“ഇത് പുതിയ തരം ബോംബാണ്, കണ്ടാൽ ആരുമിത് എടുക്കാനോ പേനയാണെന്ന് കരുതി മുകളിൽ അമർത്താനോ പാടില്ല” എന്ന മുന്നറിയിപ്പോടെ ഒരു സന്ദേശം വാട്സ് ആപ്പിൽ പ്രചരിക്കുന്നുണ്ട്. ഇതിന്‍റെ

To advertise here,

യാഥാർത്ഥ്യം അന്വേഷിച്ച് പലരും മാതൃഭൂമി ഫാക്ട് ചെക്ക് ടിപ് ലൈനുമായി ബന്ധപ്പെട്ടു. പരിശോധനയിൽ പ്രചാരണം വ്യാജമാണെന്ന് കണ്ടെത്തി.

സന്ദേശത്തിനൊപ്പം രണ്ട് ചിത്രങ്ങളും നൽകിയിട്ടുണ്ട്. ഒന്ന് അഞ്ച് വ്യത്യസ്ത നിറങ്ങളിലുള്ള പെന്നുകളുടേയും രണ്ടാമത്തേത് കയ്യിലും വസ്ത്രങ്ങളിലും രക്തംപുരണ്ട് നിൽക്കുന്ന ഒരു യുവാവിൻറേതുമാണ്. പെന്നുകളുടെ ചിത്രം പരിശോധിച്ചാൽ ഇവയുടെ മുകൾ ഭാഗം ഫ്രാഗ്മെന്റേഷൻ ഗ്രനേഡുകളിലേത് പോലെയാണെന്ന് കാണാം. ഗ്രനേഡ് പൊട്ടിത്തെറിക്കുമ്പോൾ, സ്റ്റീൽ അല്ലെങ്കിൽ കാസ്റ്റ് അയൺകൊണ്ട് നിർമ്മിക്കുന്ന ഈ പുറംചട്ട നിരവധി ചീളുകളായി അതിവേഗത്തിൽ ചുറ്റുപാടും ചിതറിത്തെറിക്കും. പെന്നിന്‍റെ ഡിസൈനിലുള്ള ഈയൊരു പ്രത്യേകതയാകാം ഇത് ബോംബെന്ന തരത്തിൽ പ്രചരിപ്പിക്കാൻ കാരണം.

യഥാർത്ഥത്തിൽ പ്രചരിക്കുന്ന സന്ദേശത്തിനൊപ്പം നൽകിയിരിക്കുന്ന ചിത്രത്തിൽ കാണുന്ന പെന്നുകൾ ബോംബുകളല്ല, മറിച്ച് ശരിക്കും പെന്നുകൾ തന്നെയാണ്. പ്രമുഖ ഇ-കൊമേഴ്സ് സൈറ്റായ എറ്റ്സിയിൽ ഇതേ പെന്നുകൾ വിൽപ്പനയ്ക്ക് വച്ചിട്ടുണ്ട് (റിവേഴ്സ് ഇമേജ് സർച്ച് ചെയ്ത് കണ്ടെത്തി). പ്രചരിക്കുന്ന സന്ദേശത്തിനൊപ്പം നൽകിയിരിക്കുന്ന അതേ ചിത്രവും സമാന ഡിസൈനിലുള്ള മറ്റ് പെന്നുകളുടെ ചിത്രങ്ങളും ഇതിലുണ്ട്.

സൈനിക തീമിലുള്ള ടാങ്ക് അല്ലെങ്കിൽ ഗ്രനേഡ് മാതൃകയിലുള്ള പേനകളാണിതെന്നാണ് വിവരണത്തിൽ പറയുന്നത്.

കൈകൊണ്ട് നിർമ്മിക്കുന്ന പെന്നുകൾ വിൽപ്പനക്കെത്തിക്കുന്നത് ‘പെൻട്രഡിഷൻ’ എന്ന എറ്റ്സി ഷോപ്പിലൂടെയാണ്. വിമുക്തഭടന്മാരുടെ പ്രവർത്തനങ്ങളെ സഹായിക്കുന്നതിനായുള്ള ഒരു പ്രൊജക്റ്റിന്റെ ഭാഗമായാണ് പേന നിർമ്മാണം ആരംഭിച്ചതെന്നാണ് പെൻട്രഡിഷന്‍റെ അക്കൗണ്ടിൽ പറയുന്നത്. ലഭ്യമായ വിവരങ്ങളിൽനിന്നു പെൻ ബോംബ് എന്ന പേരിൽ തെറ്റായി പ്രചരിക്കുന്നത് പെൻട്രഡിഷൻ എറ്റ്സിയിലൂടെ വിൽപ്പന നടത്തുന്ന മഷിപ്പേനകളുടെ ചിത്രമാണെന്ന് വ്യക്തമായി.

യുവാവിന്‍റെ ചിത്രമാണ് അടുത്തതായി പരിശോധിച്ചത്. ഇതേ ചിത്രം പാക് അധീന കശ്മീരിൽ ജനങ്ങൾക്ക് നേരെ പാക് പട്ടാളം നടത്തിയ അക്രമത്തിൻറേതെന്ന പേരിലും പ്രചരിക്കുന്നുണ്ട്. പാക് സർക്കാർ നിരോധിച്ച ജോയിന്റ് അവാമി ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാക് അധീന കശ്മീരിൽ ജനകീയ പ്രക്ഷോഭം നടക്കുന്നുണ്ട്. കഴിഞ്ഞ ദിവസം സൈന്യം നടത്തിയ വെടിവെപ്പിൽ അവിടെ 11 പേർ കൊല്ലപ്പെടുകയും ഇതിൽ പ്രതിഷേധിച്ച് ഒന്നര ലക്ഷത്തിലധികം ആളുകൾ മുസാഫറാബാദിലേക്ക് മാർച്ച് നടത്തുകയും ചെയ്തിരുന്നു. വൈദ്യുതി, ഗോതമ്പ് എന്നിവയുടെ അമിത വിലവർദ്ധനവിനെതിരെയും അടിസ്ഥാന അവകാശങ്ങൾ നിഷേധിക്കുന്നതിനെതിരെയുമാണ് പ്രതിഷേധം ആരംഭിച്ചത്.

https://x.com/afsharidshah/status/2065020489467093293