ല എന്നതും എടുത്തുപറയേണ്ടതുണ്ട്.
എല്ലാ ഡെങ്കിപ്പനി അണുബാധകളും ഗുരുതരമായ രോഗമാണെന്ന തരത്തില്‍ ഒരു വിശ്വാസം സാധാരണമാണ്. അതുകൊണ്ട് തന്നെ ആളുകള്‍ അതിവേഗം ആശുപത്രിയില്‍ അഡ്മിറ്റാകുന്നു. എന്നാല്‍, ഇത് സത്യമല്ല. അണുബാധകളില്‍ ഭൂരിഭാഗവും തീവ്രമല്ല. രോഗലക്ഷണങ്ങളില്ലാത്ത അണുബാധകള്‍ പോലും ഉണ്ടാകാം. ഇവ ഔട്ട്‌പേഷ്യന്റായി തന്നെ ചികിത്സിക്കാന്‍ സാധിക്കുന്നതാണ്. പനി, തലവേദന, കണ്ണ് വേദന, പേശി വേദന, ചുവന്ന ചുണങ്ങു എന്നിവയാണ് ഡെങ്കിപ്പനിയുടെ സാധാരണ ലക്ഷണങ്ങള്‍. കുറച്ച് രോഗികള്‍ക്ക് ഡെങ്കിയുടെ സങ്കീര്‍ണതകള്‍ ഉണ്ടാകാം, അതില്‍ രക്തസ്രാവവും(ഡെങ്കി ഹെമറാജിക് പനി) രക്തക്കുഴലുകളില്‍ നിന്ന് പ്ലാസ്മ ചോര്‍ന്ന് കുറഞ്ഞ രക്തസമ്മര്‍ദ്ദത്തിലേക്ക് നയിക്കുന്നതും ഉള്‍പ്പെടുന്നു(ഡെങ്കി ഷോക്ക് സിന്‍ഡ്രോം). ഈ സങ്കീര്‍ണതകള്‍ അപൂര്‍വമാണെങ്കിലും, അവ ജീവന് ഭീഷണിയാണ്.
ഡെങ്കിപ്പനി എന്ന് കേള്‍ക്കുമ്പോള്‍ എല്ലാവരുടെയും മനസ്സില്‍ ഓടിയെത്തുന്ന ഒരു കാര്യം പ്ലേറ്റ്‌ലെറ്റുകളുടെ കുറവ് എന്നതായിരിക്കും. എന്നാല്‍ രോഗം സ്ഥിരീകരിക്കുന്നതിന് ഡോക്ടര്‍മാര്‍ പരിഗണിക്കുന്ന മറ്റ് നിരവധി ലബോറട്ടറി പരിശോധന ഫലങ്ങളുണ്ട്. പല രോഗികളിലും വെളുത്ത രക്താണുക്കളുടെ എണ്ണവും കുറവാണ്. സാന്ദ്രീകൃതരക്തം രക്തക്കുഴലുകളില്‍ നിന്നുള്ള പ്ലാസ്മ ചോര്‍ച്ചയെ സൂചിപ്പിക്കുന്നു, 'ഹെമറ്റോക്രിറ്റ്' വര്‍ദ്ധിക്കുന്നത് ലബോറട്ടറി ഫലങ്ങളില്‍ പ്രകടമാവുകയും ചെയ്യുന്നു. രോഗനിര്‍ണയത്തിന്റെ തുടക്കത്തില്‍ ഒരു ഡെങ്കി പ്രോട്ടീന്‍ രോഗനിര്‍ണയം സ്ഥിരീകരിക്കാന്‍ NS1 ആന്റിജന്‍ ഉപയോഗിക്കുന്നു) കണ്ടെത്തുന്നത് വഴിയും പിന്നീട് (5 ദിവസത്തിന് ശേഷം ഒരു ആന്റിബോഡിയിലൂടെയും (ഡെങ്കിപ്പനിക്കെതിരെ ശരീരം ഉത്പാദിപ്പിക്കുന്ന ഒരു പ്രോട്ടീന്‍) രോഗനിര്‍ണയം നടത്തുന്നു.
ഡെങ്കിപ്പനിയിലെ മിക്ക മിഥ്യാധാരണകളും കുറഞ്ഞ പ്ലേറ്റ്ലെറ്റുകളെക്കുറിച്ചാണ്. പ്ലേറ്റ്‌ലെറ്റ് കുറയുന്നത് അശുഭകരമായ കാര്യമായി കണക്കാക്കുന്നു. ഡെങ്കിപ്പനി ബാധിക്കുന്ന രോഗികളില്‍ പ്ലേറ്റ്‌ലെറ്റ് കൗണ്ട് കുറവാണെങ്കിലും സാധാരണയായി വിഷമിക്കേണ്ട കാര്യമില്ല. ഡെങ്കിപ്പനിയുടെ മിക്ക സങ്കീര്‍ണതകളും കുറഞ്ഞ പ്ലേറ്റ്ലെറ്റുകളേക്കാള്‍ പ്ലാസ്മ ചോര്‍ച്ചയില്‍ നിന്നാണ് ഉണ്ടാകുന്നത്. ഇത് രക്തസ്രാവത്തിനും കാരണമാകാം. ഡെങ്കിപ്പനി ബാധിച്ച എല്ലാ രോഗികള്‍ക്കും പ്ലേറ്റ്ലെറ്റ് ട്രാന്‍സ്ഫ്യൂഷന്‍ ആവശ്യമാണെന്നതും തെറ്റിദ്ധാരണയാണ്. വാസ്തവത്തില്‍ രക്തസ്രാവം പ്രകടമാകുകയോ പ്ലേറ്റ്ലെറ്റ് എണ്ണം വളരെ കുറയുകയോ ചെയ്താല്‍ (ക്യുബിക് മില്ലിമീറ്ററില്‍ 10,000 ല്‍ താഴെ) മാത്രമേ പ്ലേറ്റ്ലെറ്റ് ട്രാന്‍സ്ഫ്യൂഷന്‍ ആവശ്യമായി വരുന്നുള്ളൂ.
പലപ്പോഴും ആളുകള്‍ പ്ലേറ്റ്ലെറ്റ് എണ്ണം മെച്ചപ്പെടുത്താന്‍ മാന്ത്രിക പ്രതിവിധികളും തിരയുന്നു. പപ്പായ ഇല, മാതളനാരങ്ങ, കിവി പഴം, അങ്ങനെന്തെല്ലാമാണ് മാന്ത്രിക പ്രതിവിധികളുടെ പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. അവയൊന്നും പ്ലേറ്റ്ലെറ്റുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുമെന്ന കാര്യത്തില്‍ ഇതുവരെ സ്ഥിരീകരണമൊന്നുമില്ല. പ്ലേറ്റ്ലെറ്റുകളുടെ എണ്ണം കൂടുന്നത് ഡെങ്കിപ്പനിയില്‍ നിന്ന് വേഗത്തില്‍ മുക്തി നേടാന്‍ നിങ്ങളെ സഹായിക്കില്ല. ഡെങ്കിപ്പനിയുള്ളപ്പോള്‍ പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം കൂട്ടുന്നതിനേക്കാള്‍ പ്രധാനം ഫ്‌ളൂയ്ഡ് റീപ്ലേസ്‌മെന്റാണ്. പ്ലേറ്റ്‌ലെറ്റുകള്‍ക്ക് സ്വയം വീണ്ടെടുക്കാന്‍ സാധിക്കും.
ഡെങ്കിപ്പനിയ്ക്ക് അഡ്മിറ്റായ ശേഷം തങ്ങള്‍ക്കാകെ ഒരു ഡ്രിപ്പ് മാത്രമാണ് നല്‍കിയതെന്ന് പരാതിപ്പെടുന്ന രോഗികളെ ഞാന്‍ കണ്ടിട്ടുണ്ട്. ഈ 'ഡ്രിപ്പ്' അഥവാ ഇന്‍ട്രാവണസ് ഫ്‌ളൂയിഡുകളാണ് ഡെങ്കിപ്പനി രോഗികളുടെ ജീവന്‍ രക്ഷിക്കുന്നതെന്ന് പലര്‍ക്കും അറിയില്ല. ചെറിയ അണുബാധയില്‍ ഓറല്‍ ഫ്‌ളൂയ്ഡിലൂടെ ഫ്‌ളൂയ്ഡ് റീപ്ലേസ്‌മെന്റ് സാധ്യമാകുമ്പോള്‍ കഠിനമായ ഡെങ്കിപ്പനിയുള്ള സാഹചര്യത്തില്‍ ഇന്‍ട്രാവണസ് ഡ്രിപ്പ് ആവശ്യമാണ്. ഡോക്ടര്‍മാര്‍ അവരുടെ ഇഷ്ടങ്ങള്‍ക്കും ആഗ്രഹങ്ങള്‍ക്കും അനുസൃതമായി ചില അനിയന്ത്രിതമായ ഫ്‌ളൂയ്ഡ് നിങ്ങള്‍ക്ക് നല്‍കുന്നുവെന്ന് കരുതരുത്. നിങ്ങളുടെ ശരീരഭാരം, രക്തസമ്മര്‍ദ്ദം, ഹെമറ്റോക്രിറ്റ് എന്നിങ്ങനെയുള്ള പല ഘടകങ്ങളും കണക്കിലെടുത്താണ് ഇന്‍ഫ്യൂഷന്‍ ചെയ്യേണ്ട ഫ്‌ളൂയ്ഡിന്റെ അളവ് കണക്കാക്കുന്നത്.
ഡെങ്കിപ്പനിക്കെതിരെ ഫലപ്രദമായ ആന്റിവൈറല്‍ മരുന്നുകളൊന്നും ഇപ്പോള്‍ ലഭ്യമല്ല. ഡെങ്കിപ്പനി കൈകാര്യം ചെയ്യുന്നതില്‍ ആന്റിബയോട്ടിക്സിന് ഒരു പങ്കുമില്ലെന്ന് മാത്രമല്ല, നിങ്ങള്‍ക്ക് പനി ഉള്ളതിനാല്‍ ആന്റിബയോട്ടിക്കുകള്‍ക്കായി ഡോക്ടറോട് ആവശ്യപ്പെടുന്നത് നിങ്ങള്‍ക്ക് ദോഷം ചെയ്യും.
വാട്‌സാപ്പില്‍ പ്രചരിക്കുന്ന ഡെങ്കിപ്പനിയെക്കുറിച്ചുള്ള ചില തെറ്റിദ്ധാരണകള്‍ ഞാന്‍ പട്ടികപ്പെടുത്തിയിട്ടുണ്ട്. ശാസ്ത്ര സമൂഹം ഈ മിഥ്യാധാരണകളെ തകര്‍ക്കാന്‍ ശ്രമിക്കുമ്പോള്‍, വാട്‌സ്ആപ്പ് സര്‍വ്വകലാശാലകള്‍ പുതിയതും ബുദ്ധിപരവുമായ തെറ്റായ വിവരങ്ങളുമായി വരുന്നു, അത് ഞങ്ങള്‍ ഡോക്ടര്‍മാര്‍ക്ക് മനസ്സിലാക്കാന്‍ കഴിയില്ല. തെറ്റായ വിവരങ്ങളുടെ ഈ യുഗത്തില്‍, നമുക്ക് ലഭിക്കുന്ന എല്ലാ ആരോഗ്യ വിവരങ്ങളും പരീക്ഷിക്കുന്നതിനുമുമ്പ്, യോഗ്യതയുള്ള ഒരു ഡോക്ടറെക്കൊണ്ട് സ്ഥിരീകരിച്ച് ഉറപ്പാക്കേണ്ടത് പ്രധാനമാണ്.
(തിരുവനന്തപുരം കിംസ്‌ഹെല്‍ത്തിലെ ഇന്‍ഫക്ഷ്യസ് ഡിസീസ് വിഭാഗം കണ്‍സള്‍ട്ടന്റാണ് ലേഖകന്‍)
Content Highlights: doctor shares myths and truths related to dengue fever on national dengue day
Published: 16 May 2023, 03:45 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented