ഭുവനേശ്വര്‍: ആനകള്‍ കൂട്ടമായി ചെരിഞ്ഞ സംഭവത്തില്‍ ഒഡീഷ സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. 50 ഓളം ആനകളുടെ അസ്വാഭാവിക മരണത്തെ തുടര്‍ന്നാണ് സര്‍ക്കാര്‍ ഇടപെടല്‍. ഒരു മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. 

To advertise here,

വിഷയം ആശങ്കാജനകമാണെന്ന് പറഞ്ഞ സംസ്ഥാന വനംവകുപ്പ് മന്ത്രി ഗണേഷ് റാം സിങ്ഖുന്റിയ ആനകള്‍ക്ക് സുരക്ഷിതമായ അന്തരീക്ഷം ഉറപ്പാക്കുന്നതില്‍ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ആത്മാര്‍ത്ഥതയെ ചോദ്യം ചെയ്തു. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് സംസ്ഥാന വനം-പരിസ്ഥിതി സെക്രട്ടറി സത്യബ്രത ഷാവിന് അയച്ച കത്തില്‍ മന്ത്രി മുന്നറിയിപ്പ് നല്‍കി. 

ആനകളുടെ അസ്വാഭാവിക മരണം തടയാന്‍ ഗജ സതീശ് അംഗങ്ങളേയും ധ്രുത കര്‍മ സേനയേയും വിന്യസിക്കുന്നതുള്‍പ്പടെയുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നുണ്ടെന്നും എന്നാല്‍ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് കൂടുതല്‍ ശ്രദ്ധയും ആത്മാര്‍ത്ഥതയും ആവശ്യമാണെന്നും വനം മന്ത്രി പറഞ്ഞു.

ആനകളുടെ സംരക്ഷണത്തിന് ഉദ്യോഗസ്ഥര്‍ക്ക് ഉത്തരവാദിത്വമുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. വിവിധ ഫോറസ്റ്റ് ഡിവിഷനുകള്‍ക്ക് കീഴില്‍ ആനകള്‍ ചെരിഞ്ഞ സംഭവങ്ങള്‍ വിശദമായി അന്വേഷിക്കുമെന്നും മന്ത്രി പറഞ്ഞു. 

അതേസമയം, ഒഡീഷ നടത്തിയ ഈ വര്‍ഷത്തെ ആന സെന്‍സസില്‍ ആനകളുടെ എണ്ണത്തില്‍ നേരിയ വര്‍ധന രേഖപ്പെടുത്തിയിട്ടുണ്ട്. ജൂണില്‍ പുറത്തുവിട്ട ആന സെന്‍സസ് റിപ്പോര്‍ട്ട് അനുസരിച്ച് ഒഡീഷയിലെ 38 ഫോറസ്റ്റ് ഡിവിഷനുകളിലായി 2098 ആനകളുണ്ട്. 2017 ലെ സര്‍വേയില്‍ 1976 എണ്ണമാണുണ്ടായിരുന്നത്. 

ആനകള്‍ ചെരിഞ്ഞ സംഭവങ്ങളില്‍ വീഴ്ച വരുത്തിയ ചില ഉദ്യോഗസ്ഥരെ നേരത്തെ സസ്പന്‍ഡ് ചെയ്തിരുന്നു. ആനകള്‍ ചെരിഞ്ഞ സംഭവങ്ങള്‍ മറച്ചുവെച്ചതിനെ തുടര്‍ന്നാണ് മൂന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരെ 2022 ഡിസംബറില്‍ സസ്‌പെന്‍ഡ് ചെയ്തത്. ജൂലായിലും രണ്ട് ഉദ്യോഗസ്ഥര്‍ കൂടി സസ്‌പെന്‍ഡ് ചെയ്യപ്പെട്ടു.