വടകര: പാനൂരില്‍ ബോംബ് നിര്‍മാണത്തിനിടെ ഉണ്ടായ സ്‌ഫോടനവുമായി ബന്ധപ്പെട്ട ഗൂഢാലോചന കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ്. സ്ഥാനാര്‍ഥി ഷാഫി പറമ്പില്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കി. ബോംബ് നിര്‍മിച്ചത് സി.പി.എം. ജില്ലാ-സംസ്ഥാന നേതാക്കളുടെ അറിവോടെയാണെന്ന് ആരോപിച്ച ഷാഫി, സ്‌ഫോടകവസ്തു നിയമത്തിലെ നിസ്സാരവകുപ്പുകള്‍ മാത്രം ചുമത്തിയാണ് പോലീസ് കേസെടുത്തതെന്നും പരാതിയില്‍ പറയുന്നു. 

To advertise here,

'പരിക്കേറ്റ ഒരാള്‍ മരിച്ച ശേഷം മാത്രമാണ് കൊലപാതകക്കുറ്റമെങ്കിലും ചുമത്താന്‍ തയാറായത്. അന്വേഷണത്തില്‍ രാഷ്ട്രീയ ഇടപെടല്‍ ഉണ്ടായി എന്നതിന്റെ സൂചനയാണിത്. കൊലക്കുറ്റം ചുമത്തിയിട്ടും സി.പി.എമ്മിന്റെ നേതൃത്വത്തില്‍ നടക്കുന്ന ബോംബ് നിര്‍മ്മാണത്തേക്കുറിച്ചോ അതിന് പിന്നിലെ ഗൂഡാലോചനയേക്കുറിച്ചോ അന്വേഷിക്കാന്‍ പോലീസ് തയാറാകുന്നില്ല', ഷാഫി പറമ്പില്‍ പരാതിയില്‍ ആരോപിച്ചു.

രാഷ്ട്രീയ എതിരാളികളെ വകവരുത്താന്‍ വേണ്ടിയാണ് ബോംബ് നിര്‍മ്മിച്ചെന്ന് കണ്ടെത്തിയിട്ടും കേസില്‍ യു.എ.പി.എ. ചുമത്താന്‍ പൊലീസ് ഇതുവരെ തയാറാകാത്തത് കേസ് അട്ടിമറിക്കപ്പെടുമെന്ന സംശയം ബലപ്പെടുത്തുന്നതാണ്. ഈ സാഹചര്യത്തില്‍ കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം അനിവാര്യമാണ്. സമാധാനപരമായി തിരഞ്ഞെടുപ്പ് നടത്താന്‍ കമ്മിഷന്റെ അടിയന്തര ഇടപെടല്‍ ആവശ്യമാണെന്നും ഷാഫി പറമ്പില്‍ പരാതിയില്‍ പറഞ്ഞു. 

കൂത്തുപറമ്പിലെ സി.പി.എം. ശക്തികേന്ദ്രങ്ങളില്‍ കൂടുതല്‍ ബോംബ് നിര്‍മ്മിക്കുന്ന കൂടുതല്‍ ഇടങ്ങളുണ്ടെന്നും ഇവ സി.പി.എം. നേതൃത്വത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണെന്നും ഷാഫി ആരോപിച്ചു. തിരഞ്ഞെടുപ്പ് അട്ടിമറിക്കാനായി യു.ഡി.എഫ്. പ്രവര്‍ത്തകരെ ലക്ഷ്യമിട്ടാണ് സി.പി.എം. ബോംബ് നിര്‍മ്മിക്കുന്നതെന്നും ഷാഫി പരാതിയില്‍ പറഞ്ഞു. 

പാനൂര്‍ ബോംബ് സ്‌ഫോടന കേസ് കേന്ദ്ര ഏജന്‍സിയായ എന്‍.ഐ.എ. അന്വേഷിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു. കേസിന്റെ തുടക്കം മുതല്‍ മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും കേസിലുള്‍പ്പെട്ടവരെ രക്ഷിക്കാന്‍ ശ്രമം നടത്തുന്നതിനാല്‍ കേന്ദ്ര ഏജന്‍സി തലത്തിലുള്ള അന്വേഷണത്തിലൂടെ മാത്രമേ സത്യം പുറത്തുകൊണ്ടുവരാനാകൂയെന്നും അദ്ദേഹം പറഞ്ഞു.

കേസ് സി.ബി.ഐ. അന്വേഷിക്കണമെന്നാണ് മുസ്‌ലിം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ് ആവശ്യപ്പെട്ടത്. കേരളഭരണത്തിന്റെ സാന്നിധ്യം അന്വേഷണത്തില്‍ വരരുത് എന്നതുകൊണ്ടാണ് സി.ബി.ഐ. അന്വേഷണം ആവശ്യപ്പെടുന്നത്. യു.ഡി.എഫിന് വേണ്ടി പ്രചാരണത്തിന് എത്തുന്നവരെ ഭീഷണിപ്പെടുത്താനാണ് ബോംബ് ഉണ്ടാക്കിയത്. നാദാപുരം, വടകര, പേരാമ്പ്ര തുടങ്ങിയ സ്ഥലങ്ങളിലേക്കൊക്കെ ബോംബ് വിതരണം ചെയ്തിട്ടുണ്ട്. കണ്ണൂരിലേയും വടകരയിലെയും തോല്‍വി ഭയന്ന് സമാധാനപരമായ തിരഞ്ഞെടുപ്പ് നടക്കാതിരിക്കാന്‍ സി.പി.എം. ശ്രമിക്കുന്നുവെന്നും ഫിറോസ് പറഞ്ഞിരുന്നു.