മുംബൈ: ട്രെയിനുകളിൽ ഭക്ഷണമെത്തിക്കുന്ന 14 ഇ-കാറ്ററിങ് വെബ്സൈറ്റുകൾ ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപ്പറേഷൻ (ഐ.ആർ.സി.ടി.സി.) നിരോധിച്ചു. യാത്രക്കാരിൽനിന്ന് വ്യാപകമായ പരാതികൾ ഉയർന്നതിനെത്തുടർന്നാണിത്.

To advertise here,

ഭക്ഷണം എത്തിക്കാത്തതും ഭക്ഷണത്തിന്റെ ഗുണനിലവാരം സംബന്ധിച്ചും പരാതികൾ റിപ്പോർട്ട് ചെയ്തിരുന്നു. റീഫണ്ട് തർക്കങ്ങളും ഉടലെടുത്തിരുന്നു. railrestro.com/railrestro.in, railmitra.com, travelkhana.com, trainscafe.com, dibrail.com, railfood.net, comesum.com, travelerfood.com, foodontrack.in, ecatering.app, khanaonline.in, trainway.in, railmeal.com, trainmenu.com എന്നീ വെബ്സൈറ്റുകൾക്കെതിരെയാണ് നടപടി സ്വീകരിച്ചിട്ടുള്ളതെന്ന് ഐ.ആർ.സി.ടി.സി. അറിയിച്ചു.

ഐ.ആർ.സി.ടി.സി.യുടെ ഇ-കാറ്ററിങ് പ്ലാറ്റ്ഫോമുകളാണെന്ന് അവകാശപ്പെട്ടായിരുന്നു ഇവയുടെ പ്രവർത്തനം. എന്നാൽ, ഭക്ഷണം തങ്ങളുടെ ക്ലൗഡ്കിച്ചണുകളിൽനിന്നോ തങ്ങളുമായി ബന്ധപ്പെട്ട ബ്രാൻഡുകളിൽനിന്നോ അല്ലെന്ന് ഐ.ആർ.സി.ടി.സി. വ്യക്തമാക്കി. ഇവരുടെ ഭക്ഷണം അതിനാൽത്തന്നെ പരിശോധിക്കുന്നില്ലെന്നും ഐ.ആർ.സി.ടി.സി. അറിയിച്ചു.

മോശം സേവനത്തിനപ്പുറം ഇത്തരം വെബ്സൈറ്റുകളിൽ പലതും യാത്രക്കാരുടെ പി.എൻ.ആർ. നമ്പറുകൾ, മൊബൈൽ നമ്പറുകൾ, ഇമെയിൽ വിലാസങ്ങൾ, പെയ്‌മന്റ് വിശദാംശങ്ങൾ എന്നിവയുൾപ്പെടെയുള്ള വിവരങ്ങൾ ശേഖരിക്കുന്നു. ഇത് ഓൺലൈൻ തട്ടിപ്പ്, വ്യക്തിഗത ഡേറ്റയുടെ ദുരുപയോഗം തുടങ്ങിയ അപകടസാധ്യതകളിലേക്ക് യാത്രക്കാരെ എത്തിക്കുന്നു.

ഐ.ആർ.സി.ടി.സി.യുടെ ഇ-കാറ്ററിങ് സേവനം 400-ലധികം റെയിൽവേ സ്റ്റേഷനുകളിൽ ലഭ്യമാണ്. കൂടാതെ, പ്രതിദിനം രാജ്യത്തുടനീളമായി ശരാശരി 1,55,000-ത്തിലധികം ഭക്ഷണ ബുക്കിങ്ങുകൾ ഇത് കൈകാര്യം ചെയ്യുന്നെന്നും ഐ.ആർ.സി.ടി.സി. അറിയിച്ചു. ഔദ്യോഗിക ഇ-കാറ്ററിങ് വെബ്സൈറ്റ്, ഫുഡ് ഓൺ ട്രാക്ക് മൊബൈൽ ആപ്പ്, 1323 ഹെൽപ്പ്‌ലൈൻ എന്നിവയിലൂടെ മാത്രമേ യാത്രക്കാർ ഭക്ഷണം ഓർഡർ ചെയ്യാവൂയെന്ന് ഐ.ആർ.സി.ടി.സി. നിർദേശിച്ചിട്ടുണ്ട്.