രുഭൂമിയില്‍ വെള്ളപ്പൊക്കമെന്ന അപൂര്‍വ്വ പ്രതിഭാസത്തിന് സാക്ഷ്യം വഹിച്ചിരിക്കുകയാണ് സഹാറ മരുഭൂമി. തെക്കുകിഴക്കന്‍ മൊറോക്കോയില്‍ കഴിഞ്ഞ രണ്ടുദിവസമായി പെയ്യുന്ന കനത്ത മഴയെ തുടര്‍ന്നാണ് സഹാറ മരുഭൂമിയില്‍ വെള്ളം ഉയര്‍ന്നതെന്നാണ് വിലയിരുത്തലുകള്‍. പ്രതിവര്‍ഷ ശരാശരിയെക്കാള്‍ ഉയര്‍ന്ന മഴയാണ് ഈ മേഖലയില്‍ ഉണ്ടായതെന്നാണ് റിപ്പോര്‍ട്ട്. മൊറോക്കോയുടെ തലസ്ഥാനമായ റബാറ്റില്‍ നിന്ന് 450 കിലോമീറ്റര്‍ മാറിയുള്ള ടാഗൗണൈറ്റ് എന്ന പ്രദേശത്ത് 24 മണിക്കൂറിനുള്ളില്‍ 100 മില്ലീ മീറ്ററിലധികം മഴിയാണ് സെപ്റ്റംബറിലുണ്ടായതെന്നാണ് കാലാവസ്ഥ വിഭാഗം അറിയിച്ചത്.

To advertise here,

അരനൂറ്റാണ്ടിന് മുകളിലായി വരണ്ടുണങ്ങി കിടന്നിരുന്ന ഇറിക്വി എന്ന തടാകം ഇത്തവണത്തെ മഴയില്‍ വെള്ളം നിറഞ്ഞതായി നാസ പകര്‍ത്തിയ ഉപഗ്രഹ ചിത്രങ്ങള്‍ തെളിയിക്കുന്നു. ഏകദേഷം 30 മുതല്‍ 50 വര്‍ഷത്തിനിടയിലാണ് ഇത്രയും കുറഞ്ഞ സമയത്തിനുള്ളില്‍ ഈ പ്രദേശങ്ങളില്‍ ഇത്രയും വലിയ അളവില്‍ മഴ ലഭിച്ചതെന്നാണ് മൊറോക്കോയിലെ കാലാവസ്ഥ ഏജന്‍സിയിലെ ഉദ്യോഗസ്ഥനായ ഹുസൈന്‍ യൂബെബ് അസോസിയേറ്റഡ് പ്രസിനോട് പറഞ്ഞു. 

എക്‌സ്ട്രാ ട്രോപ്പിക്കല്‍ കൊടുങ്കാറ്റ് എന്നാണ് മരുഭൂമിയിലുണ്ടായ ഈ പ്രതിഭാസത്തെ വിദഗ്ധര്‍ വിശേഷിപ്പിക്കുന്നത്. ഈ മേഖലയിലെ കാലാവസ്ഥയില്‍ ഇത് പ്രതിഫലിക്കുമെന്നും ഇവര്‍ വിലയിരുത്തുന്നു. വായു കൂടുതല്‍ ഈര്‍പ്പമുള്ളതായി അനുഭവപ്പെടുമെന്നും അത് ഉയര്‍ന്ന ബാഷ്പീകരണത്തിനും കൊടുങ്കാറ്റിനും കാരണമാകുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍. കനത്ത മഴ മൊറോക്കോയില്‍ വലിയ നാശനഷ്ടങ്ങളാണ് മുന്‍ മാസങ്ങളില്‍ ഉണ്ടാക്കിയതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 

വെള്ളപ്പൊക്കത്തില്‍ 18 പേരുടെ മരണം സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞ വര്‍ഷമുണ്ടായ ഭൂകമ്പത്തില്‍ നിന്ന് കരകയറുന്നതിനിടെയാണ് വീണ്ടുമൊരു പ്രകൃതിദുരന്തം ഈ മേഖലയില്‍ ആഘാതം സൃഷ്ടിച്ചിരിക്കുന്നത്. സെപ്റ്റംബര്‍ മാസമുണ്ടായ കനത്ത മഴയെ തുടര്‍ന്ന് തെക്കുകിഴക്കന്‍ മേഖലയിലെ അണക്കെട്ടുകളും മറ്റ് സംഭരണികളും ക്രമാതീതമായി നിറഞ്ഞിട്ടുണ്ടെന്നുമാണ് സൂചനകള്‍. 

വടക്കന്‍-മധ്യ-പടിഞ്ഞാറന്‍ ആഫ്രിക്കയിലായി ഒമ്പത് ദശലക്ഷം ചതുരശ്ര കിലോമീറ്റര്‍ വ്യാപിച്ച് കിടക്കുന്നതാണ് സഹാറ മരുഭൂമി പ്രദേശം. ആഗോളതാപനത്തിന്റെ പരിണിതഫലമായി വലിയ കാലാവസ്ഥ വ്യതിയാന ഭീഷണിയിലാണ് ഈ മേഖല. തീവ്രതയേറിയ കൊടുങ്കാട്ടുകള്‍ ഈ മേഖലയില്‍ അടിക്കടി ഉണ്ടായേക്കുമെന്നതാണ് പ്രധാനമായി നല്‍കുന്ന മുന്നറിയിപ്പ്.