കൊച്ചി: യു.എ.ഇ സൈബർ സെക്യൂരിറ്റി കൗൺസിലുമായി ധാരണാപത്രത്തിൽ ഒപ്പുവെച്ച് മലയാളി സൈബർ സെക്യൂരിറ്റി സ്റ്റാർട്ടപ്പായ ടെക്നിസാങ്ട്. ഇരുരാജ്യങ്ങളും തമ്മിലുള്ള ഇൻഫർമേഷൻ ആൻഡ് കമ്മ്യൂണിക്കേഷൻ ടെക്നോളജി, സൈബർ സുരക്ഷ, പ്രതിരോധശേഷി തുടങ്ങിയവ ശക്തിപ്പെടുത്തുന്നത് ലക്ഷ്യമിട്ടാണ് ഈ പങ്കാളിത്തം. ടെക്നി സാങ്ടിന്റെ ത്രെട്ട് ഇൻറലിജൻസ് പ്ലാറ്റ്ഫോമായ ഫാൽക്കൺ ഫീഡ്സിന് വേണ്ടിയുള്ളതാണ് ഈ കരാർ.

To advertise here,

ദുബായ് വേൾഡ് ട്രേഡ് സെന്റർ, എക്സ്പോ സിറ്റിയിൽ വെച്ച് നടന്ന ചടങ്ങിൽ യു.എ.ഇ സൈബർ സെക്യൂരിറ്റി കൗൺസിൽ ചെയർമാൻ എച്ച്.ഇ. ഡോ. മുഹമ്മദ് അൽ കുവൈത്തി, ടെക്നിസാങ്ട് ഫൗണ്ടറും സി.ഇ.ഒ-യുമായ നന്ദകിഷോർ ഹരികുമാർ എന്നിവർ ധാരണാപത്രത്തിൽ ഒപ്പുവെച്ചു.

ഈ സഹകരണത്തിലൂടെ ഡിജിറ്റൽ സുരക്ഷാ രംഗത്ത് ആഗോളതലത്തിൽ തന്നെ വലിയ മുന്നേറ്റമാണ് മലയാളി സ്റ്റാർട്ടപ്പായ ടെക്നിസാങ്ട് കൈവരിച്ചിരിക്കുന്നത്. സൈബർമേഖല നേരിടുന്ന നിർണായക ഭീഷണി വിവരങ്ങൾ പരസ്പരം കൈമാറ്റം ചെയ്യുന്നതിനും, സൈബർ ആക്രമണങ്ങൾ ഉണ്ടാകുമ്പോൾ കൃത്യമായ സഹകരണത്തോടെ പ്രതിരോധ പ്രവർത്തനങ്ങളും അന്വേഷണ മാർഗ്ഗനിർദ്ദേശങ്ങളും നൽകുന്നതിനും ഈ കരാറിലൂടെ സാധ്യമാകും.

കൂടാതെ ഇരു വിഭാഗങ്ങളും ചേർന്ന് വിവിധ മേഖലകൾ ഉൾപ്പെടുത്തിയുള്ള സൈബർ പ്രവർത്തനങ്ങൾ, സാങ്കേതിക ശിൽപ്പശാലകൾ, അന്താരാഷ്ട്ര കോൺഫറൻസുകൾ എന്നിവ സംഘടിപ്പിക്കും. ബോധവൽക്കരണ സാമഗ്രികൾ പങ്കുവെക്കുന്നതിനൊപ്പം, അറിവുകൾ കൈമാറുന്നതിനായി സംയുക്ത വിദഗ്ധ വർക്കിംഗ് ഗ്രൂപ്പുകളെയും നിയോഗിക്കും.

“ആഗോളതലത്തിൽ ഏറ്റവും മികച്ച സൈബർ സുരക്ഷാ സംവിധാനങ്ങളുള്ള യു.എ.ഇ സൈബർ സെക്യൂരിറ്റി കൗൺസിലുമായി കൈകോർക്കാൻ സാധിച്ചത് ഞങ്ങൾക്ക് അഭിമാന നിമിഷമാണ്. സങ്കീർണ്ണമായ സൈബർ ഭീഷണികളെ മുൻകൂട്ടി തിരിച്ചറിഞ്ഞ് പ്രതിരോധിക്കാൻ ആഗോളതലത്തിലുള്ള ത്രെട്ട് ഇന്റലിജൻസ് കൈമാറ്റം അത്യന്താപേക്ഷിതമാണ്. ഈ പങ്കാളിത്തം ഇരുരാജ്യങ്ങളുടെയും ഡിജിറ്റൽ മേഖലയ്ക്ക് കൂടുതൽ സുരക്ഷ ഉറപ്പാക്കും,” എന്ന് ടെക്നിസാങ്ട് കോ- ഫൗണ്ടറും സി.ഒ.ഒ.യുമായ രാകേഷ് ഐക്കര പറഞ്ഞു.